തിരുവനന്തപുരം: വാട്ടർ ബില്ലുകൾ ജല അതോറിറ്റി ഓഫിസുകളിൽ നേരിട്ടെത്തി അടയ്ക്കുന്നവരിൽനിന്ന് സർവീസ് ചാർജ് ഈടാക്കിയേക്കും. ഓൺലൈൻ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ബിൽ ഓൺലൈനായി അടയ്ക്കുന്നവരിൽ നിന്ന് സർവീസ് ചാർജ് ഈടാക്കാതെ ബില്ലിൽ ഇളവ് നൽകാനും ആലോചനയുണ്ട്.
നിലവിൽ 70 ശതമാനത്തിലധികം ഉപഭോക്താക്കളും ഓഫീസുകളിൽ നേരിട്ടെത്തിയാണ് ബില്ലടയ്ക്കുന്നത്. സർവീസ് ചാർജ് ഈടാക്കുന്നത് സംബന്ധിച്ച് പ്രാഥമിക ചർച്ചകൾ മാത്രമാണ് നടന്നതെന്നും തീരുമാനമെടുത്തിട്ടില്ലെന്നും ജലവിഭവ സെക്രട്ടറി ബി അശോക് ഐഎഎസ് പറഞ്ഞു.
ഓൺലൈൻ ബില്ലിങ് സംവിധാനത്തിലേക്കു മാറുന്നതിന്റെ ഭാഗമായാണ് പുതിയ നടപടികൾ പരിഗണിക്കുന്നത്. ഓൺലൈൻ ഇടപാടുകൾ ഉപഭോക്താവിനും അതോറിറ്റിക്കും ഗുണകരമാണെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. ബില്ലിങ് വിഭാഗം സജ്ജീകരിക്കുന്നതിനുള്ള ചെലവ് കുറയ്ക്കാനും ഈ വിഭാഗത്തിൽ ജോലി ചെയ്യുന്നവരെ മറ്റു വിഭാഗങ്ങളിലേക്കു പുനർവിന്യസിക്കാനും കഴിയും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ