15 സെക്കന്റുകൊണ്ട് അവര്‍ മരിച്ചിട്ടുണ്ടാകും; ഒരുപാട് വേദന സഹിച്ചിട്ടുണ്ടാവില്ല; പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍

മിക്കവരുടെയും വായില്‍ മണ്ണും ചെളിയും കാണപ്പെട്ടിരുന്നു. പലതും ജീര്‍ണിച്ചിരുന്നു. ചിലതില്‍ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു
15 സെക്കന്റുകൊണ്ട് അവര്‍ മരിച്ചിട്ടുണ്ടാകും; ഒരുപാട് വേദന സഹിച്ചിട്ടുണ്ടാവില്ല; പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍

മലപ്പുറം: കഴിഞ്ഞദിവസം സംസ്ഥാനത്ത് പെയ്ത കനത്തമഴയില്‍ ഏറ്റവും അധികം നാശം വിതച്ചത് മലപ്പുറത്തെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലുമായിരുന്നു. നിരവധി കുടുംബങ്ങളാണ് ഉരുള്‍പൊട്ടലില്‍ മണ്ണിനടിയിലായത്. ഇപ്പോഴും നിരവധി പേരെ കണ്ടെത്താനുണ്ട്. തിരച്ചില്‍ തുടരുകയാണ്. ഇതിനിടെ കവളപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ അകപ്പെട്ടവര്‍ അബോധാവസ്ഥയിലാകും മരണപ്പെട്ടിട്ടുണ്ടാകുക എന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ പറയുന്നു.

''ഭാരമുള്ള എന്തോ ഒന്ന് ദേഹത്തു വന്നടിഞ്ഞ രീതിയിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. ശ്വസിക്കാന്‍ പറ്റാതെ, മണ്ണിനടിയില്‍ പെട്ട് 15 സെക്കന്റുകള്‍ കൊണ്ട് അവര്‍ മരിച്ചിട്ടുണ്ടാകും. മിക്കവരുടെയും വായില്‍ മണ്ണും ചെളിയും കാണപ്പെട്ടിരുന്നു. പലതും ജീര്‍ണിച്ചിരുന്നു. ചിലതില്‍ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. ഒരുപാട് വേദന സഹിച്ചായിരിക്കില്ല അവര്‍ മരിച്ചത്.  അതു മാത്രമാണ് ആശ്വാസം'', കവളപ്പാറയിലെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം െചയ്യുന്ന സംഘത്തിലെ ഡോക്ടറുടെ വാക്കുകള്‍.

മഞ്ചേരി മെഡിക്കല്‍ കോളജിലെ നാല് ഡോക്ടര്‍മാരാണ്  മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നത്. ഇതുവരെ മുപ്പതോളം പേരുടെ പോസ്റ്റ്‌മോര്‍ട്ടം ചെയ്തുകഴിഞ്ഞു. ഇപ്പോഴും മൃതദേഹങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. മഞ്ചേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ സഞ്ജയ്, ഡോക്ടര്‍ അജേഷ്, ഡോക്ടര്‍ പാര്‍ഥസാരഥി, ഡോ ലെജിത്ത് എന്നിവരാണ് സംഘത്തിലുള്ളത്. ടൗണിലെ മസ്ജിദുല്‍  മുജാഹിദീന്‍ പള്ളിയിലെ പ്രാര്‍ഥനാമുറിയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുന്നത്.
 
പല മൃതദേഹങ്ങളും ജീര്‍ണിച്ചു തുടങ്ങിയതിനാലനും ദുരന്തബാധിതരുടെ എണ്ണം കൂടുതലായതിനാലും രാത്രി വെകിയും പോസ്റ്റ്‌മോര്‍ട്ടം നീണ്ടുപോകുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഏറ്റവുമധികം നന്ദി പറയുന്നത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ സ്ഥലം വിട്ടുതന്ന പള്ളിക്കമ്മിറ്റിക്കാര്‍ക്കാണ്. നാട്ടുകാരും വൊളണ്ടിയേഴ്‌സും പൊലീസുമെല്ലാം എല്ലാക്കാര്യങ്ങള്‍ക്കും സഹകരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ സ്ഥലം നല്‍കി വലിയ സന്ദേശമാണ് ഈ പള്ളിക്കമ്മിറ്റിക്കാര്‍ കാണിച്ചുതന്നതെന്നും കേരളത്തിന് മാതൃകയാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

കവലപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തിന് അടുത്താണ് പള്ളി. ഒരേ സമയം നാലും അഞ്ചും മൃതദേഹങ്ങള്‍ വക്കാനും ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടം നടത്താനും പള്ളിക്കമ്മിറ്റിക്കാര്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com