കുര്‍ബാന അര്‍പ്പിക്കുന്ന രീതി ഏകീകരിച്ചേക്കും, കുര്‍ബാന ലളിതമാക്കാനും സിറോ മലബാര്‍ സഭ

നിലവില്‍ വൈദികനും വിശ്വാസികളും കിഴക്കോട്ട് അള്‍ത്താരയിലേക്ക് തിരിഞ്ഞ് കുര്‍ബാന അര്‍പ്പിക്കുന്ന രീതിയാണ് ചങ്ങനാശേരി അതിരൂപതയിലുള്ളത്
കുര്‍ബാന അര്‍പ്പിക്കുന്ന രീതി ഏകീകരിച്ചേക്കും, കുര്‍ബാന ലളിതമാക്കാനും സിറോ മലബാര്‍ സഭ

കൊച്ചി: സീറോ മലബാര്‍ സഭയില്‍ കുര്‍ബാന അര്‍പ്പിക്കുന്ന രീതി എല്ലാ രൂപതകളിലും ഒരുപോലെയാക്കിയേക്കും. കുര്‍ബാന അര്‍പ്പിക്കുന്ന രീതി ഏകീകരിക്കാനുള്ള സിനഡ് തീരുമാനം ഉടന്‍ നടപ്പിലാക്കാനാണ് തീരുമാനം. 

കുര്‍ബാന അര്‍പ്പിക്കുന്ന രീതിയുമായി ബന്ധപ്പെട്ട് വിവിധ അതിരൂപതകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തിന് പരിഹാരമായി 1999ല്‍ തീരുമാനം വന്നെങ്കിലും ഇത് നിര്‍ബന്ധമാക്കിയിരുന്നില്ല. ഇതോടെ പല രൂപതകളിലും പല രീതിയിലുള്ള കുര്‍ബാന തുടര്‍ന്നു. 1999ല്‍ 50:50 രീതിയാണ് സിനഡ് പ്രശ്‌നത്തിന് പരിഹാരമായി നിര്‍ദേശിച്ചത്. വിശ്വാസ പ്രമാണം വരെയുള്ള ഭാഗം ജനാഭിമുഖമായും, ബാക്കി അള്‍ത്താരാഭിമുഖമായും നടത്താനായിരുന്നു തീരുമാനം. 

നിലവില്‍, വൈദികനും വിശ്വാസികളും കിഴക്കോട്ട് അള്‍ത്താരയിലേക്ക് തിരിഞ്ഞ് കുര്‍ബാന അര്‍പ്പിക്കുന്ന രീതിയാണ് ചങ്ങനാശേരി അതിരൂപതയിലുള്ളത്. ജനത്തിന് അഭിമുഖമായാണ് എറണാകുളം-അങ്കമാലി അതിരൂപതകളിലടക്കം ചിലയിടങ്ങളില്‍ വൈദികര്‍ നില്‍ക്കുന്നത്. മൂന്ന് രീതിയില്‍ കുര്‍ബാനയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ജനാഭിമുഖമായി, അള്‍ത്താരാഭിമുഖമായി, രണ്ട് രീതിയും ചേര്‍ത്തതും. ഇത് ഏകീകരിക്കാനാണ് ഇപ്പോള്‍ നീക്കം. 

ശ്ലൈഹിക കാനന്‍ അനുസരിച്ചുള്ള ചട്ടമാണ് കിഴക്കോട്ട് തിരിഞ്ഞുള്ള ആരാധനയെന്ന് ഇതിനെ അനുകൂലിക്കുന്നവര്‍ പറയുന്നു. അതിനൊപ്പം കുര്‍ബാന ലളിതമാക്കുന്നത് സംബന്ധിച്ച തീരുമാനവും സിനഡിന്റെ പരിഗണനയ്ക്ക് വരും. ആളുകളുടെ സമയക്കുറവ് പരിഗണിച്ച് സമയക്രമം ലഘൂകരിക്കാനാണ് നീക്കം. മുപ്പത് മിനിറ്റില്‍ കുര്‍ബാന തീര്‍ക്കാവുന്ന രീതി സഭയുടെ കേന്ദ്ര ആരാധന സമിതി നിര്‍ദേശിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com