കോഴിക്കോട്: പരശുറാം എക്സ്പ്രസിന് നേരെ അട്ടിമറി ശ്രമം നടന്നതായി ലോക്കോ പൈലറ്റിന്റെ പരാതി. വടകര അയനിക്കാട് ഭാഗത്തെ റെയിൽ പാളത്തിൽ ക്ലിപ്പുകൾ വേർപ്പെട്ട നിലയിൽ കണ്ടെത്തി. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ക്ലിപ്പുകൾ വേർപെട്ട നിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച മംഗലാപുരത്തേക്ക് പോകുമ്പോഴാണ് ട്രെയിൻ പാളം തെറ്റിയതായി ലോക്കോ പൈലറ്റിന് മനസിലായത്. ട്രെയിൻ നന്നായി ഇളകിയതോടെ പാളത്തിൽ പ്രശ്നമുള്ളതായി ലോക്കോ പൈലറ്റിന് തോന്നി. ഇതേത്തുടർന്ന് തൊട്ടടുത്ത സ്റ്റേഷനിൽ വിവരം അറിയിച്ചു.
പരിശോധനയിൽ 20ഓളം ക്ലിപ്പുകൾ ഇത്തരത്തിൽ വേർപ്പെട്ട നിലയിൽ കണ്ടെത്തി. കൂടാതെ പാളത്തിൽ വലിയ കല്ലുകൾ നിരത്തി വച്ച നിലയിലായിരുന്നു. ട്രെയിൻ അപകടത്തിൽപ്പെടുത്തുക എന്നത് തന്നെയാണ് ലക്ഷ്യമെന്ന് വ്യക്തമാണ്. എന്നാൽ ഇതിന് പിന്നിൽ ആരാണെന്നതിനെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല.
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് നാടെങ്ങും പ്രതിഷേധങ്ങൾ കനക്കുന്ന പശ്ചാത്തലത്തിൽ ഇത്തരമൊരു സംഭവമുണ്ടായത് അതീവ ഗൗരവമുള്ള വിഷയമാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു. കേസിൽ വിശദമായ അന്വേഷണം വേണമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ