തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കുടുംബത്തിന്റെയും പുതുവർഷാഘോഷം ഇത്തവണയും ആദിവാസി സമൂഹത്തോടൊപ്പം. കേരളത്തിലെ ആദ്യ ആദിവാസി പഞ്ചായത്തായ മൂന്നാറിന് സമീപമുള്ള ഇടമലക്കുടിയിലായിരിക്കും പുതുവര്‍ഷ ദിനത്തില്‍ ചെന്നിത്തലയും കുടുംബവും.
രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷനായിരുന്ന കാലം മുതൽ എല്ലാ പുതുവർഷ ദിനവും ഇടമലക്കുടിയിലെ ആദിവാസി സമൂഹത്തോടൊപ്പമാണ് ആഘോഷിച്ചിട്ടുള്ളത്. പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി ആരംഭിച്ച ഗാന്ധിഗ്രാം പദ്ധതിയുടെ ഭാഗമായാണ് ഈ സന്ദര്‍ശനം തുടങ്ങിയത്. ആഭ്യന്തര മന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോഴും ഈ പതിവ് തുടർന്നു.
മുതുവാന്‍ ആദിവാസി സമൂദായത്തില്‍ പെട്ട 785 കുടുംബങ്ങളാണ് ഇടമലക്കുടിയിലുള്ളത്. നാളെ രാവിലെ ഏട്ട് മണിക്ക് മൂന്നാറില്‍ നിന്ന് പുറപ്പെടുന്ന ചെന്നിത്തലയും കുടുംബവും കിലോമീറ്ററുകളോളം നടന്നായിരിക്കും കോളനിയിലെത്തുക. ഇവരുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞശേഷം അവരോടൊപ്പം ഉച്ചഭക്ഷണം കഴിക്കും. തുടര്‍ന്ന് നടക്കുന്ന ആദിവാസികളുടെ പരമ്പരാഗത കലാപരിപാടികളും വീക്ഷിച്ച ശേഷമായിരിക്കും പ്രതിപക്ഷ നേതാവും കുടുംബവും മടങ്ങുക
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ