'സലീന എന്ന മാലാഖ'; വിജയന്‍ ഐപിഎസിന്റെ കുറിപ്പ് , ഹൃദ്യം

 മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് താങ്ങായി കേരളം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങിയിരിക്കുകയാണ്
'സലീന എന്ന മാലാഖ'; വിജയന്‍ ഐപിഎസിന്റെ കുറിപ്പ് , ഹൃദ്യം

കൊച്ചി: മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് താങ്ങായി കേരളം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ക്യാമ്പുകളിലും രക്ഷാപ്രവര്‍ത്തന രംഗത്തും നിസ്വാര്‍ത്ഥമായി സേവനം ചെയ്യുന്നവരെ കുറിച്ചുളള നിരവധി വാര്‍ത്തകള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. അത്തരത്തില്‍ മഴക്കെടുതിയില്‍ ആയുഷ്‌കാലം കൊണ്ട് സമ്പാദിച്ചതെല്ലാം അമ്പേ തകര്‍ന്നു മുന്നോട്ടുള്ള വഴി പൂര്‍ണമായും ഇരുളടഞ്ഞ കുടുംബങ്ങള്‍ക്ക് അഭയമൊരുക്കിയ സലീന എന്ന സ്ത്രീയുടെ സഹജീവി സ്‌നേഹത്തെ പി വിജയന്‍ ഐപിഎസ് ഫെയ്‌സ്ബുക്കിലൂടെ അഭിനന്ദിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം

Un-sung Heroes! 
—സലീന എന്ന മാലാഖ!

നമ്മള്‍ ഏവരുടെയും മനസ്സ് പ്രളയം മൂലം ദുരിതമനുഭവിക്കുന സഹോദരങ്ങളോടുള്ള സ്‌നേഹവും ഐക്യദാര്‍ഢ്യവും കൊണ്ട് നിറഞ്ഞിരിക്കുന്നതിനടിയില്‍ വന്നെത്തിയ ബലിപെരുന്നാള്‍ ദിനത്തില്‍ സുഹൃത്തുക്കള്‍ക്കും ടീം അംഗങ്ങള്‍ക്കും പതിവുപോലെ ആശംസകള്‍ നേര്‍ന്നുകൊണ്ടൊരു ഒരു സന്ദേശം ഞാന്‍ പങ്കുവെച്ചിരുന്നു. വയനാടും മലപ്പുറത്തുമൊക്കെ ഈ സമയം കുടുംബത്തോടൊപ്പം ബലിപെരുന്നാള്‍ ആഘോഷിക്കേണ്ട പ്രിയ്യപ്പെട്ടവരെ കുറിച്ചുള്ള ചിന്തകള്‍ക്കും അന്വേഷണങ്ങള്‍ക്കുമിടയിലാണ് സലീനയുടെ സ്‌നേഹകൃത്യങ്ങളെ കുറിച്ച് അറിയാന്‍ സാധിച്ചത്.

മലപ്പുറം ജില്ലയില്‍ ഞങ്ങളുടെ പ്രധാന പദ്ധതികളില്‍ ഒന്നായ 'ഔര്‍ റെസ്‌പോണ്‌സിബിലിറ്റി ടു ചില്‍ഡ്രന്‍' (ഓ ആര്‍ സി) പദ്ധതിക്ക് മികച്ച രീതിയില്‍ നേതൃത്വം നല്‍കി വരുന്നത് സലീനയും സംഘവുമാണ്. ബലിപെരുന്നാള്‍ ദിവസം സലീനയുമായി നടത്തിയ സംഭാഷണത്തിനിടക്ക് അവര്‍ വളരെ സാധാരണ രീതിയില്‍ പറഞ്ഞു, 'സര്‍, ഞാന്‍ ക്യാമ്പിലാണ്'. കൂടുതല്‍ അന്വേഷിച്ചപ്പോള്‍ പെരുന്നാളും ആഘോഷവും ഒന്നും വകവെക്കാതെ നിലമ്പൂരുള്ള എ എല്‍ പി എസ് ചെട്ടിഅങ്ങാടി ക്യാമ്പില്‍ രണ്ടു ദിവസമായി നേതൃപരമായ പങ്കു വഹിച്ചുകൊണ്ടിരിക്കുകയാണ് 2 കുട്ടികളുടെ ഉമ്മ കൂടിയായ അവര്‍. ക്യാമ്പ് നിവാസികള്‍ക്കു വസ്ത്രവും ഭക്ഷണവും അവശ്യ സാധനങ്ങളും ഒരുക്കുന്ന തിരക്കിലായിരുന്നു സലീന. ക്യാപുകളില്‍ ഇത്തരം നിസ്വാര്‍ത്ഥ സേവനങ്ങള്‍ നല്‍കി സജീവമായി പ്രവര്‍ത്തിക്കുന്നവര്‍ നിരവധിപേരുണ്ട് എന്നത് ബോധ്യമുണ്ട്, എന്നാല്‍ സലീനയുടെ സഹജീവി സ്‌നേഹത്തിനു അതിരുകളില്ലെന്നു ബോധ്യമായത് മറ്റൊരു കാര്യം കൂടി മനസ്സിലാക്കിയപ്പോഴാണ്. സലീനയുടെ പ്രദേശത്തു പ്രളയം ബാധിച്ച നൂറോളം വീടുകളുണ്ട്. ഇതില്‍ കാര്യമായ നാശനഷ്ടം സംഭവിച്ച വീടുകളുമുണ്ട്. വീടും ഒരു ആയുഷ്‌കാലം കൊണ്ട് സംബാധിച്ചതുമെല്ലാം അമ്പേ തകര്‍ന്നു മുന്നോട്ടുള്ള വഴി പൂര്‍ണമായും ഇരുളടഞ്ഞ രണ്ടു കുടുംബങ്ങള്‍ക്ക് സലീന അഭയമൊരുക്കിയത് സ്വന്തം വീട്ടിലാണ്! സ്വന്തം എന്ന് നാം അവകാശപ്പെടുന്ന നമ്മുടെ സ്വന്തം വീട്ടില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുകൂടി ഇടമൊരുക്കുക എന്നത് നമ്മളില്‍ എത്രപേര്‍ക്ക് സാധിക്കുമെന്നായിരുന്നു ഇത് കേട്ടപ്പോള്‍ എന്റെ ചിന്ത.

മലപ്പുറം ജില്ലയിലെ ഒരു സാധാരണക്കാരിയായ സലീനയെ പോലുള്ള അനേകര്‍ അവരുടെ നിസ്വാര്‍ത്ഥമായ സേവനത്തിലൂടെ നമുക്ക് നല്‍കുന്ന പ്രചോദനവും, പാഠവും എത്ര വലുതാണ്. ആഘോഷങ്ങള്‍ക്കും താന്‍പോരിമകള്‍ക്കും അപ്പുറത്തു സഹജീവി സ്‌നേഹവും ഉത്തരവാദിത്വ ബോധവും ഒരാളെ കര്‍മനിരതനാക്കുന്ന മനോഹരമായ കാഴ്ച്ചകളാണ് സലീനയെ പോലുള്ളവര്‍ സമ്മാനിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com