കാഞ്ഞിരപ്പള്ളി: കേരളത്തിലെ ഏക പെണ്‍ ശിക്കാരിയായിരുന്ന കുട്ടിയമ്മ (ത്രേസ്യാ തോമസ് 88) അന്തരിച്ചു. വട്ടവയലില്‍ പരേതനായ തോമസ് ചാക്കോയുടെ ഭാര്യയാണ്. സംസ്‌കാരം ഇന്നു മൂന്നിനു മകന്‍ വിടി ജോസഫിന്റെ (ബാബു) വസതിയില്‍ ശുശ്രൂഷകള്‍ക്കു ശേഷം ആനക്കല്ല് സെന്റ് ആന്റണീസ് പള്ളിയില്‍ നടക്കും.
പാലാ ഇടമറ്റം വട്ടവയലില്‍ തൊമ്മന്റെ ഏഴുമക്കളിലെ ഏക പെണ്‍തരിയായിരുന്നു കുട്ടിയമ്മ. 1963 ലാണ് കുടുംബം മറയൂരിലേക്ക് കുടിയേറിയത്. റെയ്ച്ചൂരിലെ സെന്റ് മേരീസ് കോണ്‍വെന്റ് സ്‌കൂളില്‍ ഇംഗ്ലീഷ് മീഡിയത്തില്‍ 11ാം ക്ലാസ് വരെ പോയശേഷം സാമ്പത്തിക പ്രതിസന്ധി മൂലം പഠനം ഉപേക്ഷിച്ചു. പിന്നീട് മറയൂരില്‍ താമസമാക്കി. ചിന്നാര്‍ ഉള്‍വനങ്ങളിലെ വന്യമൃഗങ്ങളെ വേട്ടയാടിത്തുടങ്ങിയതോടെയാണ് ശിക്കാരി കുട്ടിയമ്മ എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്.
വേട്ടക്കാരി കുട്ടിയമ്മയുടെ സംരക്ഷണയില്‍ ചിന്നാര്‍ വനമധ്യത്തിലെ ചുരുളിപ്പെട്ടിയില്‍ 82 ഏക്കര്‍ സ്ഥലത്ത് 42 കുടുംബങ്ങള്‍ താമസമാക്കി. 1993ല്‍ സര്‍ക്കാര്‍ ഈ സ്ഥലം ഏറ്റെടുത്തു. 1996ല്‍ ആനക്കല്ലിലേക്കു താമസം മാറ്റി.
കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ തിരുമൂര്‍ത്തികളുടെ താഴ് വാരത്തിലെ ചുരുളിപ്പെട്ടി എന്ന ഗ്രാമമായിരുന്നു കുടുംബം പോറ്റാന്‍ സഹോദരന്‍മാര്‍ക്കൊപ്പം കാടു കയറിയ കുട്ടിയമ്മയുടെ വിഹാര കേന്ദ്രം. ''മഠത്തില്‍ നിന്നു അവധിക്ക് വന്നപ്പോള്‍ വീട് പട്ടിണിയിലായി. പിന്നെ ഞാന്‍ മഠത്തിലേക്ക് പോയില്ല. 1958 ലായിരുന്നു അത്.''-സാമ്പത്തിക ബുദ്ധിമുട്ടു കാരണം പഠനം അവസാനിപ്പിച്ച് മറയൂരിലേക്കു തിരിച്ചു പോയതിനെപ്പറ്റി കുട്ടിയമ്മ പറഞ്ഞത് ഇങ്ങനെ.
മറയൂരിലെത്തി മൂന്നാം നാള്‍ സഹോദരന്‍മാരായ പാപ്പച്ചനും തോമിയും കള്ളത്തോക്കുമായി കാടു കയറി. സഹോദരങ്ങളിലൊരാളെ കാട്ടുപോത്തു കുത്തിയപ്പോള്‍, ചുമന്ന് ആശുപത്രിയിലെത്തിച്ചത് കുട്ടിയമ്മയുടെ നേതൃത്വത്തില്‍. സഹോദരന്‍ കിടപ്പിലായപ്പോള്‍ പെങ്ങളെ തോക്കുപയോഗിക്കാന്‍ പഠിപ്പിച്ചു. പിന്നെ വേട്ടയുടെ കാലം. പിഴയ്ക്കാത്ത ഉന്നവും പതറാത്ത മനസും കുട്ടിയമ്മയെ കാട്ടിലെ റാണിയാക്കി. ഏറുമാടത്തിലിരുന്ന് വെടിവയ്ക്കുകയല്ല രീതി. കാട്ടില്‍ അലഞ്ഞു നടക്കും. നേര്‍ക്കു നേര്‍ വന്നാല്‍ തോക്കെടുക്കും. സിനിമയായിരുന്നു കുട്ടിയമ്മയുടെ പ്രധാന ദൗര്‍ബല്യം. ദേവത എന്ന സിനിമയില്‍ അഭിനയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ