മലപ്പുറം: പ്രസവവേദനയുമായി ആശുപത്രിയിലെത്തിയ സഹോദരിക്ക് നേരിടേണ്ടി വന്ന ദുരനുഭവം ഫേസ്ബുക്ക് ലൈവിലൂടെ തുറന്നു പറഞ്ഞ പൊന്നാനി സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തെന്നു പരാതി. അത്യാസന്ന നിലയിൽ ആശുപത്രിലെത്തിയ സഹോദരിയെ ഇരുത്തിക്കൊണ്ടുപോകാൻ ചക്രക്കസേര കിട്ടിയില്ലെന്നും ആശുപത്രി അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്നുമാണ് യുവാവ് ലൈവിൽ ആരോപിച്ചത്. പ്രസവവേദനയുമായി മാതൃശിശു ആശുപത്രിയിലെത്തിയപ്പോഴായിരുന്നു ഈ ദുരവസ്ഥ.
ജാഫർ എന്ന യുവാവാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ സഹോദരിക്ക് നേരിടേണ്ടിവന്ന അവസ്ഥ തുറന്നുപറഞ്ഞത്. എന്നാൽ ആശുപത്രി സൂപ്രണ്ടിന്റെ പരാതിയിൽ ഇയാളെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തു. ജീവനക്കാരെ അസഭ്യം പറഞ്ഞെന്നും ജോലി തടസ്സപ്പെടുത്തിയെന്നും ആശുപത്രിയെ സമൂഹമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നുമാണ് കേസ്.
പൊന്നാനി സബ് ജയിലിൽ റിമാൻഡിലായിരുന്ന ജീഫറിന് ഇന്നലെ ജാമ്യം ലഭിച്ചു. ജാഫറിനെതിരെയുള്ല നടപടിക്കെതിരെ ഇയാളുടെ ബന്ധുക്കളും വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. പൊലീസും ആശുപത്രി ജീവനക്കാരും ഒത്തുകളിച്ച് ജാഫറിനെ കേസിൽ കുടുക്കിയതാണെന്നാണ് ഇവർ ആരോപിക്കുന്നത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ