തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങൾക്ക് പെട്രോൾ എന്നതുപോലെയാണ് കേരളത്തിന് കരിമണലെന്ന് വ്യവസായി മന്ത്രി ഇ.പി ജയരാജൻ. ആലപ്പാട്ടെ ഖനനം നിർത്തിവെക്കണമെന്ന് നിയമസഭ പരിസ്ഥിതി സമിതി പറഞ്ഞിട്ടില്ലെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. സമരത്തിന് പിന്നിൽ ബാഹ്യശക്തികളുണ്ടെന്നും ഇ.പി ജയരാജൻ ആവർത്തിച്ചു.
മാനദണ്ഡങ്ങൾ പാലിച്ച് ജനങ്ങളുടെ സ്വത്തിനും ജീവനും ഹാനികാരമല്ലാത്ത രീതിയിൽ ഖനനം തുടരാമെന്നാണ് നിയമസഭ പരിസ്ഥിതി സമിതി വ്യക്തമാക്കിയിരിക്കുന്നത്.ഖനനം സംബന്ധിച്ച് ഒരു പരാതിയും സർക്കാറിനു മുന്നിൽ ഇതുവരെ എത്തിയിട്ടില്ല. ആലപ്പാട്ടെ ജനങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ അത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പാട്ടെ അശാസ്ത്രീയ ഖനനം തദ്ദേശവാസികളുടെ നിലനിൽപ്പിന് ഭീഷണിയാണെന്നും സർക്കാർ വിഷയത്തിൽ ഇടപെടുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. ഇതിന് മറുപടി പറയുകയായിരുന്നു മന്ത്രി. വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എം.എൽ.എ പി. ടി തോമസ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ