കൊച്ചി അടക്കം മൂന്നു നഗരങ്ങള്‍ കടലില്‍ മുങ്ങും ? ; സമുദ്രനിരപ്പ് ഉയരുന്നു ; യുഎന്‍ റിപ്പോര്‍ട്ട്
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th August 2019 12:51 PM |
Last Updated: 30th August 2019 12:51 PM | A+A A- |

ന്യൂഡല്‍ഹി : കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും ലോകരാജ്യങ്ങള്‍ക്ക് വന്‍ ഭീഷണിയാകുന്നു. കാര്‍ബണ്‍ ബഹിര്‍ഗമനവും ആഗോള താപനവും ഇന്ത്യ, ചൈന, അമേരിക്ക, യൂറോപ്പ് എന്നീ രാജ്യങ്ങള്‍ക്ക് വന്‍ നാശം വിതക്കുമെന്ന് പഠന റിപ്പോര്‍ട്ട്. യു എന്‍ സമിതിയുടെ കരട് റിപ്പോര്‍ട്ടിലാണ് ഭീതിജനകമായ വസ്തുതകള്‍ ഉള്‍പ്പെടുന്നത്.
മല്‍സ്യ സമ്പത്തിന്റെ അനിയന്ത്രിതമായ നാശം, ചുഴലിക്കാറ്റ് അടക്കമുള്ള പ്രകൃതി ദുരന്തങ്ങള്‍ വഴിയുള്ള നാശനഷ്ടങ്ങളുടെ വര്‍ധന, കരകളെ കടലെടുക്കുന്ന പ്രവണത ഇതെല്ലാം ഈ വിനാശത്തിന്റെ സൂചനകളാണെന്ന് ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് നടത്തിയ പഠന റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഉത്തരാര്‍ധഗോളത്തിലെ ജലത്തിന്റെ ഖരാങ്കത്തില്‍ താഴെ ഊഷ്മാവില്‍ സ്ഥിതിചെയ്യുന്ന പാളി ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ 30 ശതമാനത്തോളം ഉരുകി തീരുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ആഗോള താപനത്തെത്തുടര്‍ന്ന് ഹിമപാളികളുടെ ഉരുകല്‍ അനിയന്ത്രിതമായി വര്‍ധിച്ചിരിക്കുകയാണ്. ഇത് സമുദ്ര നിരപ്പ് ഉയരുന്നതിനും, കരഭൂമി കടലെടുക്കുന്നതിനും കാരണമാകുന്നു. ഹിമപാളിയുടെ ഉരുകലിനെ തുടര്‍ന്ന് നിരവധി രാജ്യങ്ങളില്‍ പ്രളയവും ഉണ്ടാകുന്നു. ഭൂമിയിലെ രണ്ട് ഹിമപാളികളായ ഗ്രീന്‍ലാന്‍ഡിലും അന്റാര്‍ട്ടിക്കയിലും, ഒരു ദശാബ്ദത്തിനിടെ പ്രതിവര്‍ഷം 400 ബില്യണ്‍ ടണ്ണാണ് ഉരുകിയത്. ഇത് 2100 ല്‍ 100 ബില്യണിലേക്ക് കുറച്ചില്ലെങ്കിൽ മനുഷ്യരാശിക്ക് വന്‍ നാശമാകും ഉണ്ടാകുകയെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
സമുദ്ര നിരപ്പ് ഉയരുന്നതുമൂലം ഇന്ത്യയില്‍ മൂന്നു തീരനഗരങ്ങള്‍ വന്‍ഭീഷണി നേരിടുകയാണെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. കൊച്ചി, മുംബൈ, ചെന്നൈ നഗരങ്ങള്‍ കടലിനടിയിലാകും. കാലാവസ്ഥാ വ്യതിയാനം മൂലം ഏറെ ഭീഷണിയാണ് ഈ നഗരങ്ങള്‍ നേരിടുന്നത്. ചൈനയില്‍ ഷാങ്ഹായി, നിങ്‌ബോ, തായ്‌ഷോ അടക്കം അരഡസന്‍ തീര നഗരങ്ങള്‍ ഭീഷണിയിലാണ്.
അമേരിക്കയില്‍ മിയാമി, ന്യൂയോര്‍ക്ക് അടക്കമുള്ള നഗരങ്ങളും, യൂറോപ്പില്‍ ആംസ്റ്റര്‍ഡാം, വെനീസ്, ഹാംബര്‍ഗ് തുടങ്ങിയവയും കടല്‍കയറ്റ ഭീഷണി നേരിടുന്നവയാണ്. നിലവിലെ അവസ്ഥയില്‍ 2050 ഓടെ താഴ്ന്നനിരപ്പില്‍ സ്ഥിതി ചെയ്യുന്ന നഗരങ്ങളും ചെറിയ ദ്വീപുകളുമെല്ലാം മുങ്ങിപ്പോകാന്‍ സാധ്യതയേറെയാണ്. 2100 ഓടെ പ്രളയക്കെടുതി 100 മുതല്‍ 1000 മടങ്ങ് വരെ വര്‍ധിക്കുമെന്നും, 25 കോടിയോളം ജനങ്ങള്‍ കിടപ്പാടം പോലുമില്ലാതെ അഭയാര്‍ത്ഥികളായി മാറുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.