മോഹന്‍ലാല്‍ മോദി ആരാധകനല്ല; ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ താത്പര്യമില്ല; സുരേഷ് കുമാര്‍ തുറന്നു പറയുന്നു

മോഹന്‍ലാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തുനിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കില്ലെന്ന് സുഹൃത്തും നിര്‍മ്മാതാവുമായ സുരേഷ് കുമാര്‍
മോഹന്‍ലാല്‍ മോദി ആരാധകനല്ല; ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ താത്പര്യമില്ല; സുരേഷ് കുമാര്‍ തുറന്നു പറയുന്നു

തിരുവനന്തപുരം: നടന്‍ മോഹന്‍ലാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തുനിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കില്ലെന്ന് സുഹൃത്തും നിര്‍മ്മാതാവുമായ സുരേഷ് കുമാര്‍. മോഹന്‍ലാലിന് അത്തരമൊരു താത്പര്യമില്ലെന്നും സ്ഥാനാര്‍ത്ഥിയാകാന്‍ മോഹന്‍ലാലിനെ ആരും ചെന്ന് കണ്ടിട്ടില്ലെന്നും സുരേഷ്‌കുമാര്‍ പറഞ്ഞു. മോഹന്‍ലാലിന് രാഷ്ട്രീയ നിലപാടുകളുണ്ടാകാം. എന്നാല്‍ അദ്ദേഹത്തിന് സിനിമയില്‍ തുടരാനാണ് താത്പര്യമെന്നും സുരേഷ് കുമാര്‍ വ്യക്തമാക്കി. 

മോഹന്‍ലാല്‍ മോദിയുടെ ആരാധകനല്ല. ഡല്‍ഹിയില്‍ പോയപ്പോള്‍ പ്രധാനമന്ത്രിയെ കണ്ടതാണ്. അത് പ്രധാനമന്ത്രി എന്ന നിലയിലാണ് കൂടിക്കാഴ്ച. അങ്ങനെ പ്രധാനമന്ത്രിയെ കാണാന്‍ ആര്‍ക്കും തടസ്സമില്ല. മമ്മൂട്ടിക്കും പോയി കാണാമല്ലോ. സര്‍ക്കാര്‍ നല്ലത് ചെയ്തതിനെ പ്രകീര്‍ത്തിച്ച് പറഞ്ഞാല്‍ മോഹന്‍ലാല്‍ ബിജെപിക്കാരനാണെന്നാണോ അര്‍ത്ഥമെന്നും സുരേഷ് കുമാര്‍ ചോദിച്ചു. 

രാഷ്ട്രീയപ്രവേശന അഭ്യൂഹങ്ങളെ കുറിച്ച് മോഹന്‍ലാലുമായി സംസാരിച്ചിരുന്നു. തത്കാലം രാഷ്ട്രീയത്തിലേക്കില്ലെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.  സിനിമയാണ് അദ്ദേഹത്തിന് എല്ലാം. അദ്ദേഹം സിനിമാ അഭിനയം തുടര്‍ന്നുകൊണ്ട് പോകുന്നതാണ് നല്ലതെന്നും സുരേഷ് കുമാര്‍ പറഞ്ഞു. 

തിരുവനന്തപുരത്ത് മത്സരിക്കാന്‍ മോഹന്‍ലാലിനെ പരിഗണിക്കുന്നുണ്ടെന്ന ഒ രാജഗോപാല്‍ എം പി ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തോടും സുരേഷ് കുമാര്‍ പ്രതികരിച്ചു. '' മോഹന്‍ലാല്‍ മത്സരിക്കുമെന്ന് ആരെങ്കിലും രാജേട്ടനോട് പറഞ്ഞ് കാണും. എല്ലാവരും നോക്കുമല്ലോ. മോഹന്‍ലാലിനെപ്പോലെ ഒരു സ്ഥാനാര്‍ത്ഥിയെ കിട്ടാന്‍ ആരായാലും നോക്കുമല്ലോ ''  സുരേഷ് കുമാര്‍ പറഞ്ഞു

മോഹന്‍ലാല്‍ നില്‍ക്കുമോ എന്ന് പലരും തന്നോട് അന്വേഷിച്ചിരുന്നു. അത് അദ്ദേഹവുമായി ചര്‍ച്ച ചെയ്തപ്പോള്‍ താത്പര്യമില്ലെന്ന് പറയുകയും ചെയ്തു. എന്നാല്‍ അത്തരം ചോദ്യങ്ങള്‍ ഔദ്യോഗികമായിരുന്നില്ല. മോഹന്‍ലാലിനെ ആരും വലിച്ചിഴച്ചിട്ടില്ല. ആരും നിര്‍ബന്ധിച്ചിട്ടുമില്ലെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com