പാലക്കാട്: കനത്ത മഴമൂലം തടസ്സപ്പെട്ട ട്രെയിൻ ഗതാഗതം ഇന്ന് ഉച്ചയോടെ പുനഃസ്ഥാപിക്കുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. പാലക്കാട് നിന്ന് ഷൊർണ്ണൂരിലേക്കും ഷൊർണ്ണൂരിൽനിന്ന് പട്ടാമ്പിയിലേക്കുമുള്ള ഗതാഗതം ഇതിനകം പുനഃസ്ഥാപിച്ചിട്ടുണ്ട്. ആലപ്പുഴ വഴിയുള്ള സർവീസും ഇതിനകം പുനസ്ഥാപിച്ചിട്ടുണ്ട്. ഷൊർണ്ണൂർ-കോഴിക്കോട് പാതയിൽ ഇപ്പോഴും സ്ഥിതി മോശമാണ്.
വെള്ളം കയറിയതിനെത്തുടർന്നുണ്ടായ കേടുപാടുകൾ തീർക്കാനുള്ള അറ്റകുറ്റപ്പണി യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുന്നുണ്ടെന്നും ഇന്ന് ഉച്ചയോടെ പാലക്കാട്- മംഗലാപുരം റൂട്ടിൽ ഗതാഗതം പുനഃസ്ഥാപിക്കാനാകുമെന്നാണ് കരുതുന്നതെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
മഴമൂലം ഇന്നലെ കേരളത്തിൽ സർവീസ് നടത്തേണ്ടിയിരുന്ന 30 സർവീസുകൾ പൂർണമായും 19 സർവീസുകൾ ഭാഗികമായും റദ്ദാക്കിയിരുന്നു. ചെന്നൈയിൽ നിന്ന് ഷൊർണൂർ, പാലക്കാട് വഴി സർവീസ് നടത്തേണ്ടിയിരുന്ന എല്ലാ തീവണ്ടികളും ഇന്നലെ റദ്ദാക്കിയിരുന്നു. റദ്ദാക്കിയ തീവണ്ടികളിൽ ബുക്ക് ചെയ്ത ടിക്കറ്റിന്റെ പണം ലഭിക്കാൻ സെപ്റ്റംബർ 15 വരെ അപേക്ഷിക്കാമെന്നും റെയിൽവേ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ