കോഴിക്കോടും മലപ്പുറത്തും റെഡ് അലര്‍ട്ട്: 9ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധി; ഇതുവരെ മരണം 92, ക്യാമ്പുകളിലുള്ളത്  2,21,286പേര്‍

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ബുധനാഴ്ച രണ്ടുജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു
കോഴിക്കോട് വെള്ളംപൊങ്ങിയ പ്രദേശത്ത് നിന്നും കുഞ്ഞിനെയും വാരിയെടുത്ത് രക്ഷപ്പെടുന്ന യുവതി/ചിത്രം: എക്‌സ്പ്രസ്‌
കോഴിക്കോട് വെള്ളംപൊങ്ങിയ പ്രദേശത്ത് നിന്നും കുഞ്ഞിനെയും വാരിയെടുത്ത് രക്ഷപ്പെടുന്ന യുവതി/ചിത്രം: എക്‌സ്പ്രസ്‌

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ബുധനാഴ്ച രണ്ടുജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറത്തും കോഴിക്കോടുമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂര്‍, കോഴിക്കോട്, മലപ്പുറം, ഇടുക്കി, വയനാട്, കണ്ണൂര്‍, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി. ബുധനാഴ്ച നടത്തേണ്ടിയിരുന്ന വകുപ്പു തല പരീക്ഷ മാറ്റിയതായി പിഎസ്‌സി അറിയിച്ചു.

എറണാകുളം ജില്ലയില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും മഴ ശക്തമാകാനുള്ള സാധ്യത തള്ളിക്കളയാനാകാത്തതിനാലാണ് അവധി നല്‍കിയതെന്ന് കളക്ടര്‍ എസ് സുഹാസ് അറിയിച്ചു. ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. സിബിഎസ്ഇ, ഐസിഎസ്ഇ, ഐസ്ഇ തുടങ്ങിയ എല്ലാ സിലബസുകളിലുമുള്ള സ്‌കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍, അംഗന്‍വാടികള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പോസ്റ്റില്‍ പറഞ്ഞു. പരീക്ഷകള്‍ സംബന്ധിച്ച് സര്‍വകലാശാലകളും പിഎസ്‌സിയും അടക്കം പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ളവരുടെ അറിയിപ്പുകളാണ് പാലിക്കേണ്ടത്.

കോഴിക്കോട് പ്രൊഫഷണല്‍ കോളജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അംഗന്‍വാടികള്‍ക്കും മദ്രസകള്‍ക്കും അവധി ബാധകമാണ്. റെഡ് അലര്‍ട്ട് നിലനില്‍ക്കുന്നതും പല വിദ്യാലയങ്ങളും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതും വിദ്യാര്‍ത്ഥികളില്‍ പലരും ദുരിതാശ്വാസക്യാമ്പുകളിലായതും പരിഗണിച്ചാണ് അവധി.

വയനാട് ജില്ലയിലെ പലയിടത്തും വെള്ളക്കെട്ട് പൂര്‍ണ്ണമായി ഒഴിഞ്ഞിട്ടില്ലാത്തതിനാലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലും ദുരന്ത സാധ്യത ഒഴിവാക്കുന്നതിനുമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. പ്രൊഫഷനല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. അംഗന്‍വാടികള്‍ക്കും അവധി ബാധകമാണ്. യൂണിവേഴ്‌സിറ്റിയുടെയും മറ്റും പൊതുപരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കില്ല. മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമായിരിക്കില്ല.

മലപ്പുറം ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാലും ദുരിതാശ്വാസ ക്യാമ്പുകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും തുടര്‍ന്നുവരുന്നതിനാലുമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കുന്നതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. പ്രൊഫഷണല്‍ കോളജ്, കേന്ദ്രീയ വിദ്യാലയം എന്നിവ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗന്‍വാടികള്‍, മദ്രസകള്‍ ഉള്‍പ്പെടെയുളള മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം) ബുധനാഴ്ച അവധിയായിരിക്കും.

കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകളും അംഗന്‍വാടികളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

കണ്ണൂര്‍ ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും ദുരന്തനിവാരണ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചതിനാലും പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മദ്രസകള്‍ക്കും അംഗന്‍വാടികള്‍ക്കും അവധി ബാധകമായിരിക്കും. ട്യൂഷന്‍ സെന്ററുകളും മറ്റു സ്വകാര്യ വിദ്യാലയങ്ങളും പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

ഇതുവരെ 92മരണം, ക്യാമ്പുകളിലുള്ളത്  2,21,286പേര്‍

സംസ്ഥാനത്ത് 1206 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 2,21,286 പേരാണ്. അവസാനം ലഭിച്ച കണക്കനുസരിച്ച് മരണം 92 ആയി. 67,562 കുടുംബങ്ങളാണു ക്യാമ്പുകളിലുള്ളത്.

മലപ്പുറത്ത് 32, കോഴിക്കോട് 17, വയനാട് 12 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 34 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 1057 വീടുകള്‍ പൂര്‍ണമായും 11,159 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഇന്ന് 20 സെന്റിമീറ്ററിലധികം മഴയ്ക്കു സാധ്യതയെന്നാണു കാലാവസ്ഥാ പ്രവചനം. തെക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാല്‍ നെയ്യാര്‍, അരുവിക്കര അണക്കെട്ടുകള്‍ തുറന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com