കൊങ്കണ്‍: ട്രെയിനുകള്‍ ഓടിത്തുടങ്ങിയെങ്കിലും വേഗതനിയന്ത്രണം

ഗതാഗതം പുനസ്ഥാപിച്ചെങ്കിലും മംഗളൂരുവിന് സമീപമുള്ള പടീല്‍- കുലശേഖര സ്റ്റേഷനുകള്‍ക്കിടയില്‍ വേഗനിയന്ത്രണമുണ്ടാകും.
കൊങ്കണ്‍: ട്രെയിനുകള്‍ ഓടിത്തുടങ്ങിയെങ്കിലും വേഗതനിയന്ത്രണം

മംഗലാപുരം: കൊങ്കണ്‍ പാതയിലൂടെ ട്രെയിനുകള്‍ ഓടിത്തുടങ്ങിയെങ്കിലും വേഗത നിയന്ത്രണമുണ്ടാകും. വൈകിട്ട് 4.20 ഓടെ നിസാമുദ്ദീന്‍  എറണാകുളം മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ് ആണ് ആദ്യം ഇതുവഴി കടത്തിവിട്ടത്. തുടര്‍ന്ന് മറ്റു വണ്ടികള്‍ ഓടിത്തുടങ്ങുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. ഗതാഗതം പുനസ്ഥാപിച്ചെങ്കിലും മംഗളൂരുവിന് സമീപമുള്ള പടീല്‍- കുലശേഖര സ്റ്റേഷനുകള്‍ക്കിടയിലാണ്‌ വേഗനിയന്ത്രണമുണ്ടാവുക.

പടീല്‍-ജോക്കട്ട റെയില്‍വേ സ്‌റ്റേഷനുകള്‍ക്ക് ഇടയിലെ കുലശേഖരയിലാണ് കഴിഞ്ഞ 23ന് പുലര്‍ച്ചെ മണ്ണ് ഇടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടത്. സമീപത്തെ കുന്നിന്റെ ഒരുഭാഗം ഇടിഞ്ഞ് പാളത്തിലേക്ക് വീഴുകയായിരുന്നു. ഇവിടെ 400 മീറ്ററോളം സമാന്തര പാത നിര്‍മ്മിച്ച ശേഷമാണ് ഒന്‍പത് ദിവസത്തിന് ശേഷം ഇന്ന് ഗതാഗതം പുനസ്ഥാപിച്ചത്. 

നേരത്തേ ഗുഡ്‌സ് ട്രെയിന്‍ ഉപയോഗിച്ച് ട്രയല്‍ റണ്‍ നടത്തിയിരുന്നു. അതിന് ശേഷമാണ് പൂര്‍ണ്ണമായും ഗതാഗതം പുനസ്ഥാപിച്ചത്. നിലവില്‍ പത്ത് കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിനുകള്‍ ഇതുവഴി കടത്തിവിടുന്നത്.

വെള്ളിയാഴ്ച രാത്രിയോടെ തിരുവനന്തപുരം-മുംബൈ സിഎസ്ടി നേത്രാവതി എക്‌സ്പ്രസ് ഈ പാതയിലൂടെ ഓടിക്കാനായിരുന്നു ശ്രമം. എന്നാല്‍ ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു. മംഗലാപുരം ജങ്ഷനില്‍ നിന്നും ഈ ട്രെയിനിലുള്ള യാത്രക്കാരെ റോഡുവഴി സുറത്കല്‍ സ്‌റ്റേഷനില്‍ എത്തിച്ച് തുടര്‍ യാത്ര ഉറപ്പാക്കി. സി.എസ്.ടിയില്‍ നിന്നുമെത്തിയ നേത്രാവതി എക്‌സ്പ്രസിലെ യാത്രക്കാരെ തിരിച്ച് മംഗലാപുരം ജങ്ഷനിലുമെത്തിച്ചു. ഇതിനായി 17 ബസുകളാണ് ഉപയോഗിച്ചത്. 

കഴിഞ്ഞ 23ന് ട്രാക്കില്‍ വീണ ചെളി നീക്കി ഏതാനും ട്രെയിനുകള്‍ കടത്തിവിട്ടിരുന്നു. എന്നാല്‍ രാത്രിയോടെ വീണ്ടും മണ്ണിടിച്ചിലുണ്ടായതോടെ ഗതാഗതം തടസപ്പെട്ടു. പാളം പഴയ നിലയിലാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് 400 മീറ്ററോളം സമാന്തര പാത നിര്‍മ്മിക്കാന്‍ തീരുമാനമായത്. കനത്ത മഴ തുടര്‍ന്നതോടെ നിര്‍മ്മാണം മന്ദഗതിയിലുമായി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com