'ഈ ഇച്ഛാശക്തിക്ക് മുന്നില്‍ നമിക്കുന്നു'; കൃത്രിമ കാലിന്റെ ബലത്തില്‍ ദുരിതാശ്വാസത്തിന് ആവേശം പകര്‍ന്ന ശ്യാംകുമാറിന്റെ ചികിത്സാ ചെലവ് ഏറ്റെടുത്ത് സര്‍ക്കാര്‍ 

കൃത്രിമ കാലിന്റെ പരിമിതിയിലും തന്നാലാവും വിധം പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ സാധനങ്ങള്‍ കയറ്റി അയയ്ക്കാന്‍ മുന്‍നിരയില്‍ നിന്ന ശ്യാംകുമാര്‍ കേരളത്തിന്റെ കയ്യടി നേടി
'ഈ ഇച്ഛാശക്തിക്ക് മുന്നില്‍ നമിക്കുന്നു'; കൃത്രിമ കാലിന്റെ ബലത്തില്‍ ദുരിതാശ്വാസത്തിന് ആവേശം പകര്‍ന്ന ശ്യാംകുമാറിന്റെ ചികിത്സാ ചെലവ് ഏറ്റെടുത്ത് സര്‍ക്കാര്‍ 

കൊച്ചി: മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന നിരവധിപ്പേരാണ് ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. ദുരിതം അനുഭവിക്കുന്നവരെ കരകയറ്റാന്‍ കേരളം ഒറ്റക്കെട്ടായി പോരാടുന്ന കാഴ്ചയാണ് എവിടെയും. ഇതിനിടയില്‍ നന്മയും മനുഷ്യത്വവും വേറിട്ടുനില്‍ക്കുന്ന നിരവധിപ്പേരെ കേരളം അറിഞ്ഞു. നൗഷാദിനെ പോലുളളവര്‍ പ്രതീക്ഷയായപ്പോള്‍, ലിനുവിനെ പോലുളളവര്‍ നൊമ്പരമായി. പരിമിതികള്‍ പോലും മാറ്റിവെച്ച് നിശ്ചയദാര്‍ഢ്യം ഒന്നുമാത്രം കൈമുതലാക്കി ദുരിതാശ്വാസ ക്യാമ്പുകളില്‍ ഓടിനടന്ന ശ്യാം കുമാറിനെ പോലുളളവരെ സോഷ്യല്‍മീഡിയ ഏറ്റെടുത്തു.

കൃത്രിമ കാലിന്റെ പരിമിതിയിലും തന്നാലാവും വിധം പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ സാധനങ്ങള്‍ കയറ്റി അയയ്ക്കാന്‍ മുന്‍നിരയില്‍ നിന്ന ശ്യാംകുമാര്‍ കേരളത്തിന്റെ കയ്യടി നേടി.എംജി കോളജിലെ സൈക്കോളജി വിദ്യാര്‍ത്ഥിയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കിഡ്‌നി സംബന്ധമായ ഗുരുതര രോഗത്തിന് ചികിത്സയിലാണ് ഈ ചെറുപ്പക്കാരന്‍. ഇദ്ദേഹത്തിന്റെ ചികിത്സാചെലവ് പൂര്‍ണമായി വഹിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. 

ഡോക്ടറില്‍ നിന്ന്  ഈ ചെറുപ്പക്കാരനെ കുറിച്ച് കൂടുതല്‍ അറിഞ്ഞശേഷം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് ശ്യാമിന്റെ എല്ലാ ചികിത്സയും സൗജന്യമായി നല്‍കാന്‍ നിര്‍ദേശിച്ചതായി ശൈലജ പറയുന്നത്. 'വളരെയധികം ആവേശത്തോടു കൂടിയാണ് ഡോക്ടര്‍ ശ്യാമിനെ കുറിച്ച് പറഞ്ഞു നിര്‍ത്തിയത്. ഈ ശാരീരിക ക്ലേശങ്ങള്‍ക്കിടയിലും ശ്യാം സൈക്ലിംഗ് നടത്തുമെന്നതും എന്നെ ഏറെ വിസ്മയിപ്പിച്ചു. തികഞ്ഞ ഇച്ഛാശക്തിയാണ് ശ്യാമിന്റെ പ്രത്യേകത. അത് തന്നെയാണ് ഈ ചെറുപ്പക്കാരന്റെ കരുത്തും എന്ന് മനസിലാക്കാന്‍ സാധിച്ചു.' -ശൈലജ കുറിച്ചു.


കുറിപ്പിന്റെ പൂര്‍ണരൂപം

കൃത്രിമ കാലുപയോഗിച്ച് തന്നാലാവും വിധം പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യസാധനങ്ങള്‍ കയറ്റി അയക്കുന്ന ശ്യാംകുമാറെന്ന എം.ജി കോളേജ് വിദ്യാര്‍ഥിയെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ അറിയാന്‍ സാധിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കിഡ്‌നി സംബന്ധമായ ഗുരുതര രോഗത്തിന് ചികിത്സ തേടുന്ന ആ ചെറുപ്പകാരനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനായി അപ്പോള്‍ തന്നെ ശ്യാമിനെ ചികിത്സിക്കുന്ന ഡോക്ടറുമായി ബന്ധപ്പെടുകയും ചികിത്സാകാര്യങ്ങളെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു.

എന്നെ ഏറ്റവും കൂടുതല്‍ അമ്പരപ്പിച്ചത് ശ്യാംകുമാറിനെ ചികിത്സിക്കുന്ന ഡോക്ടറുടെ വാക്കുകളായിരുന്നു. ഡോക്ടറുടെ വാക്കുകള്‍ ഇങ്ങനെ

'ശ്യാംകുമാര്‍ എന്നെ എന്നും അതിശയിപ്പിച്ചുകൊണ്ടിരിക്കുന്ന ചെറുപ്പക്കാരനാണ്. ഇത്രയും പോസിറ്റീവ് ആയ ഒരു രോഗിയെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. മറ്റു രോഗികളോട് ഇടപഴകും പോലെയല്ല ശ്യാംകുമാറിനോട് സംസാരിക്കുമ്പോള്‍, ആ ചെറുപ്പക്കാരന്റെ ജീവിതത്തോടുള്ള കാഴ്ചപ്പാട് മറ്റുള്ളവര്‍ക്ക് മാതൃകയാണ്. ശരിക്കും ഒരു ഡോക്ടറെന്ന നിലയില്‍ എനിക്ക് അഭിമാനമുണ്ട്'.

വളരെയധികം ആവേശത്തോടു കൂടിയാണ് ഡോക്ടര്‍ ശ്യാമിനെ കുറിച്ച് പറഞ്ഞു നിര്‍ത്തിയത്. ഈ ശാരീരിക ക്ലേശങ്ങള്‍ക്കിടയിലും ശ്യാം സൈക്ലിംഗ് നടത്തുമെന്നതും എന്നെ ഏറെ വിസ്മയിപ്പിച്ചു. തികഞ്ഞ ഇച്ഛാശക്തിയാണ് ശ്യാമിന്റെ പ്രത്യേകത. അത് തന്നെയാണ് ഈ ചെറുപ്പക്കാരന്റെ കരുത്തും എന്ന് മനസിലാക്കാന്‍ സാധിച്ചു.

രോഗവിവരങ്ങളെക്കുറിച്ച് ഏറെനേരം ഡോക്ടറുമായി സംസാരിച്ചു. ശ്യാമിന്റെ എല്ലാ ചികിത്സയും സൗജന്യമായി നല്‍കുവാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ശസ്ത്രക്രിയ ആവശ്യമായി വരുന്ന സാഹചര്യത്തില്‍ ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കുകയും അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ശ്യാമിന്റെ രോഗം എത്രയും പെട്ടെന്ന് ഭേദമാവട്ടെയെന്നും, ഇനിയും കൂടുതല്‍ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാവാന്‍ അദ്ദേഹത്തിന് സാധിക്കട്ടെയെന്നും ആശംസിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com