തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നേറ്റം ; മൂന്നിടത്ത് അട്ടിമറി വിജയം

കാസര്‍ഗോഡും പത്തനംതിട്ടയിലും  ആലപ്പുഴയിലും യുഡിഎഫ് വാര്‍ഡുകളില്‍ ഇടതുമുന്നണി അട്ടിമറി വിജയം നേടി
തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നേറ്റം ; മൂന്നിടത്ത് അട്ടിമറി വിജയം

തിരുവനന്തപുരം; സംസ്ഥാനത്തെ വിവിധ ജില്ലകളിലെ തദ്ദേശ സ്ഥാപന ഉപതെരഞ്ഞെടുപ്പില്‍ ആദ്യഫലസൂചനകൾ പ്രകാരം ഇടതുമുന്നണിക്ക് മുന്നേറ്റം. യുഡിഎഫിന്റെ മൂന്നു സിറ്റിങ് സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു.കാസര്‍ഗോഡും പത്തനംതിട്ടയിലും  ആലപ്പുഴയിലും യുഡിഎഫ് വാര്‍ഡുകളില്‍ ഇടതുമുന്നണി അട്ടിമറി വിജയം നേടി.

കാസര്‍കോട് മുനിസിപ്പാലിറ്റിയില്‍ ഹൊന്നമൂല വാര്‍ഡ്  ലീഗില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തു. എല്‍ഡിഎഫ്  സ്വതന്ത്രന്‍ കംപ്യുട്ടര്‍ മൊയ്തിനാണ് വിജയിച്ചത്. സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ കെ എം അബ്ദുള്‍ റഹിമാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ ട്രഷര്‍ ആയപ്പോള്‍ രാജിവെച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. അബ്ദുള്‍ മുനീര്‍ ആയിരുന്നു ലീഗ് സ്ഥാനാര്‍ഥി.

പത്തനംതിട്ടയില്‍ കടപ്ര പഞ്ചായത്ത്  രണ്ടാം വാര്‍ഡില്‍  എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കെ നിര്‍മല  (സിപിഎം സ്വതന്ത്ര) അട്ടിമറി വിജയം നേടി. കേരള കോൺ​​ഗ്രസ് (ജോസ് കെ മാണി) സ്ഥാനാർത്ഥി  ടി കെ ഉഷയെയാണ് പരാജയപ്പെടുത്തിയത്. ബിജെപിക്ക് സ്ഥാനാര്‍ഥി ഉണ്ടായിരുന്നില്ല. പട്ടികജാതി വനിതാ സംവരണ വാര്‍ഡ് ആയ ഇവിടെ കേരള കോണ്‍ഗ്രസ് പ്രതിനിധി പ്രസന്നകുമാരി യുഡിഎഫിലെ തമ്മിലടി കാരണം രാജി വയ്ക്കുകയായിരുന്നു.

കോന്നി പഞ്ചായത്ത് എലിയറയ്ക്കൽ വാര്‍ഡില്‍  ലീലാമണി (യു ഡി എഫ്) 56  വോട്ടിനു വിജയിച്ചു. രാജി എസ് മണ്ണിൽ (എൽഡിഎഫ്) ,സുജാ ബായി ( ബിജെ പി ) എന്നിവരായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥികള്‍ .  സിപിഎം ലെ  ബീനാ ജി നായരുടെ നിര്യാണത്തെ തുടർന്നായിരുന്നു  ഉപതെരഞ്ഞെടുപ്പ്.

ആലപ്പുഴ ജില്ലയില്‍ പത്തിയൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 17 കരുവറ്റും കുഴിയില്‍ യുഡിഎഫിന്റെ വാര്‍ഡ് എല്‍ ഡി എഫ്  പിടിച്ചെടുത്തു. സിപിഎം ലെ കെ ബി പ്രശാന്താണ് വിജയിച്ചത്. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി ബിജി സുനിലിനെയാണ് തോൽപ്പിച്ചത്. കഴിഞ്ഞ തവണ യുഡിഎഫ് ലെ പി ഡി സുനില്‍ മൂന്ന് വോട്ടിന് വിജയിച്ച വാര്‍ഡാണിത്. സുനിലിന്റെ ഭാര്യയാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥി.
 
ആലപ്പുഴ ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12 കുമ്പിളിശ്ശേരിയില്‍   സുധാ രാജീവ് ( യുഡിഎഫ് ) വിജയിച്ചു. ഇന്ദിരാഭായി (എല്‍ഡിഎഫ്--സി പി എം)യെയാണ് പരാജയപ്പെടുത്തിയത് .യുഡിഎഫിലെ രാജീവ് 44 വോട്ടിന് ജയിച്ച വാര്‍ഡിൽ, അദ്ദേഹത്തിന്റെ മരണത്തെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.  പഞ്ചായത്ത് കക്ഷി നില എല്‍ഡിഎഫ് 7, , യുഡിഎഫ് 6,  യുഡിഎഫ് സ്വത.1, ബിജെപി -1, നറുക്കെടുപ്പിലൂടെ യുഡിഎഫ് ഭരണമാണിവിടെ.

അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് (ഹൈസ്‌കൂള്‍ വാര്‍ഡ്) എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഒ കെ ബഷീര്‍(സിപിഐഎം) വിജയിച്ചു. . യുഡിഎഫ് സ്ഥാനാര്‍ഥി എന്‍ എം ബഷീര്‍ (കോണ്‍ഗ്രസ്), എസ്ഡിപിഐ സ്ഥാനാര്‍ഥി ഷാജഹാന്‍, ബിജെപിയിലെ ഇ കെ വിനോദ് എന്നിവരെയാണ് പരാജയപ്പെടുത്തിയത്.സിപിഐഎമ്മിലെ വി എ രാജന്റെ വേര്‍പാടാണ് ഉപതെരഞ്ഞെടുപ്പിന് കാരണമായത്.

പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് വാർഡ് 16 ചതുർത്യാകരിയിൽ  യുഡിഎഫ് സ്ഥാനാർത്ഥി ബി മോഹനദാസ് വിജയിച്ചു. ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്നു. ബിജെപി അംഗം കെ ജയകുമാറിന്റെ  മരണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടി വന്നത്.  അനിൽ പൊന്നൻ വാടയിൽ  എൽഡിഎഫ്‌ (എൻസിപി), സജിതാ ജയകുമാർ (ബിജെപി) എന്നിവരായിരുന്നു മറ്റ് സ്ഥാനാര്‍ഥികള്‍.

പാലക്കാട് ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന രണ്ടിടങ്ങളില്‍ എല്‍ഡിഎഫും യുഡിഎഫും സീറ്റ് നിലനിര്‍ത്തി.എല്‍ഡിഎഫിന്റെ സിറ്റിങ് വാര്‍ഡായ ഒറ്റപ്പാലം നഗരസഭ മൂന്നാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി  പി ആര്‍ ശോഭന വിജയിച്ചു. 117 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍ഡിഎഫ് വിജയം. ബി സുജാത രാജിവച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫ് സ്ഥാനാര്‍ഥിയായി  സി ശ്രീലതയും ബിജെപിയിലെ പി സത്യഭാമയും മത്സര രംഗത്തുണ്ടായിരുന്നു..

ഷൊര്‍ണൂര്‍ നഗരസഭ 11 വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ടി സീന വിജയിച്ചു.യുഡിഎഫ്  അംഗം സി കെ സുനില്‍കുമാര്‍ മരണപ്പെട്ട ഒഴിവിലേക്കായിരുന്നു തിരഞ്ഞെടുപ്പ്. പി അബ്ദുള്‍ റസാക്കായിരുന്നു  എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ബിജെപിയിലെ എം കെ ഷാജിയും മത്സരിച്ചു.

വയനാട്ടിലെ വെങ്ങപ്പള്ളി പഞ്ചായത്തിലെ കോക്കുഴി വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഫ് സ്ഥാനാര്‍ഥി ബാലന്‍ മാവിലോട് 102 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു.വിജയിച്ചു . വാര്‍ഡ് മെമ്പറായിരുന്ന എല്‍ഡിഎഫിലെ കെ വി രാജന്‍ സര്‍ക്കാര്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് രാജിവച്ച ഒഴിവിലായിരുന്നു  ഉപതെരഞ്ഞെടുപ്പ്. പട്ടികവര്‍ഗ സംവരണ സീറ്റാണ്. സുരേഷ് കോക്കുഴിയായിരുന്നു  യുഡിഎഫ് സ്ഥനാര്‍ഥി. മഞ്ജു ബിജെപി സ്ഥാനാര്‍ഥിയായും മത്സരിച്ചു.

കണ്ണൂരിലെ രാമന്തളി പഞ്ചായത്തിലെ ഏഴിമല വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി പ്രമോദ് (സിപിഐ എം) വിജയിച്ചു. യുഡിഎഫിലെ വി വി ഉണ്ണികൃഷ്ണനാ(കോണ്‍ഗ്രസ്) യിരുന്നു എതിര്‍ സ്ഥാനാര്‍ഥി. സിപിഐ എമ്മിലെ പരത്തി ദാമോദരന്റെ മരണത്തെ തുടര്‍ന്നായിരുന്നു  ഉപതെരഞ്ഞെടുപ്പ്.ഭൂരിപക്ഷം 176. ആകെ പോള്‍ ചെയ്തത് 814 വോട്ട്.എല്‍ഡിഎഫ് 495,യുഡിഎഫ് 31.

കണ്ണൂര്‍ കോര്‍പറേഷനിലെ എടക്കാട് ഡിവിഷനില്‍  ടി പ്രശാന്ത്(സിപിഐ എം)വിജയിച്ചു. ഷിജു സതീഷ്(കോണ്‍ഗ്രസ്),അരുണ്‍ ശ്രീധര്‍(ബിജെപി) എന്നിവരെയാണ് പരാജയപ്പെടുത്തിയത്. .സിപിഐ എമ്മിലെ ടി എം കുട്ടികൃഷ്ണന്റെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പു വന്നത്.
എല്‍ഡിഎഫ്-- 27, യുഡിഎഫ്-- 27, സ്വതന്ത്രന്‍-- 1 എന്നിങ്ങനെയായിരുന്നു കണ്ണൂര്‍ കോര്‍പറേഷനിലെ കക്ഷിനില.  എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചതോടെ  കോര്‍പറേഷനിൽ ഇടതുമുന്നണിയുടെ അംഗസംഖ്യ വീണ്ടും 27 ആയി.

തലശേരി നഗരസഭ ടെമ്പിൾവാർഡിൽ ബിജെപിക്ക്‌ തിരിച്ചടി നേരിട്ടു. സിറ്റിങ്ങ്‌ സീറ്റ്‌ യുഡിഎഫ്‌ പിടിച്ചു. ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി കെ അജേഷിനെ  മു്സ്ലിംലീഗിലെ എ കെ സക്കരിയ 63 വോട്ടിന്‌ തോല്‍പ്പിച്ചു. ആകെ പൊൾ ചെയ്‌ത 1480 വോട്ടിൽ 663 വോട്ട്‌ യുഡിഎഫിനും 600 വോട്ട്‌ ബിജെപിക്കും ലഭിച്ചു. എൽഡിഎഫിലെ കെ വി അഹമ്മദ്‌ 187 വോട്ടുമായി മൂന്നാമതെത്തി. മുസ്ലിംലീഗ്‌ വിമതനായ സ്വതന്ത്രസ്ഥാനാർഥി  മുസ്‌താഖ്‌ കല്ലേരി 30 വോട്ട്‌ ലഭിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 70 വോട്ടിന്റെ ഭൂരിപക്ഷത്തിന്‌ ബിജെപിയിലെ ഇ കെ ഗോപിനാഥ്‌ ജയിച്ച വാർഡാണിത്‌.  ഗോപിനാഥിന്റെ മരണത്തെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്

മലയാറ്റൂര്‍ നീലീശ്വരം ഗ്രാമ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ് മലയാറ്റൂര്‍ നീലിശ്വരം ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് തോട്ടുവയില്‍ എല്‍ ഡി എഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. ബിജു കണിയാന്‍കുടി (യുഡിഎഫ്) വിജയിച്ചു.എല്‍ ഡി എഫ് സ്ഥാനാത്ഥി കെ ജെ ജൈജുമോനാണ് പരാജയപ്പെട്ടത്.   എല്‍ഡിഎഫ് അംഗമായിരുന്ന മിനി സുരേന്ദ്രന്‍ ആഗസ്തില്‍ ഗ്രാമസഭക്കിടെ കുഴഞ്ഞ് വീണ് മരിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ്. കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ തെരുവത്ത് വാര്‍ഡില്‍ 175 വോട്ടിന് യുഡിഎഫിലെ ആര്‍ റീത്ത വിജയിച്ചു. എല്‍ ഡി എഫിലെ എം ബിന്ദുവിനെയാണ് പരാജയപ്പെടുത്തിയത്. റീത്തയ്ക്ക് 321 വോട്ടും ബിന്ദുവിന് 146 വോട്ടും ലഭിച്ചു.

ബളാൽ പഞ്ചായത്തിൽ മലോത്ത് വാര്‍ഡില്‍ കേരള കോണ്‍ഗ്രസിലെ (ജോസ്‌മോന്‍ വിഭാഗം ) ജോയ് മൈക്കിൾ വിജയിച്ചു.കേരള കോൺ.മാണി വിഭാഗം ജില്ല പ്രസിഡന്റ് പി വി മൈക്കിൾ മരിച്ചപ്പോൾ വന്ന ഒഴിവാണ്. മരിച്ച മൈക്കിളിന്റെ മകനാണ് ജോയ്. എൽഡിഎഫ് സ്വതന്ത്രൻ ജോർജ്കുട്ടി തോമസ് ആയിരുന്നു എതിര്‍ സ്ഥാനാര്‍ഥി. ചിഹ്നതർക്കം കാരണം യുഡിഎഫ് സ്ഥാനാര്‍ത്ഥി സ്വതന്ത്രനായാണ്  മൽസരിച്ചത്.
 
കോഴിക്കോട് ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് വാര്‍ഡുകളില്‍ നാലെണ്ണത്തില്‍ എല്‍ഡിഎഫിന് ജയം. ചോറോട് പഞ്ചായത്തിലെ കൊളങ്ങാട്ട് താഴെ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പി ചന്ദ്രശേഖരന്‍ 84 വോട്ടിന് ജയിച്ചു. പി പി ചന്ദ്രശേഖരന്‍ (എല്‍ഡിഎഫ്)-- 728. അഖില്‍ കൊളങ്ങാട്ട് താഴെ (യുഡിഎഫ്, ആര്‍എംപി)-- 644. ബാബു മണിയാറത്ത്(ബിജെപി) -- 20. കഴിഞ്ഞ തവണ 49 വോട്ടായിരുന്നു ഭൂരിപക്ഷം.
 
മണിയൂര്‍ പഞ്ചായത്തിലെ പതിയാരക്കര നോര്‍ത്ത്, എടത്തുംകര വാര്‍ഡുകള്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. പതിയാരക്കര നോര്‍ത്ത് വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ഷിജു 378 വോട്ടിന് ജയിച്ചു. പി ഷിജു(എല്‍ഡിഎഫ്)-- 746,  പി കെ ശ്രീധരന്‍(യുഡിഎഫ്) -- 368,  കഴിഞ്ഞ തവണ 423 വോട്ടിനാണ് എല്‍ഡിഎഫ് ജയിച്ചത്. എടത്തുംകര വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിന്ധു ചാത്തോത്ത് 286 വോട്ടിന് വിജയിച്ചു. സിന്ധു ചാത്തോത്ത്(എല്‍ഡിഎഫ്)-- 726, ഷൈജ(യുഡിഎഫ്)-- 442, ഗില്‍ന ബിജു(ബിജെപി)-- 76. 217 വോട്ടിനായിരുന്നു കഴിഞ്ഞ തവണ എല്‍ഡിഎഫ് ജയം.
 
വില്യാപ്പള്ളി പഞ്ചായത്തിലെ കൂട്ടങ്ങാരം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പത്മനാഭന്‍ 308 വോട്ടിന് വിജയിച്ചു. പി പത്മനാഭന്‍(എല്‍ഡിഎഫ്) -- 582, പി വാസുദേവന്‍(യുഡിഎഫ്)-- 202, കെ സി വിനോദന്‍(ബിജെപി) -- 274. കഴിഞ്ഞ തവണ എല്‍ഡിഎഫ് ഭൂരിപക്ഷം 334 വോട്ടിനായിരുന്നു എല്‍ഡിഎഫ് ജയം. ഉണ്ണികുളം പഞ്ചായത്തിലെ നെരോത്ത് വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥി അഹമ്മദ് ജുനൈദ് ഒറവങ്കര 82 വോട്ടിന് വിജയിച്ചു. അഹമ്മദ് ജുനൈദ് ഒറവങ്കര(-യുഡിഎഫ്)-- 665,  കെ കെ അബ്ദുള്‍ ഗഫൂര്‍(എല്‍ഡിഎഫ്) -- 583,  എ പി ഷൈനി(ബിജെപി) -- 55. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്നു കഴിഞ്ഞ തവണ വിജയിച്ചത്.

തൃശൂർ ജില്ലയിൽ മാടക്കത്തറ പൊങ്ങണംകാട് 16–ാം വാർഡില്‍ കോൺഗ്രസ് സ്ഥാനാർഥിയായി കെ കെ സത്യന്‍ വിജയിച്ചു.യുഡിഎഫ് സീറ്റ് നിലനിര്‍ത്തി. 233 വോട്ടാണ് ഭൂരിപക്ഷം.എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐ എമ്മിലെ മനോഹരൻ അമ്പഴപ്പുള്ളിയും ബിജെപി സ്ഥാാനർഥി  അഭിലാഷ് കോന്നിപ്പറമ്പിലും ആയിരുന്നു. യുഡിഎഫിലെ ഒ എസ് രവീന്ദ്രൻ  മരിച്ചതിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.  
 
മുല്ലശേരി താണവീഥി എട്ടാം വാർഡില്‍ ബിജെപിയിലെ പ്രവീണ്‍ 20 വോട്ടിനു വിജയിച്ചു .സിപിഐയിലെ വിവേക് വെളിവാരത്ത് ആയിരുന്നു എൽഡിഎഫ് സ്ഥാനാർഥി.. യുഡിഎഫിലെ ഷാജി ചീരോത്തും മൽസരരം​ഗത്തുണ്ടായിരുന്നു.  കഴിഞ്ഞ തെരഞ്ഞെടുപ്പില്‍  എൽഡിഎഫ് സ്ഥാനാർഥി 48 വോട്ടിന്  വിജയിച്ചതാണ് . നിലവിലെ അംഗം രാജിവച്ച ഒഴിവിലായിരുന്നു  തെരഞ്ഞെടുപ്പ്.
 
കോട്ടയം ജില്ലയിൽ മൂന്ന് വർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ട്‌ വാർഡുകളിൽ ഓരോന്നു വീതം എല്‍ഡിഎഫും യുഡിഎഫും നിലനിർത്തി. ഒന്നിൽ ബിജെപി വിജയിച്ചു. വൈക്കം നഗരസഭ വൈക്കം നഗരസഭ 21-ാം വാർഡിൽ ബിജെപി സ്ഥാനാർഥി കെ ആർ രാജേഷ് 257 വോട്ടിന് വിജയിച്ചു.നിലവിൽ കോൺഗ്രസിന്റെതായിരുന്നു വാർഡ്. പ്രീത രാജേഷ്‌ ‌‌(‌കോൺഗ്രസ്സ്‌) ആയിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി. ഷാനി സുരേഷ്‌ (സിപിഐ എം),എല്‍ഡി എഫില്‍ നിന്നും മത്സരിച്ചു. നിലവിൽ കോൺഗ്രസ്സ്‌ വാർഡ്‌. അംഗത്തിന്റെ മരണമാണ്  തെരെഞ്ഞെടുപ്പിന്‌ ഇടയാക്കിയത്.
 
വിജയപുരം പഞ്ചായത്ത്‌ നാൽപാമറ്റം  വാർഡ്‌ എൽഡിഎഫ്‌  നിലനിര്‍ത്തി. ഉഷാ സോമൻ (സിപിഐ എം) 57 വോട്ടിന് വിജയിച്ചു.
യുഡിഎഫിലെ  രശ്‌മി എ നായർ ‌‌(‌കോൺഗ്രസ്സ്‌) ബിജെപിയിലെ അഞ്ജലി മംഗലത്ത്‌ എന്നിവരായിരുന്നു എതിരാളികള്‍. അകലക്കുന്നം പഞ്ചായത്ത്‌ പൂവത്തിളപ്പ്‌ വാര്‍ഡില്‍  കേരള കോൺഗ്രസ്സ്‌ (ജോസ്‌ വിഭാഗം) സ്ഥാനാർഥി ജോർജ് തോമസ് 63 വോട്ടിന് വിജയിച്ചു. ജോസഫ് വിഭാഗത്തില്‍ ബിപിൻ ആനിക്കൽ ആയിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി. നിലവിൽ യുഡിഎഫ്‌ വാർഡ്‌. അംഗത്തിന്റെ മരണം തെരെഞ്ഞെടുപ്പിന്‌  ആന്റോച്ചൻ മൂന്നാമാക്കൽ (സിപിഐ) ആയിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി.

സംസ്ഥാനത്താകെ 28 വാര്‍ഡകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. രാവിലെ പത്തിനാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. എല്ലാ ഡിവിഷനുകളിലുമായി ആകെ 90 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത് കണ്ണൂര്‍ കോര്‍പറേഷനിലെ ഒരു വാര്‍ഡിലും വൈക്കം, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, തലശ്ശേരി മുനിസിപ്പാലിറ്റികളിലെ ഓരോ വാര്‍ഡിലും കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ രണ്ട് വാര്‍ഡിലുമാണ് ഉപതെരഞ്ഞെടുപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 21 പഞ്ചായത്ത് വാര്‍ഡുകളിലുമായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com