വീട്ടിലേക്കുള്ള വഴിയില്‍ മുഴുവന്‍ ഗര്‍ഭനിരോധന ഉറകള്‍;ഗതികെട്ട് കക്കോട് നിവാസികള്‍

റോഡ് തകര്‍ന്നതോടെയാണ് ടാര്‍ ചെയ്ത സമയത്ത് ഉപയോഗിച്ച മണ്ണില്‍ നിന്ന് കോണ്ടം പുറത്തേക്ക് വരാന്‍ തുടങ്ങിയത്
വീട്ടിലേക്കുള്ള വഴിയില്‍ മുഴുവന്‍ ഗര്‍ഭനിരോധന ഉറകള്‍;ഗതികെട്ട് കക്കോട് നിവാസികള്‍

തിരുവനന്തപുരം; ഗര്‍ഭനിരോധന ഉറകളില്‍ ചവിട്ടാതെ വീട്ടിലേക്ക് പോകാന്‍ പറ്റാത്ത ഒരു അവസ്ഥയെക്കുറിച്ച് നിങ്ങള്‍ ഓര്‍ത്തിട്ടുണ്ടോ?  ലൈംഗികതയെക്കുറിച്ച് തുറന്നു സംസാരിക്കാന്‍ പോലും മടിയുള്ള മലയാളികള്‍ക്ക് എത്ര ദുഷ്‌കരമായിരിക്കും ആ അവസ്ഥ. തിരുവനന്തപുരത്തെ കവടിയാറിലെ കക്കോട് റോഡിലൂടെ യാത്ര ചെയ്യുന്നവര്‍ ഇപ്പോള്‍ അനുഭവിക്കുന്ന പ്രശ്‌നമാണിത്. റോഡ് തകര്‍ന്നതോടെയാണ് ടാര്‍ ചെയ്ത സമയത്ത് ഉപയോഗിച്ച മണ്ണില്‍ നിന്ന് കോണ്ടം പുറത്തേക്ക് വരാന്‍ തുടങ്ങിയത്. ഇപ്പോള്‍ കോണ്ടം ചവിട്ടാതെ റോഡിലൂടെ നടക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് പ്രദേശ വാസികള്‍. 

45 കുടുംബങ്ങള്‍ താമസിക്കുന്ന കക്കോട് റോഡിലാണ് ഗര്‍ഭനിരോധന ഉറകള്‍കൊണ്ട് നിറഞ്ഞത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് പ്രദേശവാസികള്‍ക്ക് റോഡ് നിര്‍മിച്ചു കിട്ടിയത്. രണ്ട് പതിറ്റാണ്ട് മുന്‍പു വരെ നല്ല റോഡില്ലാത്തതിനെ തുടര്‍ന്ന് ഇതിലൂടെയുള്ള യാത്ര ദുഷ്‌കരമായിരുന്നു. തുടര്‍ന്നാണ് റോഡ് നിര്‍മിക്കുന്നതിനു വേണ്ടി വഴി നിരപ്പാക്കാനായി മണ്ണ് അടിച്ചത്. പ്രമുഖ കോണ്ടം നിര്‍മാതാക്കളായ എച്ച് എല്‍എല്‍ ലൈഫ്‌കെയറാണ് ഇതിനുള്ള മണ്ണ് നല്‍കിയത്. 

അടുത്ത കാലം വരെ മണ്ണിലുണ്ടായിരുന്ന കോണ്ടം ഇവര്‍ക്ക് പ്രശ്‌നമായിരുന്നില്ല. എന്നാല്‍ മാലിന്യ പൈപ്പുകള്‍ക്ക് വേണ്ടി റോഡ് കുത്തിപ്പൊളിച്ചതോടെയാണ് പണ്ട് അടക്കം ചെയ്ത കോണ്ടങ്ങളെല്ലാം പുറത്തുചാടിയത്. റോഡിന്റെ നടുവിലൂടെയാണ് പൈപ്പുകള്‍ക്ക് വേണ്ടി കുഴിയെടുത്തത്. ഒരു മഴ കഴിഞ്ഞതോടെ മണ്ണിനൊപ്പമുണ്ടായിരുന്ന കോണ്ടങ്ങള്‍കൊണ്ട് റോഡ് നിറഞ്ഞു. ഇപ്പോള്‍ ഇതുവഴി നടക്കാന്‍ കഷ്ടപ്പെടുകയാണ് വഴിയാത്രക്കാര്‍. 

തങ്ങളുടെ മാലിന്യം ഇടാനുള്ള ഒരു സ്ഥലം മാത്രമാണ് എച്ച്എല്‍എല്ലിന് വേണ്ടിയിരുന്നതെന്നും എന്നാല്‍ തങ്ങള്‍ക്ക് റോഡാണ് വേണ്ടതെന്നുമാണ് പ്രദേശവാസികള്‍ പറയുന്നു. ഇത്തരത്തില്‍ മണ്ണിനൊപ്പം കോണ്ടം സംസ്‌കരിക്കുന്നത് പതിവാണെന്നാണ് എച്ച്എല്‍എല്ലിലെ ഒരു ഉദ്യോഗസ്ഥന്‍ പറയുന്നത്. എന്നാല്‍ പ്രശ്‌നം രൂക്ഷമായതോടെ പ്രദേശത്തു നിന്ന് മാലിന്യം നീക്കാനുള്ള തയാറെടുപ്പിലാണ് എച്ച്എല്‍എല്‍ അധികൃതര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com