പോത്തുകല്‍: ഉറ്റവരെ മുഴുവന്‍ കണ്‍മുന്നില്‍ നഷ്ടപ്പെട്ട ഞെട്ടലില്‍ നിന്ന് ഇനിയും കവളപ്പാറയിലെ ജിഷ്ണു മുക്തനായിട്ടില്ല. ഇരുട്ടായതിനാല്‍ ഒന്നും കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍ അപ്പോഴുണ്ടായ വലിയ ശബ്ദം കനത്ത അന്ധകാരത്തിലും ദുരന്തത്തിന്റെ ആഘാതം അനുഭവിപ്പിച്ചു. ജിഷ്ണുവിന്റെ കുടുംബവും ബന്ധുക്കളുമടക്കം ഏഴുപേരാണ് ഞൊടിയിടയില്‍ മണ്ണിനടിയില്‍ മറഞ്ഞത്.
തോട്ടില്‍ വെള്ളം കയറിയതിനാല്‍ ദുരന്തമുണ്ടായ വ്യാഴാഴ്ച രാവിലെ തന്നെ ബന്ധു ഹരീഷിനൊപ്പം ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ഇറങ്ങിയതായിരുന്നു ജിഷ്ണു. ക്യാമ്പിലേക്ക് മാറാന്‍ ജിഷ്ണു വരുന്നതും കാത്ത് നില്‍ക്കുകയായിരുന്നു കുടുംബം. ജിഷ്ണു സ്ഥലത്തെത്തിയപ്പോഴാണ് കണ്‍മുന്നില്‍ വച്ച് ഉരുള്‍പൊട്ടിയത്. ജിഷ്ണുവിന്റെ സഹോദരനും അസമില്‍ സൈനികനുമായ വിഷ്ണു, പിതാവ് വിജയന്‍, മാതാവ് വിശ്വേശ്വരി, സഹോദരി ജീഷ്ണ, വിഷ്ണുവിന്റെ പിതാവിന്റെ ജ്യേഷ്ഠന്‍, അദ്ദേഹത്തിന്റെ ഭാര്യ, ഒരുകുട്ടി എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്.
രക്ഷാപ്രവര്‍ത്തനത്തിനെത്തിയ അനീഷും ഇവിടെയുണ്ടായിരുന്നു. ആറാം ദിവസമെങ്കിലും ഉറ്റവരെക്കുറിച്ചുള്ള എന്തെങ്കിലും സൂചന കിട്ടുമെന്ന പ്രതീക്ഷയിലാണ് ബന്ധുവായ അഖിലേഷിനൊപ്പം ജിഷ്ണു സ്ഥലത്തെത്തിയത്.മണ്ണിനടിയിലായ ജിഷ്ണുവിന്റെ വീടിന്റെ അടിത്തറ വരെ ഇളക്കി നോക്കിയിട്ടും ആരേയും കണ്ടെത്താനായിട്ടില്ല. ഏതാനും രേഖകള്‍ മാത്രമാണ് കണ്ടുകിട്ടിയത്. സൈനികനായ വിഷ്ണു ഈമാസം 27ന് അസമിലേക്ക് മടങ്ങാനെടുത്ത ട്രെയിന്‍ ടിക്കറ്റും ഇക്കൂട്ടത്തിലുണ്ട്.
ആഗസ്റ്റ് മൂന്നിനാണ് വിഷ്ണു നാട്ടിലെത്തിയത്. ആധാര്‍കാര്‍ഡ്, പാന്‍കാര്‍ഡ്, മിലിട്ടറി രേഖകള്‍ എന്നിവയും കണ്ടുകിട്ടി. മണ്ണില്‍ കുതിര്‍ന്ന് വ്യക്തത നഷ്ടപ്പെട്ട വിഷ്ണുവിന്റെ മിലിട്ടറി യൂണിഫോമിലുള്ള ഒരു ചിത്രവും ഇക്കൂട്ടത്തിലുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ