കൊല്ലം : കൊല്ലത്ത് 17 കാരിയെ പീഡിപ്പിച്ച സംഭവത്തില്‍ കൂടുതൽ പേർ അറസ്റ്റിലായി. പെൺകുട്ടിയുടെ മാതൃസഹോദരിയടക്കം മൂന്ന് പേരാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. പെണ്‍കുട്ടിയുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും.
കുട്ടിയുടെ അമ്മയുടെ അനുജത്തിയും ഹോംസ്‌റ്റേ നടത്തുന്ന ദമ്പതികളുമാണ് അറസ്റ്റിലായിരിക്കുന്നത്. കുട്ടിയെ ബലാത്സംഗം ചെയ്തവർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. സ്വകാര്യ സ്ഥാപനത്തില്‍ ജോലി നല്‍കാമെന്ന് പറഞ്ഞാണ് പെണ്‍ക്കുട്ടിയെ വീട്ടില്‍ നിന്ന് കൂട്ടികൊണ്ടുപോയത്. കുളിമുറി ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.
കരുനാഗപ്പള്ളിയിലെ ലോഡ്ജ് കേന്ദ്രീകരിച്ചായിരുന്നു പീഡനം നടന്നത്. ഇതിനുപുറമേ കൊല്ലം, കൊട്ടിയം തുടങ്ങിയ സ്ഥലങ്ങളിലെ ഹോം സ്‌റ്റേകളില്‍ കൊണ്ടുപോയി അമ്മാവന്റെ ഭാര്യ പലര്‍ക്കും കാഴ്ച വെച്ചതായി പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
കൊല്ലത്തെ ഒരു സ്വകാര്യസ്ഥാപനത്തിലാണ് കുട്ടി പതിവായി ജോലിക്ക് പോയിരുന്നത്. എന്നാല്‍ കഴിഞ്ഞ മാസം ഒമ്പതാം തീയതി ജോലിക്കെന്ന് പറഞ്ഞ് പോയ പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പിറ്റേന്ന് അമ്മായി കുട്ടിയെ വീട്ടിലെത്തിക്കുകയായിരുന്നു. തിരുവനന്തപുരത്തുനിന്നും കുട്ടിയെ കണ്ടെത്തുകയായിരുന്നു എന്നാണ് വീട്ടുകാരോട് പറഞ്ഞത്.
എന്നാല്‍ കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ മാതാപിതാക്കള്‍ ഒരു മതസ്ഥാപനത്തിലാക്കി. ഇവിടെ വെച്ചു നടന്ന കൗണ്‍സിലിങ്ങിലാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. ഇവര്‍ ചൈല്‍ഡ് ലൈനെയും കോടതിയെയും അറിയിക്കുകയായിരുന്നു.
കേസില്‍ കുട്ടിയുടെ അമ്മാവന്റെ ഭാര്യയായ തേവള്ളി സ്വദേശിനി, ലോഡ്ജ് നടത്തിപ്പുകാരായ പ്രദീപ്, റിനു, നജീബ് എന്നിവരെ ആദ്യഘട്ടത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയെ പലര്‍ക്കായി കാഴ്ചവെച്ച് അമ്മായി ലക്ഷക്കണക്കിന് രൂപ സമ്പാദിച്ചതായും പൊലീസ് പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ