ഡ്രൈവര്‍ കം കണ്ടക്ടറെ ബസില്‍ നിന്നും ഇറക്കി വിട്ടു ; അധിക ജോലി ചെയ്യില്ല ; കെഎസ്ആര്‍ടിസി 'കയ്യടക്കി' യൂണിയനുകള്‍

ജീവനക്കാര്‍ അധിക ഡ്യൂട്ടി ചെയ്യേണ്ടെന്നും തൊഴിലാളി യൂണിയന്‍ സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്
ഡ്രൈവര്‍ കം കണ്ടക്ടറെ ബസില്‍ നിന്നും ഇറക്കി വിട്ടു ; അധിക ജോലി ചെയ്യില്ല ; കെഎസ്ആര്‍ടിസി 'കയ്യടക്കി' യൂണിയനുകള്‍

തിരുവനന്തപുരം : മുന്‍ എംഡി ടോമിന്‍ ജെ തച്ചങ്കരി നടപ്പാക്കിയ ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം അട്ടിമറിക്കാന്‍ നീക്കം ശക്തമായി. ഇതിന്റെ ഭാഗമായി ഇന്ന് ജോലിക്കെത്തിയ ഡ്രൈവര്‍ കം കണ്ടക്ടറെ യൂണിയന്‍കാര്‍ ബസില്‍ നിന്നും ഇറക്കി വിട്ടു. തിരുവനന്തപുരം തമ്പാനൂരില്‍ ജോലിക്കെത്തിയ ഡ്രൈവറെയാണ് ഇറക്കിവിട്ടത്. ടോമിന്‍ തച്ചങ്കരിയെ എംഡി സ്ഥാനത്ത് നിന്നും നീക്കിയതിന് പിന്നാലെയാണ് യൂണിയന്‍ നേതാക്കള്‍ ശക്തമായി രംഗത്തുവന്നത്. 

ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് യൂണിയന്‍ നേതാക്കള്‍ വ്യക്തമാക്കി. തച്ചങ്കരി കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ പിന്‍വലിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ദീര്‍ഘദൂര സര്‍വീസുകളില്‍ അപകടം പതിവായതും, എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് സര്‍വീസ് മുടങ്ങാതിരിക്കുക എന്നതും കണക്കിലെടുത്താണ് ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ ടോമിന്‍ തച്ചങ്കരി തീരുമാനം എടുത്തത്. 

അതേസമയം ജീവനക്കാരനെ ഇറക്കിവിട്ടതില്‍ കെഎസ്ആര്‍ടിസി സിഐടിയു സംഘടനയ്ക്ക് പങ്കില്ലെന്ന് സംഘടന ജനറല്‍ സെക്രട്ടറി ഹരികൃഷ്ണന്‍ പറഞ്ഞു. ജീവനക്കാരനെ ഇറക്കിവിട്ടെങ്കില്‍ അത് മാനേജ്‌മെന്റിനോടാണ് ചോദിക്കേണ്ടത്. എല്ലാം യൂണിയന്റെ തലയില്‍ കെട്ടിവെക്കാന്‍ നോക്കേണ്ട. ജീവനക്കാര്‍ക്ക് ഇഷ്ടമില്ലെങ്കില്‍ അവരെ ഡ്രൈവര്‍ കം കണ്ടക്ടര്‍ ജോലിക്ക് നിയോഗിക്കരുതെന്നാണ് സംഘടനയുടെ നിലപാടെന്നും സിഐടിയു യൂണിയന്‍ വ്യക്തമാക്കി.
 

ജീവനക്കാര്‍ അധിക ഡ്യൂട്ടി ചെയ്യേണ്ടെന്നും തൊഴിലാളി യൂണിയന്‍ സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. തന്നെ പുറത്താക്കിയതിന് പിന്നില്‍ യൂണിയന്‍ നേതാക്കളാണെന്ന് ടോമിന്‍ തച്ചങ്കരി തുറന്നടിച്ചിരുന്നു. രണ്ട് നേതാക്കളാണ് ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നല്‍കിയത്. തന്നെ നീക്കിയില്ലെങ്കില്‍ രാജിവെക്കുമെന്ന് നേതാക്കള്‍ ഭീഷണി മുഴക്കിയതായും തച്ചങ്കരി തുറന്നുപറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com