കവളപ്പാറയില്‍ വീണ്ടും ഉരുള്‍ പൊട്ടല്‍ ; രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയില്‍ ; വയനാട് മുണ്ടേരിയില്‍ 200 പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്

വാണിയമ്പുഴ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ എസ്റ്റേറ്റില്‍ കുട്ടികളടക്കം 15 പേര്‍ കുടുങ്ങിക്കിടക്കുകയാണ്
കവളപ്പാറയില്‍ വീണ്ടും ഉരുള്‍ പൊട്ടല്‍ ; രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയില്‍ ; വയനാട് മുണ്ടേരിയില്‍ 200 പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്

കോഴിക്കോട് : മലപ്പുറം കവളപ്പാറയില്‍ വീണ്ടും ഉരുള്‍ പൊട്ടലുണ്ടായി. രക്ഷാപ്രവര്‍ത്തനം രാവിലെ പുനരാരംഭിച്ചതിന് പിന്നാലെയാണ് മലയുടെ മറുഭാഗത്ത് വീണ്ടും ഉരുള്‍ പൊട്ടലുണ്ടായത്. ഇതോടെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചതായാണ് സൂചന. പ്രതികൂല കാലാവസ്ഥയും കനത്ത മഴയും രക്ഷാപ്രവര്‍ത്തനത്തിന് ദുഷ്‌കരമായിട്ടുണ്ട്. 40 ലേറെ പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

തിരച്ചിലിനിടെ മൂന്നു മൃതദേഹങ്ങള്‍ കണ്ടെടുത്തു. കനത്ത മഴയെതുടര്‍ന്ന് നിര്‍ത്തിവെച്ച തിരച്ചില്‍ സൈന്യത്തിന്‍രെ നേതൃത്വത്തില്‍ രാവിലെയാണ് പുനരാരംഭിച്ചത്. ഇതിനിടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. എന്നാല്‍ ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല. അതേസമയം തിരച്ചിലിന് വേഗം പോരെന്നും, കൂടുതല്‍ യന്ത്രസാമഗ്രികള്‍ കൊണ്ടുവന്ന് തിരച്ചിലിന് വേഗം കൂട്ടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

വാണിയമ്പുഴ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ എസ്റ്റേറ്റില്‍ കുട്ടികളടക്കം 15 പേര്‍ കുടുങ്ങിക്കിടക്കുകയാണ്. വയനാട്ടിലെ റാണിമലയില്‍ ഉരുള്‍പൊട്ടി 60 ലേറെ പേര്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. നേരത്തെ ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയുടെ ഏറെ ഉള്ളിലാണ് റാണിമല. നിലവില്‍ റോഡ് ഇല്ലാത്ത സാഹചര്യമാണ് ഇവിടെയുള്ളത്. ഇവിടേക്ക് റവന്യൂ, ഫോറസ്റ്റ് ഉദ്യോഗസ്ഥരും ദുരന്തനിവാരണസേനയും രക്ഷാദൗത്യത്തിനായി പോയിട്ടുണ്ട്. 

മേപ്പാടി പുത്തുമലയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ച 9 പേരുടെ മൃതദേഹം കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. മലപ്പുറം വാണിയമ്പലം മുണ്ടേരിയില്‍ 200 പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 45 ആയി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com