കണ്ണൂര്‍: കീഴാറ്റൂര്‍ ബൈപ്പാസിനെതിരായ സമരത്തില്‍ നിന്ന് വയല്‍ക്കിളികള്‍ പിന്‍മാറുന്നെന്ന തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ. സ്വന്തം ഭൂമി വിട്ടുനല്‍ക്കേണ്ടിവരുമ്പോള്‍ ആര്‍ക്കായാലും വിഷമമുണ്ടാകുന്നും അതുകൊണ്ടുതന്നെ സമരക്കാരെ കുറ്റപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കുപ്പം- കീഴാറ്റൂര്‍- കൂവോട്- കുറ്റിക്കോല്‍ വഴി ബൈപ്പാസ് നിര്‍മ്മിക്കാനുള്ള പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോയതോടെയാണ് സമരം ആരംഭിച്ചത്. പ്രദേശത്തെ സിപിഎം പ്രവര്‍ത്തകനായിരുന്നു സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തിലായിരുന്നു 'വയല്‍ക്കിളി'കളുടെ സമരം. എന്നാല്‍ ബൈപ്പാസ് ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ നല്‍കിയ നിവേദനം സര്‍ക്കാര്‍ നിരസിച്ചു. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിക്കായി വിജ്ഞാപനം പുറപ്പെടുവിച്ചത്.
ഭൂമി വിട്ടു നല്‍കുന്നതിനായുള്ള രേഖകള്‍ സമരസമിതി നേതാക്കളില്‍ പലരും നല്‍കി. കീഴാറ്റൂര്‍ സമരനേതാവ് സുരേഷിന്റെ അമ്മയുള്‍പ്പടെയുള്ളവരും രേഖകള്‍ കൈമാറിയവരുടെ കൂട്ടത്തിലുണ്ട്. ദേശീയ പാതാവികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഉപരിതല ഗതാഗത മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചതോടെയാണ് വയല്‍ക്കിളികള്‍ പിന്‍മാറിയത്. എന്നാല്‍ ഭൂമി വിട്ടു കൊടുത്താലും സമരം തുടരുമെന്നും ഇവര്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ