എംഎല്‍എയെ തിരിച്ചറിയാന്‍ കഴിയാത്തത് വീഴ്ച; എറണാകുളം ലാത്തിചാര്‍ജില്‍ എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

എറണാകുളം ഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ചില്‍ ലാത്തി ചാര്‍ജ് നടത്തിയ വിവാദത്തില്‍ സെന്‍ട്രല്‍ എസ്‌ഐ വിപിന്‍ദാസിന് സസ്‌പെന്‍ഷന്‍
എംഎല്‍എയെ തിരിച്ചറിയാന്‍ കഴിയാത്തത് വീഴ്ച; എറണാകുളം ലാത്തിചാര്‍ജില്‍ എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി: എറണാകുളം ഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ചില്‍ ലാത്തി ചാര്‍ജ് നടത്തിയ വിവാദത്തില്‍ സെന്‍ട്രല്‍ എസ്‌ഐ വിപിന്‍ദാസിന് സസ്‌പെന്‍ഷന്‍. എസ്‌ഐയുടെ ഭാഗത്ത് നോട്ടക്കുറവുണ്ടായെന്ന വിലയിരുത്തലിലാണ് നടപടി. എല്‍ദോ എബ്രഹാം എംഎല്‍എയെ തിരിച്ചറിയാന്‍ കഴിയാതിരുന്നത് എസ്‌ഐയുടെ വീഴ്ചയാണ്. കൊച്ചി സിറ്റി അഡിഷണല്‍ കമ്മീഷണര്‍ കെപി ഫിലിപ്പാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. 

കഴിഞ്ഞ ദിവസം, സംഭവത്തില്‍ പൊലീസിന് എതിരെ നടപടി സ്വീകരിക്കേണ്ടതില്ലെന്ന് ഡിജിപി ലോക്‌നഥ ബെഹ്‌റ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ലാത്തിച്ചാര്‍ജ് സംബന്ധിച്ച് കലക്ടര്‍ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പൊലീസിന്റെ നടപടിയില്‍ പിഴവുകള്‍ ഉണ്ടെന്ന് എടുത്തുപറയുന്നില്ല. ഈ സാഹചര്യത്തില്‍ നടപടിയെടുക്കാന്‍ ആവില്ലെന്നാണ് സംസ്ഥാന പോലീസ് മേധാവി ആഭ്യന്തരസെക്രട്ടറിയെ അറിയിച്ചത്.

ജൂലായ് രണ്ടാം വാരത്തില്‍ ഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ചിന് നേരെയായിരുന്നു ലാത്തിച്ചാര്‍ജുണ്ടായത്. എഐഎസ്എഫ് പ്രവര്‍ത്തകരെ കായികമായി നേരിട്ട ഞാറയ്ക്കല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. സിപിഎം സിപിഐ പാര്‍ട്ടികളെ തുറന്ന പോരിലേക്ക് നയിച്ച സംഭവത്തില്‍ മന്ത്രി സഭായോഗത്തില്‍ ഉള്‍പ്പെടെ പ്രതിഷേധം ഉയര്‍വന്നിരുന്നു. എംഎല്‍എയെയും പാര്‍ട്ടി നേതാക്കളെയും തല്ലിയ പൊലീസുകാര്‍ക്കെതിരെ നടപടിവേണമെന്നായിരുന്നു മന്ത്രിസഭായോഗത്തില്‍ സിപിഐ മന്ത്രിമാരുടെ ആവശ്യം. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം എറണാകുളം ജില്ലാ കലക്ടര്‍ അന്വേഷണം നടത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com