സംസ്ഥാനത്ത് അർധരാത്രി വിദ്യാർത്ഥി പ്രതിഷേധം; രാജ്ഭവൻ മാർച്ചിൽ സംഘർഷം, ട്രെയിൻ തടഞ്ഞു

സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഞായറാഴ്ച അര്‍ധരാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു
സംസ്ഥാനത്ത് അർധരാത്രി വിദ്യാർത്ഥി പ്രതിഷേധം; രാജ്ഭവൻ മാർച്ചിൽ സംഘർഷം, ട്രെയിൻ തടഞ്ഞു

തിരുവനന്തപുരം; ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിനെതിരേ കേരളത്തിലും വിദ്യാർത്ഥി പ്രതിഷേധം. ഡിവൈഎഫ് ഐ, കെഎസ് യു പ്രവർത്തകർ ഞായറാഴ്ച രാത്രി രാജ്ഭവനിലേയ്ക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. തുടർന്ന് പൊലീസ് ജലപീരങ്കി ഉപയോ​ഗിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരേ സമരം നടത്തിയതിനാണ് ജാമിയ മിലിയ സർവകലാശാല വിദ്യാർത്ഥികളെ പൊലീസ് തല്ലിച്ചതച്ചത്. 

ആദ്യം ഡിവൈഎഫ്ഐ പ്രവർത്തകരാണ് പ്രതിഷേധവുമായി എത്തിയത്. രാത്രി 11.30-ഓടെയായിരുന്നു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. രാജ്ഭവന് മുന്നില്‍ ബാരിക്കേഡുകള്‍ വെച്ച് പോലീസ് പ്രതിഷേധ മാര്‍ച്ച് തടഞ്ഞു. എന്നാല്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് പ്രവര്‍ത്തകര്‍ അകത്തുകടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. ഇതിനു ശേഷവും പ്രതിഷേധക്കാര്‍ ബാരിക്കേഡിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ഇതിന് പിന്നാലെയാണ് കെ.എസ്.യു. പ്രവര്‍ത്തകരും രാജ്ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മാര്‍ച്ചിന് നേരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഞായറാഴ്ച അര്‍ധരാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. വിദ്യാര്‍ഥി, യുവജന സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചത്. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, എറണാകുളം എന്നിവിടങ്ങളില്‍ പ്രതിഷേധക്കാര്‍ ട്രെയിന്‍ തടഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com