ബ്രസീല്‍ സര്‍ക്കാര്‍ നോക്കുകുത്തി; ആമസോണിന് വേണ്ടി ലോകം ഉണരണം; ഇപി ജയരാജന്‍

ഡിവൈഎഫ്‌ഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രതിഷേധം നടത്തിയപ്പോള്‍ ചില ഒറ്റബുദ്ധികള്‍ അതിനെ പരിഹസിച്ച് രംഗത്ത് വന്നത് തികച്ചും അപലപനീയമാണ്
ബ്രസീല്‍ സര്‍ക്കാര്‍ നോക്കുകുത്തി; ആമസോണിന് വേണ്ടി ലോകം ഉണരണം; ഇപി ജയരാജന്‍

തിരുവനന്തപുരം: ഭൂമിയുടെ ശ്വാസകോശമായി കണക്കാക്കുന്നതാണ് ആമസോണ്‍ മഴക്കാടുകള്‍. ബ്രസീലില്‍ സ്ഥിതിചെയ്യുന്ന കാടുകള്‍ ഇപ്പോള്‍ കത്തിയമരുകയാണ്. അവിടെയുള്ള പല സ്ഥലങ്ങളെയും തീനാളങ്ങള്‍ വിഴുങ്ങുകയാണ്. ഈ കാഴ്ച ലോകം നിസഹായതോടെയാണ് നോക്കി നില്‍ക്കുന്നത്. വിവിധ ലോകരാജ്യങ്ങളില്‍ നിന്നായി പതിനായിരങ്ങളാണ് ആമസോണിനെ രക്ഷിക്കണമെന്ന ആവശ്യവുമായി തെരുവിലിറങ്ങിയത്. അതേസമയം ഇത് ബ്രസീലിന്റെ ആഭ്യന്തര വിഷയം മാത്രമാണെന്ന നിലപാട് സ്വീകരിച്ച് വിഷയത്തെ നിസാരവത്ക്കരിച്ച ബ്രസീല്‍ പ്രസിഡന്റ് ജെയ്ര്‍ ബൊല്‍സൊനരൊയുടെ നടപടി തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് ഇപി ജയരാജന്‍. ഇന്ത്യയിലും ബ്രസീലിനെതിരെ സമാനമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. ഡിവൈഎഫ്‌ഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രതിഷേധം നടത്തിയപ്പോള്‍ ചില ഒറ്റബുദ്ധികള്‍ അതിനെ പരിഹസിച്ച് രംഗത്ത് വന്നത് തികച്ചും അപലപനീയമാണ്. സ്വയം അപഹാസ്യരാകുന്ന നടപടിയാണ് ഇത്തരക്കാര്‍ കൈക്കൊള്ളുന്നത്. ഇത്തരക്കാരെ ഒറ്റപ്പെടുത്തി സാമൂഹ്യ വിഷയങ്ങളില്‍ നാം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ജയരാജന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം

ഭൂമിയുടെ ശ്വാസകോശമായ ആമസോണ്‍ മഴക്കാടുകള്‍ കത്തിയമരുന്ന വാര്‍ത്തയാണ് കുറച്ചു ദിവസമായി കേള്‍ക്കുന്നത്. ആയിരക്കണക്കിന് കിലോമീറ്ററുകളോളം വിസ്തൃതിയില്‍ വനഭൂമി കത്തിനശിച്ചു. ലോകരാജ്യങ്ങള്‍ ആശങ്കയോടെയാണ് ഈ ദുരന്തത്തെ കാണുന്നത്. പത്തുലക്ഷത്തോളം ഗോത്രജനവിഭാഗം അധിവസിക്കുന്ന ആമസോണ്‍ മേഖല മൂന്ന് ലക്ഷത്തിലധികം ഇനം സസ്യമൃഗാദികളുടെ ആവാസകേന്ദ്രം കൂടിയാണ്.

വിവിധ ലോകരാജ്യങ്ങളില്‍ നിന്നായി പതിനായിരങ്ങളാണ് ആമസോണിനെ രക്ഷിക്കണമെന്ന ആവശ്യവുമായി തെരുവിലിറങ്ങിയത്. അതേസമയം ഇത് ബ്രസീലിന്റെ ആഭ്യന്തര വിഷയം മാത്രമാണെന്ന നിലപാട് സ്വീകരിച്ച് വിഷയത്തെ നിസാരവത്ക്കരിച്ച ബ്രസീല്‍ പ്രസിഡന്റ് ജെയ്ര്‍ ബൊല്‍സൊനരൊയുടെ നടപടി തികച്ചും പ്രതിഷേധാര്‍ഹമാണ്. ബൊളീവിയ പോലുള്ള രാജ്യങ്ങള്‍ എയര്‍ ടാങ്കറുകളില്‍ ജലംവര്‍ഷിച്ചു തീകെടുത്താന്‍ ശ്രമിക്കുമ്പോള്‍ ബ്രസീല്‍ സര്‍ക്കാര്‍ ഒന്നും ചെയ്യാതെ നോക്കി നില്‍ക്കുകയായിരുന്നു. ബോള്‍സനാരോയുടെ നയങ്ങളാണ് ദുരന്തത്തിന് കാരണമെന്ന് പരിസ്ഥിതി സംഘടനകള്‍ കുറ്റപ്പെടുത്തി. ഈ സാഹചര്യത്തില്‍ ലോകമെങ്ങും പ്രതിഷേധം വ്യാപകമായതോടെയാണ് ബ്രസീല്‍ എന്തെങ്കിലും ചെയ്യാന്‍ ശ്രമിച്ചത്.

ഇന്ത്യയിലും ബ്രസീലിനെതിരെ സമാനമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു. ഡിവൈഎഫ്‌ഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രതിഷേധം നടത്തിയപ്പോള്‍ ചില ഒറ്റബുദ്ധികള്‍ അതിനെ പരിഹസിച്ച് രംഗത്ത് വന്നത് തികച്ചും അപലപനീയമാണ്. സ്വയം അപഹാസ്യരാകുന്ന നടപടിയാണ് ഇത്തരക്കാര്‍ കൈക്കൊള്ളുന്നത്. ഇത്തരക്കാരെ ഒറ്റപ്പെടുത്തി സാമൂഹ്യ വിഷയങ്ങളില്‍ നാം ഒറ്റക്കെട്ടായി നില്‍ക്കണം. ലോകത്തിന്റെ നിലനില്പിനായി 20% ഓക്‌സിജന്‍ സംഭാവന നല്‍ക്കുന്ന ആമസോണിന് വേണ്ടി ലോകം ഉണരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com