കവളപ്പാറയില്‍ സൈന്യമെത്തി ; രക്ഷാപ്രവര്‍ത്തനം തുടങ്ങി ; 20 കുട്ടികള്‍ അടക്കം 54 പേര്‍ മണ്ണിനടിയിലെന്ന് സംശയം ; പുത്തുമലയിലും തിരച്ചില്‍ ആരംഭിച്ചു

മലയിലെ ഏറ്റവും ദുഷ്‌കരമായ മേഖലയിലാണ് സൈന്യം തിരച്ചില്‍ നടത്തുന്നത്. എന്‍ഡിആര്‍എഫിന്റെ 60 അംഗ സേനയും നാട്ടുകാരും തിരച്ചിലില്‍ പങ്കാളികളാകുന്നുണ്ട്
കവളപ്പാറയില്‍ സൈന്യമെത്തി ; രക്ഷാപ്രവര്‍ത്തനം തുടങ്ങി ; 20 കുട്ടികള്‍ അടക്കം 54 പേര്‍ മണ്ണിനടിയിലെന്ന് സംശയം ; പുത്തുമലയിലും തിരച്ചില്‍ ആരംഭിച്ചു

മലപ്പുറം : കനത്ത മഴയിലും ഉരുള്‍പൊട്ടലിലും കനത്ത നാശം വിതച്ച കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം രാവിലെ തന്നെ സ്ഥലത്തെത്തിയിരുന്നു. മദ്രാസ് റെജിമെന്റിലെ 30 അംഗ സംഘമാണ് എത്തിയത്. മലയിലെ ഏറ്റവും ദുഷ്‌കരമായ മേഖലയിലാണ് സൈന്യം തിരച്ചില്‍ നടത്തുന്നത്. എന്‍ഡിആര്‍എഫിന്റെ 60 അംഗ സേനയും നാട്ടുകാരും തിരച്ചിലില്‍ പങ്കാളികളാകുന്നുണ്ട്. മഴ മാറി നില്‍ക്കുന്ന അനുകൂല കാലാവസ്ഥയാണ് ഇപ്പോള്‍ കവളപ്പാറയിലേത്. കഴിയുന്നത്ര പേരെ ഇന്ന് കണ്ടെത്താനുള്ള തീരുമാനത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.

കവളപ്പാറയില്‍ നിന്നും ഇതുവരെ ഒമ്പത് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മണ്ണിനടിയില്‍ 20 കുട്ടികള്‍ അടക്കം 54 പേര്‍ മണ്ണിനിടയിയില്‍ ഉണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. ജെസിബി അടക്കം യന്ത്രസാമഗ്രികളും സ്ഥലത്തേക്ക് എത്തിക്കുന്നുണ്ട്. അതേസമയം മേഖലയില്‍ വീണ്ടും മണ്ണിടിച്ചിലിനും ഉരുള്‍ പൊട്ടലിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മണ്ണ് ശക്തമായി താഴേക്ക് തെന്നി നീങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അതൊന്നും വകവെയ്ക്കാതെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 

ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ പുത്തുമലയിലും തിരച്ചില്‍ ആരംഭിച്ചു. പുത്തുമലയില്‍ നിന്നും ഇതുവരെ ഒമ്പത് മൃതദേഹങ്ങള്‍ കണ്ടെടുത്തു. അരവണന്‍, അബൂബക്കര്‍, റാണി, ശൈല, അണ്ണാ, ഗൗരി ശങ്കര്‍, നബീസ്, ഹംസ എന്നിവരേയാണ് കാണാതായതെന്ന് ജില്ലാഭരണകൂടം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ സ്ഥിരീകരിച്ചു. 10 മുതല്‍ 15 അടി വരെ ഉയത്തിലാണ് പുത്തുമലയില്‍ മണ്ണ് കുന്നുകൂടി നില്‍ക്കുന്നത്. സൈന്യം, ഫയര്‍ഫോഴ്‌സ്, പൊലീസ്, ഹാരിസണ്‍ പ്ലാന്റേഷനിലെ തൊഴിലാളികള്‍ എന്നിവര്‍ സംയുക്തമായാണ് പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 

മണ്ണ് മാറ്റി ആളുകളെ പുറത്തെത്തിക്കുകയാണ് നിലവില്‍ പുത്തുമലയില്‍ രക്ഷാപ്രവര്‍ത്തകര്‍ ചെയ്യുന്നത്. വാണിയമ്പുഴയില്‍ കുടുങ്ങിയ 200ഓളം പേരെ പുറത്തെത്തിക്കാന്‍ രാവിലെ മുതല്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ സമഗ്ര രക്ഷാപ്രവര്‍ത്തനം ആരംഭിക്കും. മലപ്പുറത്ത് നാല് ആദിവാസി കോളനികള്‍ ഒറ്റപ്പെട്ട നിലയിലാണ്. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങളും നടക്കുകയാണ്. മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ 64 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com