മഴക്കോട്ട് ധരിച്ച് ബൈക്കില്‍ ഇരിക്കുന്ന നിലയില്‍ മൃതദേഹം ; കവളപ്പാറ ദുരന്തത്തിന്റെ ഭീതിദമായ ചിത്രം

ഇരുന്ന ബൈക്കില്‍നിന്ന് മറിഞ്ഞു വീഴുക പോലും ചെയ്യും മുമ്പ് ഉരുള്‍പൊട്ടിയെത്തിയ മണ്ണില്‍ പ്രിയദര്‍ശന്‍ പുതഞ്ഞുപോകുകയായിരുന്നു
മഴക്കോട്ട് ധരിച്ച് ബൈക്കില്‍ ഇരിക്കുന്ന നിലയില്‍ മൃതദേഹം ; കവളപ്പാറ ദുരന്തത്തിന്റെ ഭീതിദമായ ചിത്രം

മലപ്പുറം : കനത്ത മഴയും ഉരുള്‍പൊട്ടലും കടുത്ത നാശം വിതച്ച കവളപ്പാറയില്‍ നിന്നുള്ള വാര്‍ത്തകള്‍ തന്നെ ദുരന്തം എത്രമാത്രം ഭീതദവും അപ്രതീക്ഷിതവുമായിരുന്നുവെന്ന് വ്യക്തമാക്കുന്നു. ഉരുള്‍പൊട്ടല്‍ കശക്കിയെറിഞ്ഞ മേഖലയിലെ താമസക്കാരനായിരുന്ന താന്നിക്കല്‍ പ്രിയദര്‍ശന്റെ മൃതദേഹം കണ്ടെടുത്തത് സ്വന്തം വീട്ടുമുറ്റത്ത് മഴക്കോട്ട് ധരിച്ച് ബൈക്കില്‍ ഇരിക്കുന്ന നിലയിലായിരുന്നു. 

ഇരുന്ന ബൈക്കില്‍നിന്ന് മറിഞ്ഞു വീഴുക പോലും ചെയ്യും മുമ്പ് ഉരുള്‍പൊട്ടിയെത്തിയ മണ്ണില്‍ പ്രിയദര്‍ശന്‍ പുതഞ്ഞുപോകുകയായിരുന്നു എന്ന് ഇത് വ്യക്തമാക്കുന്നു. ദുരന്തമുണ്ടായ അന്ന് വൈകീട്ട് 7.45 ഓടെയാണ് പ്രിയദര്‍ശന്‍ ബൈക്കില്‍ വീട്ടിലെത്തിയത്. 

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനും വീടിനും ഇടയിലുള്ള സ്ഥലത്ത് ബൈക്ക് നിര്‍ത്തിയിടുന്നതിന് ഇടയിലായിരുന്നു ഉരുള്‍പൊട്ടലുണ്ടായത്. ബൈക്കില്‍നിന്ന് ഇറങ്ങുന്നതിനു മുമ്പ് മണ്ണ് പ്രിയദര്‍ശനെയും വീടിനെയും മൂടി. തന്നോട് സംസാരിച്ചുകൊണ്ടിരിക്കുന്നതിന് ഇടയിലാണ് പ്രിയദര്‍ശന്‍ അമ്മയോട് ഒരു കാര്യം പറയാനുണ്ടെന്നു പറഞ്ഞ് വീട്ടിലേയ്ക്ക് പോയതെന്ന് അടുത്ത വീട്ടിലെ സുഹൃത്ത് പറയുന്നു. 

വീട്ടില്‍ പ്രിയദര്‍ശന്റെ അമ്മയും അമ്മൂമ്മയുമാണ് ഉണ്ടായിരുന്നത്. പ്രിയദര്‍ശന്റെ അമ്മ രാഗിണിയുടെ മൃതദേഹം ഞായറാഴ്ച കണ്ടെത്തിയിരുന്നു. ഇനി ഇനി അമ്മൂമ്മയെ കണ്ടെത്താനുണ്ട്. ഇതുവരെ 20 മൃതദേഹങ്ങളാണ് ഇവിടെനിന്ന് കണ്ടെത്തിയത്. ഇനി 39 പേരെക്കൂടി കവളപ്പാറയില്‍ കണ്ടെത്താനുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com