തിരുവനന്തപുരം: സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയില്‍ തട്ടിപ്പ് നടത്തിയ സംഭവത്തിൽ യൂണിവേഴ്‌സിറ്റി കോളജ് കുത്തുകേസിലെ പ്രതികളായ ശിവരഞ്ജിത്തിനെയും നസീമിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ആദ്യം ഒന്നിച്ചും പിന്നെ വെവ്വേറെയുമാണ് പ്രതികളെ ചോദ്യം ചെയ്തത്. ചോദ്യംചെയ്യലിൽ പരീക്ഷയിൽ ക്രമക്കേട് നടത്തിയെന്ന് ഇരുവരും അന്വേഷണസംഘത്തോട് സമ്മതിച്ചു.
കറക്കിക്കുത്തിയും കോപ്പിയടിച്ചുമാണ് ഉത്തരം ശരിയായതെന്ന് ആദ്യം പറഞ്ഞ പ്രതികൾ പിന്നീട് തട്ടിപ്പ് സമ്മതിക്കുകയായിരുന്നു. തെളിവുകൾ ഒരോന്നോരോന്നായി നിരത്തിയപ്പോഴാണ് ഇവർ കുറ്റം സമ്മതിച്ചത്. എന്നാൽ സംഭവത്തെക്കുറിച്ച് വ്യക്തമായ മൊഴി നൽകിയില്ലെന്നാണ് റിപ്പോർട്ടുകൾ. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ ഹരികൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു ജയിലിൽ മൊഴിയെടുപ്പ്.
ചോദ്യപ്പേപ്പർ പുറത്തുപോയത് എങ്ങനെയെന്നത് സംബന്ധിച്ചും എങ്ങനെ ഉത്തരം കിട്ടി എന്ന ചോദ്യത്തോടും പ്രതികൾ കൃത്യമായ മറുപടി നൽകിയില്ല. ഉത്തരങ്ങൾ ആരാണ് ചോർത്തി നൽകിയതെന്നും ആരാണ് എസ്എംഎസ്സ് അയച്ച് തന്നതെന്നും ഇരുവരും പറഞ്ഞില്ല. പ്രതികൾക്ക് നേരത്തേ നിയമസഹായവും, വിദഗ്‍ധ നിയമോപദേശവും കിട്ടിയിട്ടുണ്ടാകാമെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ