അപകടമുന്നറിയിപ്പ് നല്‍കാനെത്തിയ അനീഷിന്റെ മൃതദേഹവും കണ്ടെടുത്തു; കവളപ്പാറയില്‍ മരണം 48 ആയി

അപകടദിവസം വൈകിട്ട് കവളപ്പാറ തോട് കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്നാണ് അപകട മുന്നറിയിപ്പു നല്‍കാനായി അനീഷ് ദുരന്തമേഖലയില്‍ എത്തിയത്.
അപകടമുന്നറിയിപ്പ് നല്‍കാനെത്തിയ അനീഷിന്റെ മൃതദേഹവും കണ്ടെടുത്തു; കവളപ്പാറയില്‍ മരണം 48 ആയി

മലപ്പുറം: ഉരുള്‍പൊട്ടലുണ്ടായ നിലമ്പൂര്‍ കവളപ്പാറയില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. മങ്ങാട്ടുപറമ്പില്‍ അനീഷ് (37), കവളപ്പാറ കോളനിയിലെ ഉടുക്ക് പാലന്‍ (48) എന്നിവരുടെ മൃതദേഹമാണു കണ്ടെത്തിയത്. സംഭവ സമയത്ത് അപകടമുന്നറിയിപ്പ് നല്‍കാന്‍ കവളപ്പാറയിലെത്തിയപ്പോഴാണ് അനീഷ് അപകടത്തില്‍പ്പെട്ടത്. 

കവളപ്പാറയില്‍ വായനശാലയ്ക്കു സമീപം, ഉരുള്‍പൊട്ടല്‍ ബാധിക്കാത്ത പ്രദേശത്താണ് അനീഷിന്റെ വീട്. അപകടദിവസം വൈകിട്ട് കവളപ്പാറ തോട് കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്നാണ് അപകട മുന്നറിയിപ്പു നല്‍കാനായി അനീഷ് ദുരന്തമേഖലയില്‍ എത്തിയത്. അശ്വതിയാണ് അനീഷിന്റെ ഭാര്യ. മക്കള്‍: അതുല്‍, അനഘ. അനീഷിന്റെയും ഉടുക്ക് പാലന്റെയും സംസ്‌കാരം നടത്തി.

ഇതോടെ കവളപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 48 ആയി. 11 പേരെക്കൂടി ഇനിയും കണ്ടെത്താനുണ്ടെന്നാണു സൂചന. 13 ഏക്കര്‍ വിസ്തൃതിയിലുള്ള കവളപ്പാറയിലെ ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തകര്‍ ആദ്യഘട്ട തിരച്ചില്‍ പൂര്‍ത്തിയാക്കി. രണ്ടാംഘട്ടം ഇന്ന് ആരംഭിക്കും. പ്രദേശത്തെ വെള്ളക്കെട്ടുകള്‍ മോട്ടര്‍ ഉപയോഗിച്ചു നീക്കം ചെയ്തശേഷമാണു തിരച്ചില്‍ പുനരാരംഭിക്കുക. അപകടത്തില്‍പെട്ട എല്ലാവരെയും കണ്ടെത്തുന്നതുവരെ തിരച്ചില്‍ തുടരുമെന്നു ജില്ലാ കളക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. 

അതേസമയം, വയനാട് പുത്തുമലയിലെ തിരച്ചില്‍ ദുരന്തസ്ഥലത്തു നിന്ന് 6 കിലോമീറ്റര്‍ അകലെ സൂചിപ്പാറയിലേക്കു വ്യാപിപ്പിച്ചെങ്കിലും കൂടുതല്‍ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഹൈദരാബാദ് നാഷനല്‍ ജിയോഗ്രഫിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഗ്രൗണ്ട് പെനിട്രേഷന്‍ റഡാര്‍ (ജിപിആര്‍) സംവിധാനം ഉപയോഗിച്ചിട്ടും ഫലം കാണാതായതോടെ ഇത് തിരിച്ചുകൊണ്ടുപോയി. ഇന്ന് സൂചിപ്പാറ വെള്ളച്ചാട്ടത്തോടു ചേര്‍ന്നു പരിശോധന തുടരുമെന്നാണ് വിവരം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com