വീട്ടിലേക്ക് പോകുന്നുവെന്ന് സന്ദേശം അയച്ചവര്‍ ഒറ്റപ്പെട്ട സ്ഥലത്ത് എന്തിന് എത്തി?; യുവ ടെക്കികളുടെ മരണത്തില്‍ ഇരുവരും അയച്ച വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ പുറത്ത്, ദുരൂഹതയേറുന്നു

ഇരുവരും സുഹൃത്തുക്കള്‍ക്ക് അയച്ച സന്ദേശങ്ങള്‍ പുറത്തുവന്നതോടെയാണ് ദുരൂഹത വര്‍ധിച്ചത്
വീട്ടിലേക്ക് പോകുന്നുവെന്ന് സന്ദേശം അയച്ചവര്‍ ഒറ്റപ്പെട്ട സ്ഥലത്ത് എന്തിന് എത്തി?; യുവ ടെക്കികളുടെ മരണത്തില്‍ ഇരുവരും അയച്ച വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ പുറത്ത്, ദുരൂഹതയേറുന്നു

ബംഗളൂരു: ബംഗളൂരുവില്‍ മലയാളി യുവാവിന്റേയും യുവതിയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാരായ പാലക്കാട് അഗളി സ്വദേശി അഭിജിത്, തൃശ്ശൂര്‍ മാള സ്വദേശി ശ്രീലക്ഷ്മി എന്നിവരുടെ മൃതദേഹം ജീര്‍ണിച്ച നിലയില്‍ ബംഗളൂരു നഗരത്തിന് പുറത്തുള്ള വനമേഖലയില്‍ നിന്നുമാണ് കണ്ടെത്തിയത്.  ഇരുവരും സുഹൃത്തുക്കള്‍ക്ക് അയച്ച സന്ദേശങ്ങള്‍ പുറത്തുവന്നതോടെയാണ് ദുരൂഹത വര്‍ധിച്ചത്.

വെള്ളിയാഴ്ചയാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ഒക്ടോബര്‍ 11നാണ് ഇരുവരെയും കാണാതായത്.അന്ന് സുഹൃത്തുക്കള്‍ക്ക് അയച്ച വാട്‌സ് ആപ്പ് സന്ദേശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. വീട്ടിലേക്ക് പോകുന്നുവെന്നും അഭിജിത് കൂടെയുണ്ടെന്നും തിരിച്ചുവരാന്‍ ഇടയില്ലെന്നുമാണ് ശ്രീലക്ഷ്മിയുടെ സന്ദേശം. പാലക്കാടുള്ള വീട്ടിലേക്ക് പോകുന്നുവെന്നാണ് അഭിജിത് അയച്ച സന്ദേശം. 

എന്നാല്‍ പിറ്റേദിവസം ഉച്ചക്ക് 12 മണിയോടെ അഭിജിത്തിന്റെ ഫോണില്‍ നിന്ന് സുഹൃത്തുക്കള്‍ക്ക് മറ്റൊരു സന്ദേശം എത്തി. അത്യാവശ്യം ആണെന്നും പെട്ടെന്ന് ആരെങ്കിലും വരണം എന്നുമായിരുന്നു സന്ദേശം. നില്‍ക്കുന്ന സ്ഥലത്തിന്റെ ലൈവ് ലൊക്കേഷനും അഭിജിത്ത് പങ്കുവെച്ചിരുന്നു. എന്താണ് സംഭവിച്ചത് എന്ന ചോദ്യത്തിന് മറുപടിയും ഉണ്ടായില്ല. ഇരുവരെയും ഈ സ്ഥലത്ത് തിരക്കിയെന്നും കണ്ടെത്താനായില്ലെന്നുമാണ് സുഹൃത്തുക്കള്‍ പറയുന്നത്. വിവരമറിഞ്ഞ ബന്ധുക്കളും സ്ഥലത്ത് അന്വേഷിച്ചെങ്കിലും ഇരുവരെയും കണ്ടെത്താന്‍ ആയിരുന്നില്ല. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് 30 മീറ്ററോളം മാത്രം  അകലെ  അന്ന് തങ്ങള്‍ എത്തിയിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ഒന്നര മാസം കഴിഞ്ഞാണ്  അഭിജിത് സന്ദേശം അയച്ച അതേ സ്ഥലത്ത് പിന്നീട് മൃതദേഹങ്ങള്‍ ജീര്‍ണിച്ച നിലയില്‍ കാണുന്നത്. ഈ സ്ഥലം കേന്ദ്രീകരിച്ച് കാര്യമായ അന്വേഷണം പൊലീസ് നടത്തിയില്ല എന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഇരുവരും ആത്മഹത്യ ചെയ്യാന്‍ ഇടയില്ലെന്നാണ് കാണാതായ സമയത്തെ സന്ദേശങ്ങളില്‍  നിന്ന്  ബന്ധുക്കള്‍  പറയുന്നത്. വീട്ടിലേക്ക് പോകുന്നുവെന്ന് സന്ദേശം അയച്ചവര്‍ ഒറ്റപ്പെട്ട ഈ സ്ഥലത്ത് എന്തിന് എത്തിയെന്നതാണ് സംശയം. എന്ത് സംഭവിച്ചതിന് ശേഷമാണ് ഉടന്‍ സ്ഥലത്ത് എത്താന്‍ അഭിജിത് സന്ദേശം അയച്ചത് എന്നതും ദുരൂഹമാണ്.

ഒക്ടോബര്‍ 11ന് രാത്രി ഇരുവരും എവിടെ ആയിരുന്നു എന്ന കാര്യത്തിലും വ്യക്തത ഇല്ല. സുഹൃത്തുക്കളെ ചോദ്യം ചെയ്താല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു  വരുമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യയാണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ ബംഗളൂരു പൊലീസ് അനാവശ്യ തിടുക്കം കാണിക്കുന്നതായും ആരോപണം ഉണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com