മുമ്പ് ഉപദ്രവിച്ചവർ കൊല്ലാൻ വരും, അമ്മയുടെ വാക്കുകൾ കേട്ട് ഭയന്ന കുട്ടി അങ്കണവാടിയില്‍ ഓടിയെത്തി 

ആറ് വയസ്സുകാരി പെണ്‍കുട്ടിയെ  പൊലീസെത്തി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറി
മുമ്പ് ഉപദ്രവിച്ചവർ കൊല്ലാൻ വരും, അമ്മയുടെ വാക്കുകൾ കേട്ട് ഭയന്ന കുട്ടി അങ്കണവാടിയില്‍ ഓടിയെത്തി 

മൂവാറ്റുപുഴ: മുമ്പ് ഉപദ്രവിച്ചവര്‍ കൊല്ലാന്‍ വന്നേക്കുമെന്ന ഭയത്തില്‍ പോക്സോ കേസിലെ ഇരയായ പെണ്‍കുട്ടി അങ്കണവാടിയില്‍ അഭയം തേടി. അയല്‍ സംസ്ഥാന കുടുംബത്തിലെ ആറ് വയസ്സുകാരി പെണ്‍കുട്ടിയെ പിന്നീട് പൊലീസെത്തി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറി. 

കുട്ടി പുറത്തുപോകാതിരിക്കാനും അന്യരുമായി കൂട്ടുകൂടാതിരിക്കാനുമായി അമ്മ പറഞ്ഞ കാര്യങ്ങളോര്‍ത്ത് ഭയന്നാണ് പെൺക്കുട്ടി അങ്കണവാടിയിലെത്തിയത്. ഹിന്ദി കലര്‍ന്ന ഭാഷയില്‍ കുട്ടി പറഞ്ഞ കാര്യങ്ങൾ അങ്കണവാടി ജീവനക്കാർക്ക് പൂർണ്ണമായി മനസ്സിലായില്ലെങ്കിലും ആരോ ഉപദ്രവിക്കാന്‍ വരുന്നുണ്ടെന്നും തന്നെ രക്ഷിക്കണമെന്നുമാണ് കുട്ടി പറയുന്നതെന്ന് അവർക്ക് പിടികിട്ടി. ഇതോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കുട്ടിയെ ആരും ഉപദ്രവിച്ചതായോ പിന്നാലെ ചെന്നതായോ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

അനാവശ്യമായി പുറത്തിറങ്ങുകയോ അന്യരോട് ഇടപെടുകയോ ചെയ്താല്‍ നേരത്തെ നിന്നെ ഉപദ്രവിച്ചതിന് പൊലീസ് പിടിച്ചുകൊണ്ടു പോയവരോ അവരുടെ ആള്‍ക്കാരോ വന്ന് കൊല്ലുമെന്നു അമ്മ കുട്ടിയോട് പറഞ്ഞിരുന്നു. മകളുടെ രക്ഷയെക്കരുതി അമ്മ പറഞ്ഞ കാര്യങ്ങൾ ഒറ്റക്കിരുന്നപ്പോൾ ഓർമ്മവന്ന കുട്ടി പേടിച്ച് മുമ്പ് പഠിച്ചിരുന്ന അങ്കണവാടിയിലേക്ക് ചെല്ലുകയായിരുന്നു. വീട്ടിലേക്ക് പോകാന്‍ പേടിയാണെന്നു പറഞ്ഞ കുട്ടിയെ പൊലീസ് സംരക്ഷണത്തിനായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറി. 

കുട്ടിയെ ഉപദ്രവിച്ചിരുന്ന ഒഡീഷ സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ ഇപ്പോഴും ജയിലിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com