തുഷാറിനെതിരെ ഗള്‍ഫില്‍ ഗൂഢാലോചന നടന്നു, രാഷ്ട്രീയ പകപോക്കലെന്നു സംശയം: ബിജെപി

ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി യുഎഇയില്‍ ചെക്ക് കേസില്‍ അറസ്റ്റിലായതിനു പിന്നില്‍ രാഷ്ട്രീയ പക പോക്കലുണ്ടോയെന്ന് സംശയിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പിഎസ് ശ്രീധരന്‍ പിള്ള
തുഷാറിനെതിരെ ഗള്‍ഫില്‍ ഗൂഢാലോചന നടന്നു, രാഷ്ട്രീയ പകപോക്കലെന്നു സംശയം: ബിജെപി

കോഴിക്കോട്: ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി യുഎഇയില്‍ ചെക്ക് കേസില്‍ അറസ്റ്റിലായതിനു പിന്നില്‍ രാഷ്ട്രീയ പക പോക്കലുണ്ടോയെന്ന് സംശയിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പിഎസ് ശ്രീധരന്‍ പിള്ള. തുഷാറിനെതിരെ ഗള്‍ഫില്‍ ഗൂഢാലോചന നടന്നതായും ശ്രീധരന്‍ പിള്ള ആരോപിച്ചു.

പതിനാലു വര്‍ഷം പഴക്കമുള്ള കേസിലാണ് കെണിയൊരുക്കി തുഷാറിനെ ഗള്‍ഫിലേക്കു വിളിച്ചുവരുത്തിയത്. ഇതിനു പിന്നില്‍ രാഷ്ട്രീയ പക പോക്കലുണ്ടോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. തുഷാറിന്റെ മോചനത്തിനായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.  

ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ചെന്ന കേസില്‍ തുഷാര്‍ വെള്ളാപ്പള്ളി ഇന്നലെയാണ് യുഎഇയിലെ അജ്മാനില്‍ അറസ്റ്റിലായത്.അജ്മാനിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് കഴിഞ്ഞരാത്രി തുഷാര്‍ വെള്ളാപ്പള്ളിയെ യുഎഇ പൊലീസ് അറസ്റ്റ് ചെയ്തത്. പത്തുവര്‍ഷം മുമ്പ് അജ്മാനില്‍ ബോയിംഗ് എന്ന പേരില്‍ നിര്‍മ്മാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപകരാര്‍ ജോലികള്‍ ഏല്‍പിച്ച തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയ്ക്ക് നല്‍കിയ വണ്ടിച്ചെക്ക് കേസിലാണ് നടപടി. പത്തുമില്യണ്‍ യുഎഇ ദിര്‍ഹത്തിന്റെ (പത്തൊമ്പതര കോടി രൂപ)യുടേതാണ് ചെക്ക്.

വണ്ടിച്ചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിയെ മനപ്പൂര്‍വം കുടുക്കിയതാണെന്ന് പിതാവും എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. തുഷാറിനെ കള്ളം പറഞ്ഞ് വിളിച്ചുവരുത്തി കുടുക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഇടപാടാണ് ഇത്. കേസ് നിയമപരമായി നേരിടുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.തുഷാറിന് ഇന്നു തന്നെ ജാമ്യം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി. 

തുഷാറിന്റെ മോചനത്തിനായി ശ്രമിക്കണമെന്ന് അഭ്യര്‍ഥിച്ചു കേന്ദ്ര വിദേശകാര്യമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചിട്ടുണ്ട്. തുഷാര്‍ വെള്ളാപ്പള്ളിക്ക് നിയമപരമായ എല്ലാ സഹായവും ലഭ്യമാക്കണമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ക്ക് അയച്ച കത്തില്‍ പിണറായി അഭ്യര്‍ഥിച്ചു. തുഷാറിന്റെ അറസ്റ്റില്‍ ആശങ്ക അറിയിച്ച മുഖ്യമന്ത്രി വ്യക്തിപരമായ നിലയിലും ഇക്കാര്യത്തില്‍ ഇടപെടണമെന്ന് വിദേശകാര്യമന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com