കോട്ടയം: കെവിൻ വധക്കേസില്‍ കോടതി ഇന്ന് വിധി പറയും. കോട്ടയം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. രാവിലെ പതിനൊന്ന് മണിക്കാണ് വിധി പ്രസ്താവിക്കുക. കെവിന്റെ കൊലപാതകം ദുരഭിമാനക്കൊലയായി പരിഗണിച്ചാല്‍ പ്രതികള്‍ക്ക് വധശിക്ഷ വരെ ലഭിച്ചേക്കാം.
ഈ മാസം 14ന് വിധിപറയാനിരുന്ന കോടതി ദുരഭിമാനക്കൊലയെന്ന പ്രോസിക്യൂഷൻ വാദത്തില്‍ അവ്യക്തത ഉള്ളത് കൊണ്ട് വീണ്ടും ഇരുപക്ഷത്തിന്‍റെയും വിശദീകരണം കേട്ടു. ഇന്ന് അന്തിമ വിധി പ്രസ്താവന വരുമ്പോള്‍ കേസ് ദുരഭിമാനക്കൊലയായി കോടതി കണക്കാക്കുമോ എന്നതാണ് നിര്‍ണ്ണായകം. ദുരഭിമാനക്കൊലയാണെന്നു വിധി വന്നാല്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി കണക്കാക്കി പ്രതികള്‍ക്ക് വധശിക്ഷ വരെ ലഭിക്കാം.
തെന്മല ചാലിയക്കര സ്വദേശി നീനു ചാക്കോയെ വിവാഹം കഴിച്ചതിലുള്ള വിരോധം മൂലം നട്ടാശേരി സ്വദേശി കെവിൻ പി ജോസഫിനെ നീനുവിന്റെ സഹോദരന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടു പോയി. ചാലിയക്കരയിൽ വച്ചു സംഘത്തിന്റെ കാറിൽ നിന്നു ഇറങ്ങിയോടിയ കെവിനെ ആറ്റിൽ വീഴ്ത്തി കൊലപ്പെടുത്തിയെന്നാണു കേസ്.
നീനുവിന്‍ അച്ഛന്‍ ചാക്കോ ജോണ്‍, സഹോദരന്‍ സാനു ചാക്കോ എന്നിവരുള്‍പ്പടെ ആകെ 14 പ്രതികളാണ് കേസിൽ ഉള്ളത്. 113 സാക്ഷികളെ കേസിൽ വിസ്തരിച്ചത്. കെവിന്‍റെ മാതാപിതാക്കളും നീനുവും വിധി കേള്‍ക്കാൻ കോടതിയില്‍ എത്തില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ