തിരച്ചില്‍ തുടരേണ്ടതില്ലെന്ന് ബന്ധുക്കള്‍; പുത്തുമലയില്‍ എന്‍ഡിആര്‍എഫ് തിരച്ചില്‍ അവസാനിപ്പിക്കുന്നു

പുത്തുമലയില്‍ കാണാതായവരുടെ ബന്ധുക്കള്‍ പങ്കെടുത്ത യോഗത്തിലാണ് തിരച്ചില്‍ നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുത്തത്.
തിരച്ചില്‍ തുടരേണ്ടതില്ലെന്ന് ബന്ധുക്കള്‍; പുത്തുമലയില്‍ എന്‍ഡിആര്‍എഫ് തിരച്ചില്‍ അവസാനിപ്പിക്കുന്നു

വയനാട്: വയനാട് പുത്തുമലയില്‍ മണ്ണിടിച്ചിലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള ദേശീയ ദുരന്തര നിവാരണസേനയുടെ തെരച്ചില്‍ അവസാനിപ്പിക്കുന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും തെരച്ചില്‍ തുടരും. കാണാതായവരുടെ ബന്ധുക്കള്‍ തിരച്ചില്‍ നിര്‍ത്തുന്നതിന് സമ്മതിച്ചിരുന്നു. ഇതേതുടര്‍ന്നാണ് എന്‍ഡിആര്‍എഫ് തിരച്ചില്‍ അവസാനിപ്പിക്കുന്നത്.

ഇനിയും കണ്ടെത്താനുള്ള അഞ്ചുപേരില്‍ നാലുപേരുടെ ബന്ധുക്കള്‍ തെരച്ചില്‍ നിര്‍ത്തുന്നതിന് സമ്മതിച്ചിരുന്നു. ഒരു കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടേയും നേതൃത്വത്തില്‍ തെരച്ചില്‍ തുടരുന്നത്. ഇവരുടെ ആവശ്യപ്രകാരം വരുന്ന തിങ്കളാഴ്ച ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് പച്ചക്കാട് ഭാഗത്ത് തിരച്ചില്‍ നടത്തും.

പുത്തുമലയില്‍ കാണാതായവരുടെ ബന്ധുക്കള്‍ പങ്കെടുത്ത യോഗത്തിലാണ് തിരച്ചില്‍ നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുത്തത്. അപകടത്തില്‍ കാണാതായവര്‍ക്ക് വേണ്ടി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിവന്ന തെരച്ചില്‍ പ്രവര്‍ത്തനങ്ങളില്‍ കാണാതായവരുടെ ബന്ധുക്കളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും തൃപ്തി പ്രകടിപ്പിച്ചു. 

അഞ്ച് പേരെയാണ് പുത്തുമലയില്‍ നിന്ന് ഇനി കണ്ടെത്താനുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ തിരച്ചില്‍ ശ്രമങ്ങള്‍ ഫലം ചെയ്തിരുന്നില്ല. കാണാതായ അഞ്ചുപേരില്‍ നാലുപേരുടെ കുടുംബങ്ങള്‍ തെരച്ചില്‍ അവസാനിപ്പിക്കാമെന്ന അഭിപ്രായം യോഗത്തില്‍ മുന്നോട്ടുവെച്ചു. 

എന്നാല്‍, ഒരിടത്തുകൂടി തെരച്ചില്‍ നടത്തണമെന്ന് കാണാതായ പുത്തുമല സ്വദേശി ഹംസയുടെ മകനാണ് ആവശ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് പച്ചക്കാട് ഭാഗത്ത് തെരച്ചില്‍ നടത്തും. അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച രണ്ട് മൃതദേഹങ്ങള്‍ ആരുടേതെന്ന് തിരിച്ചറിയാനുള്ള ഡിഎന്‍എ ഫലം ലഭ്യമായിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com