തിരുവനന്തപുരം : നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ ബോംബെറിഞ്ഞ കേസിലെ മുഖ്യപ്രതി പിടിയിലായി. ആര്‍എസ്എസ് തിരുവനന്തപുരം ജില്ലാ പ്രചാരക് പ്രവീണ്‍ ആണ് പൊലീസിന്റെ പിടിയിലായത്. തമ്പാനൂര്‍ റയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിൽ പ്രതിഷേധിച്ച് ജനുവരി മൂന്നാം തീയ്യതി ബിജെപിയുടെ പിന്തുണയോടെ ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെയാണ് നെടുമങ്ങാട് പൊലീസ് സ്റ്റേഷന് നേരെ ബോംബേറുണ്ടായത്. നാല് ബോംബുകളാണ് പ്രവീണ്‍ പൊലീസ് സ്റ്റേഷനിലേക്കെറിഞ്ഞത്. സംഘര്‍ഷം നിയന്ത്രിക്കാന്‍ നിന്ന പൊലീസുകാരുടെ തൊട്ടുമുമ്പിലാണ് ബോംബുകള്‍ വീണ് പൊട്ടിയത്.
പൊലീസുകാര്‍ ചിതറിയോടുകയായിരുന്നു. ബഹളത്തിനിടെ നെടുമങ്ങാട് എസ്‌ഐയുടെ കൈ ഒടിയുകയും ചെയ്തിരുന്നു. അന്വേഷണ സംഘത്തിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ആര്‍എസ്‌എസ് പ്രവര്‍ത്തകനായ നെടുമങ്ങാട് നൂറനാട് സ്വദേശി പ്രവീണാണ് ബോംബെറിഞ്ഞതെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.
സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രവീണിന് വേണ്ടി പൊലീസ് വ്യാപക തിരച്ചിൽ നടത്തിയിരുന്നു. പ്രവീണിന് വേണ്ടി പൊലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. നാലോളം ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാളെന്നും പൊലീസ് പറയുന്നു. നേരത്തെ പ്രവീണിനെ ഒളിവിൽ പോകാൻ സഹായിച്ചു എന്നാരോപിച്ച് സഹോദരനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ