കൊച്ചി: ഉരുള്‍പൊട്ടി വന്‍ നാശം വിതച്ച മേപ്പാടി പുത്തുമലയിലും മലപ്പുറത്തെ കവളപ്പാറയിലും തെരച്ചിലിനായി നാഷണല്‍ ജിയോ ഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് റഡാറുകള്‍ എത്തിക്കും. പുത്തുമലയില്‍ മണ്ണിനടിയില്‍ അകപ്പെട്ടവരില്‍ ബാക്കിയുള്ള ഏഴു പേര്‍ക്കായി സേനാംഗങ്ങളും സന്നദ്ധപ്രവര്‍ത്തകരും ഇന്നലെ മഴ വകവെക്കാതെ തെരച്ചില്‍ തുടര്‍ന്നപ്പോഴും ആരെയും കണ്ടെത്താനായില്ല. ദുരന്തത്തിനു മുമ്പുള്ള ഈ ഭൂപ്രദേശത്തിന്റെ സ്‌കെച്ച് വരച്ച്, സാദ്ധ്യതയുള്ള ഇടങ്ങള്‍ നിര്‍ണയിച്ച് നടത്തിയ പരിശോധന തുടക്കത്തില്‍ നിഷ്ഫലമാവുകയായിരുന്നു.ശാസ്ത്രീയ പരിശോധനയ്ക്കായി ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാര്‍ (ജി.പിആര്‍) ലഭ്യമാക്കുമെന്ന് നേരത്തെ രണ്ടു ഏജന്‍സികള്‍ ഏറ്റിരുന്നെങ്കിലും പിന്നീട് പ്രതികരണമുണ്ടായില്ല. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സ്ഥാപനമായ നാഷണല്‍ ജിയോ ഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സഹായം തേടുകയായിരുന്നുവെന്ന് സബ് കലക്ടര്‍ എന്‍എസ്‌കെ ഉമേഷ് പറഞ്ഞു.
തെരച്ചിലിന് സ്‌കാനര്‍ ഉപയോഗപ്പെടുത്താന്‍ ആദ്യം ആലോചിച്ചിരുന്നു. മരവും പാറക്കൂട്ടവും വെള്ളവും നിറഞ്ഞ ഭൂമിയില്‍ സ്‌കാനര്‍ പരിശോധന ദുഷ്‌കരമായതിനാല്‍ അതു ഉപേക്ഷിക്കേണ്ടി വന്നു.ശരീരസാന്നിധ്യം മണത്തറിയാന്‍ പൊലീസ് ഡോഗ് സ്‌ക്വാഡിലെ മുന്‍നിരക്കാരെ എത്തിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എറണാകുളത്ത് നിന്നാണ് ഇവയെ കൊണ്ടുവരുന്നതെന്ന് സബ് കളക്ടര്‍ പറഞ്ഞു.
ഇന്നലെ സ്‌കെച്ച് അടിസ്ഥാനമാക്കിയുള്ള തെരച്ചിലില്‍ ഏറെ പലയിടങ്ങളിലായി ആഴത്തില്‍ മണ്ണ് നീക്കി നോക്കിയിട്ടും കാര്യമുണ്ടായില്ല. മുസ്ലിം പളളിയുണ്ടായിരുന്നിടത്ത് രണ്ടു ജെസിബി ഉപയോഗിച്ച് കാലത്ത് മുതല്‍ തന്നെ പരിശോധന തുടങ്ങിയിരുന്നു. തൊഴിലാളികള്‍ താമസിച്ചിരുന്ന പാടികളുടെ സ്ഥലത്തു മൂന്നു ഹിറ്റാച്ചികള്‍ ഉപയോഗിച്ചായിരുന്നു പരിശോധന.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ