ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശന വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികളില്‍ ഫെബ്രുവരി ആറിന് സുപ്രീം കോടതി തുറന്ന കോടതിയില്‍ വാദം കേള്‍ക്കും. അന്ന് രാവിലെ 10.30ന് ചീഫ് ജസ്റ്റിസിന്റെ കോടതിയിലാണ് ഹര്‍ജികള്‍ പരിഗണിക്കുക.
തന്ത്രി കണ്ഠരര് രാജീവര്, എന്‍.എസ്.എസ്, പന്തളം കൊട്ടാരം നിര്‍വാഹക സംഘം, പ്രയാര്‍ ഗോപാലകൃഷ്ണന്‍, അഖില ഭാരതീയ അയ്യപ്പ സേവാ സംഘം, യോഗക്ഷേമ സഭ, ആള്‍ കേരള ബ്രാഹ്മണ ഫെഡറേഷന്‍ തുടങ്ങി വിവിധ സംഘടനകളും വ്യക്തികളും നല്‍കിയ 56 ഹര്‍ജികളാണുള്ളത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, രോഹിന്റണ്‍ നരിമാന്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദുമല്‍ഹോത്ര എന്നിവരാണ് ബെഞ്ചിലുള്ളത്.
നേരത്തേ ജനുവരി 22ന് ഹര്‍ജി പരിഗണിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര മെഡിക്കല്‍ അവധിയിലായതിനാല്‍ മാറ്റിവയ്ക്കുകയായിരുന്നു.
പുനഃപരിശോധനാഹര്‍ജികളിലെ തീരുമാനത്തിന് ശേഷമേ യുവതീ പ്രവേശനത്തിനെതിരെ നല്‍കിയ റിട്ട് ഹര്‍ജികള്‍ പരിഗണിക്കൂവെന്ന് ചീഫ് ജസ്റ്റിസ് നേരത്തേ അറിയിച്ചിരുന്നു. റിട്ട് ഹര്‍ജികള്‍ താത്കാലികമായി ലിസ്റ്റ് ചെയ്തിരിക്കുന്ന തീയതി ഫെബ്രുവരി എട്ടാണ്.
വിഎച്ച്പി സംസ്ഥാന അദ്ധ്യക്ഷന്‍ എസ്.ജെ.ആര്‍. കുമാര്‍, ദേശീയ അയ്യപ്പ ഭക്ത അസോസിയേഷന്‍ പ്രസിഡന്റ് ശൈലജ വിജയന്‍, തമിഴ്‌നാട്ടില്‍ നിന്നുള്ള അഭിഭാഷകന്‍ ജി. വിജയകുമാര്‍, അഖില ഭാരതീയ മലയാളി സംഘ് തുടങ്ങിയവരാണ് റിട്ട് ഹര്‍ജികള്‍ നല്‍കിയത്.സപ്തംബര്‍ 28നാണ് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് 41 ഭൂരിപക്ഷ വിധിയിലൂടെ ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ