അറബിക്കടല്‍ ചൂടാവുന്നു, 140 വര്‍ഷത്തിനിടയിലെ കൂടിയ ചൂട്; പ്രളയത്തിലും പങ്ക്‌

കഴിഞ്ഞ ജൂണ്‍, ജൂലൈ മാസങ്ങളില്‍ അറബിക്കടലിലുണ്ടായത് 140 വര്‍ഷത്തിന് ഇടയിലെ ഏറ്റവും കൂടിയ ചൂടെന്ന് പഠന റിപ്പോര്‍ട്ട്
അറബിക്കടല്‍ ചൂടാവുന്നു, 140 വര്‍ഷത്തിനിടയിലെ കൂടിയ ചൂട്; പ്രളയത്തിലും പങ്ക്‌

കൊച്ചി: കഴിഞ്ഞ ജൂണ്‍, ജൂലൈ മാസങ്ങളില്‍ അറബിക്കടലിലുണ്ടായത് 140 വര്‍ഷത്തിന് ഇടയിലെ ഏറ്റവും കൂടിയ ചൂടെന്ന് പഠന റിപ്പോര്‍ട്ട്. നൂറ് വര്‍ഷത്തിന് ഇടയില്‍ ലോകമൊട്ടാകെ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയ ജൂലായ് മാസമാണ് ഈ കടന്ന് പോയതെന്നും അമേരിക്കന്‍ ഏജന്‍സിയായ നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്‍(എന്‍ഒഎഎ) വ്യക്തമാക്കുന്നു. 

അന്തരീക്ഷത്തേയും, സമുദ്ര, ജലാശയങ്ങളേയും കുറിച്ച് പഠിക്കുന്ന അമേരിക്കന്‍ ഏജന്‍സിയാണ് എന്‍ഒഎഎ. കേരളത്തിലുള്‍പ്പെടെയുണ്ടായ പ്രളയത്തില്‍ അറബിക്കടലിലെ ചൂടിന് പങ്കുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. കടലിലെ ചൂടുകൂടുന്നതിന് അനുസരിച്ച് ബാഷ്പീകരണം കൂടുതല്‍ സംഭവിക്കുന്നതിനും ഇടയാക്കുന്നു. ഇത് ശക്തമായ മഴ ലഭിക്കുന്നതിന് ഇടവരുത്തി. 

ജൂലയ് മാസത്തില്‍ റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തിയ രാജ്യങ്ങളായ ചൈന, മ്യാന്‍മര്‍ എന്നിവിടങ്ങളിലുള്‍പ്പെടെ ആഗസ്റ്റ് മാസത്തില്‍ കനത്ത മഴയവും പ്രളയവുമുണ്ടായി. കഴിഞ്ഞ വര്‍ഷം പ്രളയത്തിലേക്ക് നയിച്ച മേഘങ്ങളുടെ ക്രമാവര്‍ത്തനമാണ് ഈ വര്‍ഷവുമുണ്ടായത്. എല്ലാ വര്‍ഷവും ഇത് ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞര്‍ കരുതുന്നു. 

അടുത്തകാലത്തായി ഇടയ്ക്കിടെ അറബിക്കടലിലുണ്ടാവുന്ന ചുഴലിക്കാറ്റുകള്‍ക്ക് കാരണവും ചൂട് കൂടുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ലോകത്തിലെ മറ്റ് സമുദ്രങ്ങളില്‍ കഴിഞ്ഞ 60 വര്‍ഷത്തിന് ഇടയില്‍ ഒരു ഡിഗ്രി സെല്‍ഷ്യസിന് അടുത്താണ് ഊഷ്മാവ് ഉയര്‍ന്നത്. എന്നാല്‍ അറബിക്കടലില്‍ ഉയര്‍ന്നത് 1.2 ഡിഗ്രി സെല്‍ഷ്യസാണ്. ആഗോളതാപനത്തിന്റെ ഫലമാണ് ഇത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com