പത്തനംതിട്ട : സ്കൂളിലെ സ്മാർട്ട് ക്ലാസ് മുറിക്കു സമീപമുള്ള മൺതിട്ടയിലെ മാളത്തിൽ വിഷപ്പാമ്പിന്റെ താവളം. സീതത്തോട് മുണ്ടൻപാറ ഗവ.ട്രൈബൽ സ്കൂളിലെ കുരുന്നുകൾക്കു പേടി സ്വപ്നമായി മാറിയ വിഷപാമ്പിനെ ഒടുവിൽ വനപാലകർ കെണിയിൽ കുരുക്കി. പാമ്പിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ റാന്നിയിലേക്കു കൊണ്ടു പോയി.
സ്കൂളിലെ സ്മാർട്ട് ക്ലാസ് മുറിക്കു സമീപമുള്ള മൺതിട്ടയിലെ മാളത്തിൽ വ്യാഴാഴ്ച്ച പകലാണ് മൂർഖൻപാമ്പിനെ ആദ്യം കാണുന്നത്. മാളത്തിനു പുറത്തിറങ്ങിയെങ്കിലും ആളനക്കം കേട്ടതോടെ പാമ്പ് മാളത്തിനുള്ളിലേയ്ക്കു തിരികെ കയറുകയായിരുന്നു. സംഭവം അറിഞ്ഞ് പിടിഎ അംഗങ്ങളും വനപാലകരും സ്ഥലത്ത് എത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന് ഇന്നലെ ദ്രുതകർമ സേനാംഗങ്ങളെത്തി മണ്ണും, കല്ലും മാറ്റി വീണ്ടും തിരച്ചിൽ ആരംഭിച്ചു. ഉച്ചയോടെയാണ് ആറ് അടിയോളം നീളം വരുന്ന മൂർഖനെ കണ്ടെത്തിയത്. പാമ്പിനെ കണ്ടയുടൻ തന്നെ ഇവിടെ പ്രവർത്തിച്ചിരുന്ന ക്ലാസ് സമീപ കെട്ടിടത്തിലേയ്ക്കു മാറ്റിയിരുന്നു. സ്കൂളിനു ചുറ്റും കാട് മൂടി കിടക്കുകയാണ്. പ്രധാന ഓഫിസ് കെട്ടിടത്തിനു സമീപവും പാമ്പിന്റെ സാന്നിധ്യം ഉള്ളതായാണ് സൂചന.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ