'ജനപ്രതിനിധികളേ ഇനിയും സ്ഥാനത്ത് തുടരാന്‍ നിങ്ങള്‍ക്ക് ലജ്ജയില്ലേ..?'

ലൈഫ് പദ്ധതിയിലെ അര്‍ഹരില്‍ ഇവര്‍ പെടാതെ പോയത് എന്തുകൊണ്ടാണ്? വിശപ്പിനോടാണ് നമ്മള്‍ കടക്കൂ പുറത്തെന്ന് പറയേണ്ടത്
'ജനപ്രതിനിധികളേ ഇനിയും സ്ഥാനത്ത് തുടരാന്‍ നിങ്ങള്‍ക്ക് ലജ്ജയില്ലേ..?'

തിരുവനന്തപുരം : പട്ടിണി സഹിക്കാന്‍ കഴിയാതെ തിരുവനന്തപുരത്ത് അമ്മ തന്റെ മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവത്തില്‍ ജനപ്രതിനിധികള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. ഭരണസിരാകേന്ദ്രത്തിന്റെ വിളിപ്പാടകലെ ഇങ്ങനെയൊരു കുടുംബം കഴിയുന്നത്, അവര്‍ ദാരിദ്യത്തിന്റെ അങ്ങേയറ്റം എത്തുംവരെ കാണാതിരുന്ന ജനപ്രതിനിധികള്‍ക്ക് ആ സ്ഥാനത്ത് തുടരാന്‍ ലജ്ജയില്ലേ എന്ന് കേന്ദ്രമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു

ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തില്‍ ഭാരതം ഏറെ മുന്നേറുമ്പോള്‍, കേരളത്തില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പ്രയോജനം ഇതുപോലെയുള്ള പാവപ്പെട്ടവര്‍ക്ക് മുടക്കുന്നത് ആരെന്നറിഞ്ഞേ തീരൂ. ലൈഫ് പദ്ധതിയിലെ അര്‍ഹരില്‍ ഇവര്‍ പെടാതെ പോയത് എന്തുകൊണ്ടാണ്? വിശപ്പിനോടാണ് നമ്മള്‍ കടക്കൂ പുറത്തെന്ന് പറയേണ്ടത്. കുഞ്ഞുങ്ങളെ നോക്കാതെ മദ്യത്തില്‍ മുങ്ങിയവരിലാണ് നവോത്ഥാനം കൊണ്ടുവരേണ്ടതെന്നും വി മുരളീധരന്‍ അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം കൈതമുക്കില്‍ റെയില്‍വേ പുറമ്പോക്കില്‍ താമസിക്കുന്ന സ്ത്രീയാണ് പട്ടിണി സഹിക്കാന്‍ കഴിയാതെ മക്കളെ ശിശുക്ഷേമ സമിതിയെ സംരക്ഷിക്കാനേല്‍പ്പിച്ചത്. മൂന്നുമാസം പ്രായമുള്ളതും ഒന്നര വയസു പ്രായമുള്ളതുമായ രണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് അമ്മയുടെ സാന്നിധ്യം അനിവാര്യമായതിനാല്‍ ശിശുക്ഷേമ സമിതിക്ക് കൈമാറിയിട്ടില്ല. ഈ പ്രദേശത്തെ കൗണ്‍സിലര്‍ ബിജെപിക്കാരിയും, എംഎല്‍എ മുന്‍മന്ത്രി വി എസ് ശിവകുമാറുമാണ്.

സംഭവം ശ്രദ്ധയില്‍പ്പെട്ട മേയര്‍ കെ ശ്രീകുമാര്‍ ഇവരുടെ വീട്ടിലെത്തുകയും, അമ്മയെയും ഇളയ കുട്ടികളെയും മഹിളാ മന്ദിരത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. അമ്മയ്ക്ക് കോര്‍പ്പറേഷന്‍ താല്‍ക്കാലിക ജോലി നല്‍കുമെന്നും, നഗരസഭയുടെ ലൈഫ് പാര്‍പ്പിട സമുച്ചയത്തില്‍ ഇവര്‍ക്ക് വീടുനല്‍കുമെന്നും മേയര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.

കേന്ദ്രമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

പുറമ്പോക്കില്‍ കഴിയുന്ന ആറുമക്കളുള്ള ഒരു സ്ത്രീ പട്ടിണിമൂലം അവരുടെ കുഞ്ഞുങ്ങളെ ശിശുക്ഷേമസമിതിക്ക് കൈമാറിയ സംഭവം ഉത്തരേന്ത്യയിലല്ല, പ്രബുദ്ധ മലയാളിയുടെ നമ്പര്‍ വണ്‍ കേരളത്തിലാണ്. മദ്യപാനിയായ ഭര്‍ത്താവും മുഴുപ്പട്ടിണിമൂലം മണ്ണ് വാരിത്തിന്നുന്ന കുഞ്ഞുങ്ങളുമുള്ള നിരാലംബയായ ആ സ്ത്രീ പിന്നെ എന്തു ചെയ്യാനാണ്?
ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തില്‍ ഭാരതം ഏറെ മുന്നേറുമ്പോള്‍, കേരളത്തില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പ്രയോജനം ഇതുപോലെയുള്ള പാവപ്പെട്ടവര്‍ക്ക് മുടക്കുന്നത് ആരെന്നറിഞ്ഞേ തീരൂ. ലൈഫ് പദ്ധതിയിലെ അര്‍ഹരില്‍ ഇവര്‍ പെടാതെ പോയത് എന്തുകൊണ്ടാണ്? ഭരണസിരാകേന്ദ്രത്തിന്റെ വിളിപ്പാടകലെ ഇങ്ങനെയൊരു കുടുംബം കഴിയുന്നത് അവര്‍ ദാരിദ്യത്തിന്റെ അങ്ങേയറ്റം എത്തുംവരെ കാണാതിരുന്ന ജനപ്രതിനിധികള്‍ക്ക് ആ സ്ഥാനത്ത് തുടരാന്‍ ലജ്ജയില്ലേ?

വരുമാനമാര്‍ഗ്ഗമെന്ന് പറഞ്ഞ് മദ്യനയത്തില്‍ വെള്ളം ചേര്‍ത്ത സംസ്ഥാന സര്‍ക്കാരാണ് ഈ കുടുംബത്തിന്റെ ദുരിതത്തിന് ഒരു പ്രധാന കാരണം. വിശപ്പിനോടാണ് നമ്മള്‍ കടക്കൂ പുറത്തെന്ന് പറയേണ്ടത്. കുഞ്ഞുങ്ങളെ നോക്കാതെ മദ്യത്തില്‍ മുങ്ങിയവരിലാണ് നവോത്ഥാനം കൊണ്ടുവരേണ്ടത്.
കേരളം ലോകത്തിന് മുന്നില്‍ തല താഴ്ത്തുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. ഇനിയെങ്കിലും, ചുറ്റുപാടുമുള്ള അവശരിലേക്കും ആലംബഹീനരിലേക്കും സംസ്ഥാന സര്‍ക്കാരിന്റെ കണ്ണെത്തണം. അതിനുള്ള ഒരു മുന്നറിയിപ്പാണ് ഇന്ന് നാം കണ്ട, സ്വന്തം കുഞ്ഞുങ്ങള്‍ക്ക് നല്ല ഭക്ഷണം കിട്ടാന്‍ വേണ്ടി അവരെ ചിറകിനടിയില്‍ നിന്ന് മാറ്റേണ്ടി വന്ന പെറ്റമ്മയുടെ പിടച്ചില്‍. ഇനി ഒരു കുടുംബത്തിനും ഇത്തരമൊരു അവസ്ഥ വരരുതേയെന്ന് മാത്രമാണ് ഉള്ളുലയ്ക്കുന്ന ഈ കാഴ്ച കാണുമ്പോഴുള്ള പ്രാര്‍ത്ഥന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com