സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത് 1,65,519 പേര്‍; ഏറ്റവുംകൂടുതല്‍ കോഴിക്കോട്, മീനച്ചിലാറ്റിലും പമ്പയിലും ജലനിരപ്പ് താഴ്ന്നു

സംസ്ഥാനത്ത് കനത്ത മഴയില്‍ ശനിയാഴ് വൈകുന്നേരം മൂന്നുമണിവരെയുള്ള കണക്ക് പ്രകാരം 57പേര്‍ മരിച്ചു
ചിത്രം: എക്‌സ്പ്രസ്‌
ചിത്രം: എക്‌സ്പ്രസ്‌

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയില്‍ ശനിയാഴ് വൈകുന്നേരം മൂന്നുമണിവരെയുള്ള കണക്ക് പ്രകാരം 57പേര്‍ മരിച്ചു. സംസ്ഥാനത്തെ 1,318 ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത് 46,400 കുടുംബങ്ങളില്‍നിന്നുള്ള 1,65,519 പേര്‍. 196 വീടുകള്‍ പൂര്‍ണമായും 2234 വീടുകള്‍ ഭാഗികമായും തകര്‍ന്നു. വടക്കന്‍ കേരളത്തില്‍ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. അതേസമയം മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും മഴയുടെ അളവ് കുറഞ്ഞിട്ടുണ്ട്. മീനച്ചിലാറിലും പമ്പാ നദിയിലും ജലനിരപ്പ് താഴ്ന്നു. 

ഏറ്റവും കൂടുതല്‍ ക്യാമ്പുകള്‍ കോഴിക്കോട് ജില്ലയിലാണ്, 287. ഇവിടെ 11055 കുടുംബങ്ങളിലെ 37409 പേരാണ് കഴിയുന്നത്. വയനാട്ടില്‍ 197 ക്യാമ്പുകളിലായി 32276 പേര്‍ കഴിയുന്നുണ്ട്. കോഴിക്കോട് ജില്ലയില്‍ 12 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. വയനാട് 10 മരണം റിപ്പോര്‍ട്ട് ചെയ്തു. 

സംസ്ഥാനത്തെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററിലെത്തി വിലയിരുത്തി. മലപ്പുറം, വയനാട് ജില്ലകളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി വേണുവും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസും വിശദീകരിച്ചു. പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വികെ രാമചന്ദ്രനും യോഗത്തില്‍ സംബന്ധിച്ചു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി 397 ബോട്ടുകള്‍ തയ്യാറാക്കിയിട്ടുണ്ട്. 210 ബോട്ടുകളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത്. 361 രക്ഷാപ്രവര്‍ത്തന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു. 923 മല്‍സ്യത്തൊഴിലാളികളെ രക്ഷാപ്രവര്‍ത്തനത്തിനായി തയ്യാറാക്കിയിട്ടുണ്ട്. 4311 പേരെ രക്ഷിച്ച് സുരക്ഷിതസ്ഥാനങ്ങളിലെത്തിച്ചിട്ടുണ്ട്. കോഴിക്കോട് 54 ബോട്ടുകള്‍ എത്തിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട്, ആലപ്പുഴ എന്നിവിടങ്ങളില്‍ 50 വീതം ബോട്ടുകള്‍ തയ്യാറായിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com