തിരുവനന്തപുരം : മാധ്യമപ്രവർത്തകനെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഐഎഎസ് ഉദ്യോഗസ്ഥർ അടങ്ങിയ സമിതിയെ നിയോഗിച്ചു. പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് ഗാര്‍ഗ് തലവനായ സമിതിയെയാണ് നിയോഗിച്ചത്.
പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് ഗാര്‍ഗിന് മുഖ്യ അന്വേഷണചുമതലയും ഊര്‍ജ സെക്രട്ടറി ഡോ. ബി അശോക് പ്രസെന്റിങ് ഓഫീസറായുമാണ് അന്വേഷണ സമിതി രൂപീകരിച്ചത്. തിങ്കളാഴ്ച മുതല്‍ സമിതിയുടെ തെളിവെടുപ്പ് ആരംഭിക്കും. അന്വേഷണവുമായി ബന്ധപ്പെട്ട് കെഎം ബഷീർ ജോലി ചെയ്തിരുന്ന, സിറാജ് പത്രത്തിന്റെ മാനേജറും പരാതിക്കാരനുമായ സെയ്ഫുദ്ദീൻ ഹാജിയോട് ചൊവ്വാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വകുപ്പുതല അച്ചടക്ക നടപടിയുടെ ഭാഗമായി ശ്രീറാമിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റ് മൂന്ന് പുലര്‍ച്ചെയാണ് മാധ്യമ പ്രവര്‍ത്തകനായ കെഎം ബഷീര്‍ കൊല്ലപ്പെടുന്നത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപം വെച്ച് ശ്രീറാം ഓടിച്ച അമിത വേഗത്തിലെത്തിയ കാറിടിച്ചാണ് ബഷീർ മരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ