'അറ്റ്‌ലസ് രാമചന്ദ്രന്റെ പിതാവ് മതിലില്‍ കട്ടവെക്കാന്‍ പോയിട്ടില്ല, സാധാരണക്കാരനായ പ്രവാസിക്ക് ഇമ്മാതിരി ആനുകൂല്യമൊന്നും കിട്ടില്ല' ജോയ് മാത്യു

മുഖ്യ ശത്രുവിനെ കൂട്ടുപിടിച്ചു മുഖ്യ ശത്രുവിനെ തോല്‍പ്പിക്കുന്നതിനു വേണ്ടിയാണ് മുഖ്യമന്ത്രിക്ക് തുഷാറിനോട് കരുണതോന്നിയത് എന്നാണ് ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു
'അറ്റ്‌ലസ് രാമചന്ദ്രന്റെ പിതാവ് മതിലില്‍ കട്ടവെക്കാന്‍ പോയിട്ടില്ല, സാധാരണക്കാരനായ പ്രവാസിക്ക് ഇമ്മാതിരി ആനുകൂല്യമൊന്നും കിട്ടില്ല' ജോയ് മാത്യു

ചെക്കുകേസില്‍ യുഎഇയില്‍ അറസ്റ്റിലായ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പിള്ളിയെ പുറത്തിറക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. സംഭവത്തില്‍ ഇപ്പോള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ജോയ്മാത്യു. മുഖ്യ ശത്രുവിനെ കൂട്ടുപിടിച്ചു മുഖ്യ ശത്രുവിനെ തോല്‍പ്പിക്കുന്നതിനു വേണ്ടിയാണ് മുഖ്യമന്ത്രിക്ക് തുഷാറിനോട് കരുണതോന്നിയത് എന്നാണ് ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ബിസിനസ് തിരിച്ചടിയുടെ പേരില്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ ദുബായില്‍ തടവിലായപ്പോള്‍ മന്ത്രിമാരെയോ പ്രതിപക്ഷത്തിനെയോ കണ്ടില്ല. കാരണം അദ്ദേഹം ഒരു വോട്ട് ബാങ്കല്ല. അദ്ദേഹത്തിന് പിതാവ് മതിലില്‍ കട്ട വെക്കാന്‍ പോയിട്ടുമില്ല.'  ജോയ് മാത്യു കുറിച്ചു. സാധാരണക്കാര്‍ക്കും തുഷാറിനുകിട്ടിയ ആനുകൂല്യം ലഭിക്കില്ലെന്നും വിദേശത്തെ എല്ലാം പൂട്ടിക്കെട്ടി നാട്ടില്‍ വന്ന് എന്തെങ്കിലും സംരംഭം തുടങ്ങാമെന്നുവെച്ചാല്‍ ആന്തൂര്‍ സ്വപ്‌നം അവരെ വേട്ടയാടും. ഇതിലും ഭേദം യുഎഇ ജയിലാണെന്നാണ് പ്രവാസികള്‍ കരുതുന്നതെന്നും ജോയ് മാത്യു കൂട്ടിച്ചേര്‍ത്തു. 

ജോയ് മാത്യുവിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

വിപ്ലവം പല വഴികളിലൂയാണ് വരിക. ചിലപ്പോള്‍ മുഖ്യശത്രുവിനെത്തന്നെ കൂട്ടുപിടിച്ചിട്ട് വേണം മുഖ്യ ശത്രുവിനെതിരെ യുദ്ധം ചെയ്യാന്‍ !വേണമെങ്കില്‍ വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ മുതുകില്‍ ഇതും കെട്ടിവെക്കാം. (പാവം മാര്‍ക്‌സ് അറിയാതിരുന്നാല്‍ മതി )
പത്തുവര്ഷത്തോളം യു എ ഇ യില്‍ മാധ്യമ പ്രവര്‍ത്തകന്‍ ആയിരുന്ന കാലത്ത് നിസ്സാര കുറ്റങ്ങള്‍ക്ക് പോലും ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്ന നിരവധി മലയാളികളെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ ഞാനടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ പോലും ജയിലില്‍ അകപ്പെട്ട കഥകളും നിരവധിയാണ്. ഊര് തെണ്ടലിന്റെ ഭാഗമായി നമ്മുടെ ജനപ്രതിനിധികള്‍ ഗള്‍ഫില്‍ വരുമ്പോഴൊക്ക ഇക്കാര്യത്തെ സംബന്ധിച്ച് പലരും നിവേദനം കൊടുക്കുകയും അവരത് കൊട്ടയിലേക്ക് എറിയുകയുമാണ് കീഴ്‌വഴക്കം. ബിസിനസ്സില്‍ വന്ന തിരിച്ചടിയുടെ പേരില്‍ മലയാളികള്‍ക്ക് മുഴുവന്‍ പരിചിതനായ അറ്റ്‌ലസ് രാമചന്ദ്രന്‍ ദുബായ് ജയിലില്‍ തടവനുഭവിച്ചപ്പോള്‍ നമ്മുടെ മന്ത്രിമാരെയോ പ്രതിപക്ഷത്തിനെയോ കണ്ടില്ല. 
കാരണം അദ്ദേഹം ഒരു വോട്ട് ബാങ്കല്ല. 
അദ്ദേഹത്തിന് പിതാവ് മതിലില്‍ കട്ട വെക്കാന്‍ പോയിട്ടുമില്ല. 
കച്ചവടത്തില്‍ വന്ന നഷ്ടങ്ങളിലും അറിയാതെ ചെന്ന് പെടുന്ന നിയമ കുരുക്കുകളിലും പെട്ട് നിരവധി സാധാരണക്കാര്‍ ഗള്‍ഫ് ജയിലുകളില്‍ ഉണ്ട്. അവരോടൊന്നും തോന്നാത്ത കരുണ നമ്മുടെ മുഖ്യമന്ത്രിക്ക് തുഷാറിനോട് തോന്നാന്‍ കാരണം തുടക്കത്തില്‍ പറഞ്ഞത് തന്നെ;
മുഖ്യ ശത്രുവിനെ കൂട്ടുപിടിച്ചു മുഖ്യ ശത്രുവിനെ തോല്‍പ്പിക്കുക. !സാധാരണക്കാരനായ പ്രവാസിക്ക് ഇമ്മാതിരി ഒരു ആനുകൂല്യവും ലഭിക്കുമെന്ന് കരുതണ്ട. 
അവന്‍ എല്ലാം പൂട്ടിക്കെട്ടി നാട്ടില്‍ വന്നു എന്തെങ്കിലും സംരഭം തുടങ്ങാമെന്ന് വെച്ചാല്‍ ആന്തൂര്‍ സ്വപ്നം അവനെ വേട്ടയാടും. അതിലും ഭേദം യു എ ഇ ജയിലാണ് എന്ന് കരുതുന്ന പ്രവാസികളാണ് ഇപ്പോള്‍ അധികവും. 
പ്രവാസികളെ സഹായിക്കാനായി നോര്‍ക്ക എന്നൊരു സാധനം ഉണ്ടല്ലോ. നാട്ടില്‍ ജോലി കിട്ടാത്തവരെ ഗള്‍ഫിലേക്ക് കയറ്റി അയക്കുന്ന ഒരു റിക്രൂട്ടിംഗ് ഏജന്‍സിയുടെ പണിയില്ലാതെ മറ്റൊന്നും ഇവര്‍ ചെയ്യുന്നതായി അറിവില്ല. എന്നാല്‍ പരസ്യങ്ങള്‍ ഉണ്ടാക്കുവാനും ഓരോ വര്‍ഷവും ആഗോള സമ്മേളനങ്ങള്‍ നടത്തി കോടികള്‍ തുലയ്ക്കാനുമാണ് ആവേശം. 
മറുനാട്ടില്‍ കിടന്ന് കഷ്ടപ്പെടുന്ന മലയാളിക്ക് നിയമപരമായ സഹായങ്ങള്‍ നല്‍കാനോ 
ശബളം കൊടുക്കാത്ത തൊഴിലുടമകളില്‍ (അതില്‍ അധികവും മലയാളി മൊയലാളിമാരാണ് )നിന്നും തൊഴിലാളികള്‍ക്ക് ശമ്പള കുടിശ്ശിക വാങ്ങിച്ചു കൊടുക്കുവാനോ അതൊന്നുമില്ലെങ്കിലും മരുഭൂമിയില്‍ വെച്ചു മരണമടയുന്ന പ്രവാസിയുടെ ശവപ്പെട്ടി കൊണ്ടുവരുന്നതിന്റെ ചിലവെങ്കിലും 
സൗജന്യമാക്കിയിരുന്നെങ്കില്‍ ഇപ്പോള്‍ തുഷാറിനോട് കാണിച്ച ഉഷാര്‍ പാര്‍ട്ടി അണികളെങ്കിലും പൊറുത്തു തന്നേനെ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com