പാലക്കാട്: ഹെൽമെറ്റിടാത്തതിന് ബൈക്ക് യാത്രക്കാരനെ ലാത്തി എറിഞ്ഞു വീഴ്ത്തിയ പൊലീസ് നടപടി സമീപ ദിവസങ്ങളിലാണ് കേരളത്തിൽ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴി തുറന്നത്. പൊലീസിന്റെ കാട്ടാളത്തം വലിയ പ്രതിഷേധവും ഉയർത്തിയിരുന്നു.
സമാന വിഷയത്തിൽ ഇവിടെയിതാ ഒരു പൊലീസുകാരൻ സാമൂഹിക മാധ്യമങ്ങളിൽ കൈയടി നേടുകയാണ്. ഹെൽമെറ്റിടാതെ ബൈക്കിലെത്തിയ കോളജ് വിദ്യാർഥികളെ തടഞ്ഞുനിർത്തി ആ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധേയമാകുന്നത്. തൃത്താലയിലാണ് സംഭവമെന്ന് വിഡിയോയിൽ വ്യക്തമാക്കുന്നു.
പൊലീസ് പിടിച്ചതോടെ ഭയന്ന് നിന്ന് വിദ്യാർഥികളുടെ തലയിൽ ഹെൽമെറ്റ് വച്ചുകൊടുക്കാൻ പൊലീസുകാരൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. പിഴ ഈടാക്കാൻ അറിയാത്തോണ്ടല്ലെന്നും ഇനി ആവർത്തിക്കരുതെന്നും അദ്ദേഹം പറയുന്നു.
അപമാനിക്കാൻ വേണ്ടിയല്ല നിങ്ങളോട് ഇങ്ങനെ പറയുന്നതെന്ന് പൊലീസുകാരൻ വ്യക്തമാക്കുന്നു. തങ്ങൾ കഴിഞ്ഞ രണ്ട് മാസം മുൻപ് ഒരു ഇൻക്വസ്റ്റിന് പോയിരുന്നുവെന്നും നിങ്ങളുടെ പ്രായത്തിലുള്ള ഒരുത്തൻ മോർച്ചറിയിൽ ഇങ്ങനെ മലർന്ന് കിടക്കുകയാണെന്നും അദ്ദേഹം പറയുന്നു.
മുടിയൊക്കെ നന്നായി വാർന്ന് വച്ച് യൂണിഫോമിൽ ആ പയ്യൻ മരിച്ചു കിടക്കുന്നത് കണ്ടപ്പോൾ ഹൃദയം പൊട്ടിപ്പോയി. അച്ഛനും അമ്മയും ഇത്രയുമൊക്കെ വളർത്തിയത് മറക്കരുതെന്നും പൊലീസുകാരൻ വിദ്യാർത്ഥികളെ ഓർമിപ്പിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ