ചേലക്കര: ടിക് ടോക് വഴി പ്രണയത്തിലായ യുവാവിനെ തേടി ഇറങ്ങിയ യുവതിയെ തട്ടിപ്പുകാരിയെന്നു കരുതി നാട്ടുകാർ പൊലീസിലേൽപിച്ചു. പർദ ധരിച്ച് പങ്ങാരപ്പിള്ളിയിലാണ് യുവതി എത്തിയത്.
തൊടുപുഴ സ്വദേശിനിയായ ഇവർ ആരോഗ്യ വകുപ്പിൽ നിന്ന് ഡെങ്കിപ്പനി സർവേയ്‌ക്കെന്നു പറഞ്ഞാണു വീടുകളിലെത്തിയത്. യുവതിയുടെ കാൽ വിരലുകളിൽ നെയിൽ പോളിഷ് കണ്ടു സംശയം തോന്നിയ വീട്ടമ്മമാർ ആശാ വർക്കറെ വിളിച്ച് അന്വേഷിച്ചപ്പോൾ സർവേ നടത്താൻ ആരോഗ്യ വകുപ്പ് ആളെ നിയോഗിച്ചിട്ടില്ലെന്നറിയുകയായിരുന്നു. ആളില്ലാത്ത വീടുകളിൽ കയറി തട്ടിപ്പും പിടിച്ചുപറിയും നടത്താനാണ് ഇവരെത്തിയതെന്നു സംശയമുയർന്നതോടെയാണു പൊലീസിലേൽപിച്ചത്.
ഏകദേശ ധാരണ വച്ച് വീടു കണ്ടു പിടിക്കാനുള്ള ശ്രമം യുവാവിന്റെ വീടിനു സമീപത്തെത്തും മുമ്പ് വിഫലമായി. പിന്നീട് സഹോദരനെ വിളിച്ചു വരുത്തി യുവതിയെ ഒപ്പം പറഞ്ഞയച്ചു.
വിവാഹ ബന്ധം വേർപെടുത്തി തനിച്ചു താമസിക്കുന്ന യുവതി ടിക് ടോക് വഴിയാണ് യുവാവുമായി പ്രണയത്തിലായത്. എന്നാൽ പങ്ങാരപ്പിള്ളി സ്വദേശിയായ യുവാവ് തഴഞ്ഞതോടെ ഇയാളുടെ വീട് കണ്ടു പിടിക്കാനാണു യുവതി ചേലക്കരയിലെത്തിയതെന്നു പൊലീസ് വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ