യുവതിയെ കൊന്ന കേസിലെ സാക്ഷിയെ കൊല്ലാന്‍ ജയിലില്‍ നിന്ന് ക്വട്ടേഷന്‍; പ്രതികാര കഥയില്‍ സംഭവിച്ചത് മറ്റൊന്ന്, ഒടുവില്‍ പ്രതികള്‍ പിടിയില്‍

മാര്‍ത്താണ്ഡത്തിന് സമീപം ഗൃഹനാഥനെ തട്ടിക്കൊണ്ട് പോയി പണം ആവശ്യപ്പെട്ട കൊട്ടേഷന്‍ സംഘം പിടിയില്‍.
പൊലീസ് പങ്കുവച്ച ചിത്രം
പൊലീസ് പങ്കുവച്ച ചിത്രം

തിരുവനന്തപുരം: മാര്‍ത്താണ്ഡത്തിന് സമീപം ഗൃഹനാഥനെ തട്ടിക്കൊണ്ട് പോയി പണം ആവശ്യപ്പെട്ട കൊട്ടേഷന്‍ സംഘം പിടിയില്‍. ചിതറാല്‍ താരവിള സ്വദേശി ചെല്ലന്റെ മകന്‍ ശാന്തകുമാറിനെ തട്ടിക്കൊണ്ടു പോയി പണം ചോദിച്ച് ഭീഷണിപ്പെടുത്തിയ കേസിലാണ് മാര്‍ത്താണ്ഡം പാകോട് മരുതാണിവിളവീട്ടില്‍ സുനില്‍കുമാര്‍, പാറശാല വേട്ടുവിള പുത്തന്‍ക്കട മുരുഗന്‍കരയില്‍ ആനന്ദ്, പാറശാല കരുമാനൂര്‍ ചന്ദനക്കട്ടി സജി നിവാസില്‍ സജികുമാര്‍ , പാറശാല അയക്കര ചൂരക്കുഴി ലീലാഭവനില്‍ സജിന്‍ എന്നിവരെ മാര്‍ത്താണ്ഡം പൊലീസ് പിടികൂടിയത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.

ബുധനാഴ്ച വൈകിട്ട് 6ന് സുനില്‍ ശാന്തകുമാറിന്റെ ഭാര്യ രാധയുടെ ഫോണിലേക്ക് വിളിച്ച് ശാന്തകുമാര്‍ തങ്ങളുടെ കസ്റ്റഡിയിലാണെന്നും മോചന ദ്രവ്യമായി അമ്പതിനായിരം രൂപ രാത്രി 10ന് ആലുവിളയില്‍ എത്തിച്ചില്ലെങ്കില്‍ കൊലചെയ്യുമെന്നും പറഞ്ഞു. ഈ വിവരം ഉടന്‍ തന്നെ രാധ മാര്‍ത്താണ്ഡം എസ്‌ഐ സെന്തില്‍ കുമാറിനെ അറിയിച്ചു. തുടര്‍ന്ന് പൊലീസ് നിര്‍ദേശപ്രകാരം രാധ സുനിലിനെ വിളിക്കുകയും ബന്ധുവഴി സ്വര്‍ണം പണയംവച്ച് പണവുമായി ആലുവിളയില്‍ വരുമെന്ന് അറിയിച്ചു. തുടര്‍ന്ന് പണം നല്‍കാനെത്തിയതെന്ന വ്യജേനെയാണ് പ്രതികളെ കുടുക്കിയത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് സംഭവത്തിനു പിന്നിലെ കാരണം വ്യക്തമാക്കിയത്.

പാളയംകോട്ട ജയിലില്‍ വച്ച് ഷാജിന്‍ എന്ന ആളില്‍ നിന്നാണ് സുനിലിന് ഈ കൊട്ടേഷന്‍ ലഭിക്കുന്നത്. പ്രേമാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് ഷെര്‍മിന്‍ എന്ന യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ഇരട്ട ജീവപര്യന്തം ലഭിച്ച ആളാണ് ഷാജിന്‍. 2010ലാണ് സംഭവം. ശാന്തകുമാറിന്റെ അടുത്ത ബന്ധുവാണ് ഷെര്‍മിന്‍. അന്ന് ശാന്തകുമാര്‍ സാക്ഷി പറഞ്ഞതിനാലാണ് തനിക്ക് ശിക്ഷ ലഭിച്ചതെന്ന് ഷാജിന്‍ സുനിലിനോട് പറഞ്ഞു. അതിനാല്‍ ശാന്തകുമാറിനെ കൊലപ്പെടുത്തിയാല്‍ 2 ലക്ഷം രൂപ നല്‍കാമെന്ന് ഷാജിന്‍ വാഗ്ദാനം നല്‍കി. തുടര്‍ന്ന് സുനില്‍ മറ്റ് പ്രതികളായ ആനന്ദ്, സജികുമാര്‍, സജിന്‍ എന്നിവരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തുകയും ശാന്തകുമാറിനെ തട്ടിക്കൊണ്ട് പോവുകയുമായിരുന്നു. കൊലക്കേസില്‍ പ്രതിയാകുന്നത് ഭയന്നാണ് ഇവര്‍ കൊലപ്പെടുത്താത്തത്. തുടര്‍ന്നാണ് മോചന ദ്രവ്യമായി ഭാര്യയില്‍ നിന്ന് തുക ആവശ്യപ്പെട്ടത്. പ്രതികളെ റിമാന്‍ഡ് ചെയ്തു. സുനില്‍ കുമാറിന്റെ പേരില്‍ ജില്ലയിലെ പല സ്‌റ്റേഷനുകളിലായി നിരവധി കേസുകള്‍ നിലവിലുണ്ടെന്നു പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com