ആനകള്‍ക്ക് ദിവസവും മൂന്ന് കിലോ ചോറ്, ആറ് മാസത്തില്‍ ലാബ് പരിശോധന; ആന പരിപാലനത്തിന് പുതിയ ചട്ടം

നാട്ടാനകള്‍ കൂടുതലായി രോഗം വന്ന് ചരിയുന്നതിനെ തുടര്‍ന്നാണ് കര്‍ശന നിബന്ധനകളോടെ വനം വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഉത്തരവിറക്കിയത്
ആനകള്‍ക്ക് ദിവസവും മൂന്ന് കിലോ ചോറ്, ആറ് മാസത്തില്‍ ലാബ് പരിശോധന; ആന പരിപാലനത്തിന് പുതിയ ചട്ടം

കോട്ടയം: ആന പരിപാലനത്തിന് പുതിയ ചട്ടം. കൃത്യ സമയത്ത് രോഗപരിശോധനകള്‍ നടത്താത്തതിനെ തുടര്‍ന്ന് ആനകള്‍ ചരിഞ്ഞ സംഭവങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് പരിഗണിച്ച്, ആറ് മാസത്തിലൊരിക്കല്‍ ആനകള്‍ക്ക് ലബോറട്ടറി പരിശോധന നടത്തണമെന്ന നിര്‍ദേശിച്ചാണ് പുതിയ ചട്ടം. നാട്ടാനകള്‍ കൂടുതലായി രോഗം വന്ന് ചരിയുന്നതിനെ തുടര്‍ന്നാണ് കര്‍ശന നിബന്ധനകളോടെ വനം വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഉത്തരവിറക്കിയത്. 

34 ആനകളാണ് കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ചരിഞ്ഞത്. വേണ്ട സമയത്ത രോഗപരിശോധനകള്‍ നടത്താതിരുന്നതിനെ തുടര്‍ന്നാണ് മരണ നിരക്ക് കൂടിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല, ചരിഞ്ഞ ആനകളില്‍ പലതിനും വേണ്ട തീറ്റയോ, വെള്ളമോ നല്‍കിയിരുന്നില്ലെന്നും കണ്ടെത്തിയിരുന്നു. ഇതോടെയാണ് ആന ഉടമകള്‍ക്കും, പാപ്പാന്മാര്‍ക്കും, ആഘോഷനടത്തിപ്പുകാര്‍ക്കും പുതിയ പരിപാലന ചട്ടങ്ങള്‍ നല്‍കുന്നത്. 

രക്ത പരിശോധന നടത്തി ഹീമോഗ്ലോബിന്‍, ടിഎല്‍ഡിസി, എല്‍എഫ്ടി, ആര്‍എഫ്ടി എന്നിവ ആറ് മാസത്തിലൊരിക്കാല്‍ ലാബ് പരിശോധനയിലൂടെ വിലയിരുത്തണം. മൂത്രം, പീണ്ടം, ടെസ്റ്റോസ്‌റ്റെറോണ്‍, കോര്‍ട്ടിസോല്‍ എന്നിവയും പരിശോധനാ വിധേയമാക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ലാബ് പരിശോധനയെ അടിസ്ഥാനമാക്കി എലിഫെന്റ് സ്‌ക്വാഡിലെ ഡോക്ടര്‍മാര്‍ ചികിത്സ നിശ്ചയിക്കണം. 15 വയസിന് മുകളില്‍ പ്രായമുള്ള ആനകള്‍ക്ക് ദിവസവും മൂന്ന് കിലോ ചോറ്, നാല് കിലോഗ്രാം ഗോതമ്പ്, മൂന്ന് ഗ്രാം റാഗി, അരഗ്രാം ചെറുപയര്‍, ഉപ്പ് 100 ഗ്രാം, മഞ്ഞള്‍പ്പൊടി 10 ഗ്രാം എന്നിങ്ങനെയാണ് നല്‍കേണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com