നിസ്സാര പരുക്കോടെ സ്വകാര്യ ആശുപത്രി വിട്ട ശ്രീറാം മെഡിക്കല്‍ കോളജിലെത്തിയപ്പോള്‍ 'ഗുരുതര രോഗി' ; ദുരൂഹത നീക്കാന്‍ പൊലീസ്

നിസ്സാര പരുക്കോടെ സ്വകാര്യ ആശുപത്രി വിട്ട ശ്രീറാം മെഡിക്കല്‍ കോളജിലെത്തിയപ്പോള്‍ 'ഗുരുതര രോഗി' ; ദുരൂഹത നീക്കാന്‍ പൊലീസ്

ശ്രീറാമിന് നല്‍കിയ എല്ലാ ചികിത്സകളുടെയും രേഖകള്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം മെഡിക്കല്‍ കോള്ജ് അധികൃതര്‍ക്ക് കത്തു നല്‍കി

തിരുവനന്തപുരം : മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കാറിടിച്ചു മരിച്ച കേസിലെ പ്രതിയായ മുന്‍ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജയില്‍ വാസം ഒഴിവാക്കാന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഒത്തുകളിച്ചതായി അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ശ്രീറാമിനെ പരിശോധിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ മൊഴിയാണ് ഇക്കാര്യത്തില്‍ നിര്‍ണായകമാകുന്നത്. 

പുലര്‍ച്ചെ ഒരു മണിയോടെ നടന്ന അപകടത്തിനു ശേഷംശ്രീറാമിനെ  പൊലീസ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇവിടെ നിന്നു മെഡിക്കല്‍ കോളജിലേക്കു റഫര്‍ ചെയ്‌തെങ്കിലും ശ്രീറാം, സ്വകാര്യ ആശുപത്രിയിലേക്കാണ് പോയത്. അവിടെ കാഷ്വല്‍റ്റി കെയര്‍ വിഭാഗത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പ്രധാന ഡോക്ടറിന്റെയും അസിസ്റ്റന്റുമാരുടെയും മൊഴിയാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്.

ആശുപത്രിയില്‍ വന്ന സമയത്തു ശ്രീറാമിനു ഗുരുതര പരുക്കുകളൊന്നും ഇല്ലായിരുന്നെന്നും അതിനാല്‍ അത്യാഹിത വിഭാഗത്തില്‍ സാധാരണ ചികിത്സ മാത്രമാണു നല്‍കിയതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കയ്യിലും മുതുകിലും നിസ്സാര പരുക്കുണ്ടായിരുന്നതായും ഇവര്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കി.

സ്വകാര്യാശുപത്രിയില്‍ സുഖചികിത്സയെന്ന വാര്‍ത്തകളെത്തുടര്‍ന്നു ശ്രീറാമിനെ വൈകിട്ട് ഡിസ്ചാര്‍ജ് ചെയ്തു മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കി. തുടര്‍ന്നു ജയിലിലേക്കു കൊണ്ടുപോയെങ്കിലും സൂപ്രണ്ടിന്റെ നിര്‍ദേശപ്രകാരം നേരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു വിട്ടു. അവിടെ പൊലീസ് സെല്ലിനു പകരം മള്‍ട്ടി സ്‌പെഷ്യല്‍റ്റി ട്രോമ കെയറിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ശ്രീറാമിനെ പ്രവേശിപ്പിച്ചത്. 

ശ്രീറാമിന് ഗുരുതരമായ പരുക്കുണ്ടെന്ന പ്രതീതി പരത്തിയായിരുന്നു ഈ നീക്കങ്ങള്‍. മെഡിക്കല്‍ കോളജിലെ പൂര്‍വവിദ്യാര്‍ഥിയായ ശ്രീറാമിന്റെ അധ്യാപകരും സഹപാഠികളായിരുന്ന ഡോക്ടര്‍മാരുമാണ് ഇതിനു പിന്നിലെന്നാണ് ആക്ഷേപം ഉയര്‍ന്നത്. അപകടവും അതിനു തൊട്ടുമുമ്പുള്ള മണിക്കൂറുകളിലെ കാര്യങ്ങളും മറന്നു പോകുന്ന റിട്രോഗ്രേഡ് അംനീസ്യ ശ്രീറാമിന് ഉണ്ടെന്നും അവിടത്തെ ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. 

നിസ്സാര പരുക്കോടെ സ്വകാര്യ ആശുപത്രി വിട്ട ശ്രീറാം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയപ്പോള്‍ എങ്ങനെ 'ഗുരുതര രോഗി'യായെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ശ്രീറാമിന് നല്‍കിയ എല്ലാ ചികിത്സകളുടെയും രേഖകള്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം മെഡിക്കല്‍ കോള്ജ് അധികൃതര്‍ക്ക് കത്തു നല്‍കി. ശ്രീറാമിന്റെ എക്‌സ്‌റേ, സ്‌കാന്‍ റിപ്പോര്‍ട്ടുകളും രക്തപരിശോധനാ ഫലങ്ങളും വിദഗ്ധ ഡോക്ടര്‍മാരുടെ സഹായത്തോടെ വിലയിരുത്താനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com