മൂന്നു ദിവസം കൊണ്ട് പെയ്തത് 30 ദിവസത്തെ മഴയുടെ ഇരട്ടി ; കേരളം 'രണ്ടാം പ്രളയ'ത്തില്‍ മുങ്ങിയത് ഇങ്ങനെ

ആഗസ്റ്റ് 9 മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ വടകരയില്‍ മാത്രം 806 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്
മൂന്നു ദിവസം കൊണ്ട് പെയ്തത് 30 ദിവസത്തെ മഴയുടെ ഇരട്ടി ; കേരളം 'രണ്ടാം പ്രളയ'ത്തില്‍ മുങ്ങിയത് ഇങ്ങനെ

കൊച്ചി :  സംസ്ഥാനത്തെ മഴക്കെടുതിയില്‍ മുക്കിയ മൂന്നുദിവസത്തിനിടെ പെയ്തത് ഒരു മാസം പെയ്യേണ്ട മഴയുടെ അളവിന്റെ ഇരട്ടിയിലേറെയെന്ന് റിപ്പോര്‍ട്ട്. വടക്കന്‍ കേരളത്തിലാണ് കഴിഞ്ഞ മൂന്നുദിവസത്തിനിടെ ഏറ്റവുമധികം മഴ ലഭിച്ചത്. വയനാട്ടില്‍ ആഗസ്റ്റില്‍ ശരാശരി 644 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കാറുള്ളത്. എന്നാല്‍ ഇത്തവണ ആഗസ്റ്റ് 8 മുതല്‍ 10 വരെയുള്ള ദിവസങ്ങളില്‍ വൈത്തിരിയില്‍ മാത്രം 739 മില്ലിമീറ്റര്‍ മഴ പെയ്തു. ഇത് മാസ ശരാശരിയുടെ 114.7 ശതമാനം അധികമാണെന്ന് കോഴിക്കോട് സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡെവലപ്പ്‌മെന്റ് ആന്റ് മാനേജ്‌മെന്റ് വ്യക്തമാക്കുന്നു. 

കോഴിക്കോട് ആഗസ്റ്റ് മാസത്തിലെ ശരാശരി മഴയുടെ അളവ് 547 മില്ലിമീറ്ററാണ്. എന്നാല്‍ ആഗസ്റ്റ് 9 മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ വടകരയില്‍ മാത്രം 806 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. പാലക്കാട് ആഗസ്റ്റ് 9 മുതല്‍ 11 വരെയുള്ള മൂന്നുദിവസത്തിനിടെ പെയ്തത് ജില്ലയുടെ മഴയുടെ ശരാശരിയുടെ ഇരട്ടിയിലേറെയാണ്. ജില്ലയിലെ ശരാശരി പ്രതീക്ഷിച്ച മഴ 349 മില്ലിമീറ്ററാണ്. എന്നാല്‍ ഒറ്റപ്പാലത്ത് മാത്രം പെയ്തത് 756.3 മില്ലിമീറ്ററാണ്. 

പട്ടാമ്പിയില്‍ 501 മില്ലിമീറ്ററും, പാലക്കാട് 443 മില്ലിമീറ്ററും, ആലത്തൂരില്‍ 570 മില്ലിമീറ്ററും, കൊല്ലങ്കോട് 430 മില്ലിമീറ്ററും, ചിറ്റൂരില്‍ 364 മില്ലിമീറ്ററും മഴയാണ് രേഖപ്പെടുത്തിയത്. മലപ്പുറത്തെ ആഗസ്റ്റ് മാസത്തെ ശരാശരി മഴയുടെ അളവ് 399 മില്ലിമീറ്ററാണ്. എന്നാല്‍ പെരിന്തല്‍മണ്ണയില്‍ മാത്രം 516 മില്ലിമീറ്റര്‍ മഴയാണ് ആഗസ്റ്റ് 8 മുതല്‍ 10 വരെ പെയ്തത്. കണ്ണൂര്‍, കാസര്‍കോട്, ഇടുക്കി ജില്ലകളിലും കനത്ത മഴയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 

ഒരു ദിവസം 250 മില്ലിമീറ്ററില്‍ അധികം മഴ പെയ്യുന്നത് മണ്ണിടിച്ചിലിന് കാരണമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കനത്ത മഴ ദിവസങ്ങളോളം തുടരുന്നത് സ്ഥിതിഗതികള്‍ രൂക്ഷമാക്കും. മഴയുടെ അളവ് കൂടുമ്പോഴും, വെള്ളം ഭൂമിയിലേക്ക് ഇരിക്കുന്നത് കുറയുകയാണ്. വേലിയേറ്റം കാരണം പ്രളയജലം കടലിലേക്ക് ഇറങ്ങാത്തതും പ്രതിസന്ധിയാണ്. മുന്‍കാലങ്ങളില്‍ പാടശേഖരങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളിലെയും വെള്ളം കടലിലേക്ക് ഇറങ്ങുന്നതാണ് പ്രളയക്കെടുതിയില്‍ നിന്നും രക്ഷിച്ചിരുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com