'തരിശുവീടുകള്‍' പുനര്‍വിതരണം ചെയ്യണം; സിമന്റ്  മതിലിന് പകരം ജൈവ വേലി: വീട് നിര്‍മ്മാണത്തിന് നിയന്ത്രണങ്ങള്‍ക്ക് ശുപാര്‍ശ

പ്രളയാനന്തരം കേരളത്തില്‍ വീടുനിര്‍മാണത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് നിയമസഭാ പരിസ്ഥിതി സമിതി ശുപാര്‍ശ
പ്രളയത്തില്‍ തകര്‍ന്ന് വീട്‌
പ്രളയത്തില്‍ തകര്‍ന്ന് വീട്‌

തിരുവനന്തപുരം: പ്രളയാനന്തരം കേരളത്തില്‍ വീടുനിര്‍മ്മാണത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് നിയമസഭാ പരിസ്ഥിതി സമിതി ശുപാര്‍ശ. വ്യക്തികളുടെ വരുമാനസ്രോതസിന് ആനുപാതികമായ നിര്‍മ്മാണച്ചെലവ്, ഭൂമിയുടെ അളവിനനുസരിച്ച് പരമാവധി തറവിസ്തൃതി, വലിപ്പം, ഉപയോഗിക്കേണ്ട നിര്‍മാണ വസ്തുക്കള്‍ എന്നിവ സംബന്ധിച്ച് നിയമം കൊണ്ടുവരണമെന്നാണു നിര്‍ദേശം. 

പ്രളയത്തിലുണ്ടായ പരിസ്ഥിതി ആഘാതത്തെ സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് നിര്‍ദേശം. മുല്ലക്കര രത്‌നാകരന്‍ അധ്യക്ഷനായ സമിതിയാണ് ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്. 

മോഡുലാര്‍ വീടുകള്‍ പ്രോല്‍സാഹിപ്പിക്കണം. പ്രകൃതിസൗഹൃദ നിര്‍മ്മാണ രീതികള്‍ നിര്‍ബന്ധമാക്കണം. പുറംഭിത്തി നല്ല കനത്തിലും അകത്തെ ഭിത്തികള്‍ കനംകുറച്ചും നിര്‍മിക്കാന്‍ ബോധവല്‍ക്കരണം നടത്തണം. കല്ല്, സിമന്റ് തുടങ്ങിയവ ഉപയോഗിച്ചുള്ള മതില്‍ നിര്‍മ്മാണത്തിനു പകരം ജൈവവേലി പ്രോല്‍സാഹിപ്പിക്കണം. വീടുകളുടെ അനുബന്ധ നിര്‍മിതികള്‍ക്കും പരിസ്ഥിതി സൗഹൃദ വ്യവസ്ഥകള്‍ ബാധകമാക്കണം. 

സമഗ്രമായ പാര്‍പ്പിടനയം രൂപീകരിക്കണം. കുറഞ്ഞ സ്ഥലത്തുള്ള ഭവനസമുച്ചയങ്ങള്‍, ആള്‍ത്താമസമില്ലാത്ത 'തരിശുവീടു'കളുടെ പുനര്‍വിതരണം, ഒന്നിലധികം വീടുകളുള്ളവരില്‍ നിന്ന് അധിക കെട്ടിട നികുതി ഈടാക്കല്‍, പ്രകൃതിസൗഹൃദ വീടുകള്‍ക്ക് പ്രത്യേക പരിഗണന നല്‍കല്‍ എന്നിവ നയത്തില്‍ ഉള്‍പ്പെടുത്തണം. നിര്‍മ്മാണപ്രവര്‍ത്തനം ജലസൗഹൃദമാക്കണം. വീടുകളും വാണിജ്യസ്ഥാപനങ്ങളും നിര്‍മിക്കാനുള്ള ഇടങ്ങള്‍ വേര്‍തിരിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com